Connect with us

Kerala

വരൂ വയനാട്ടിലേക്ക്; കണ്ണിനും മനസ്സിനും കുളിരായി പാലാക്കുളി

Published

on

Share our post

ശാന്തസുന്ദരമായി ഒഴുകി കബനിയില്‍ ചേരുന്ന പുഴ, പുഴയരികില്‍ പ്രദേശവാസികള്‍ നട്ടുപിടിച്ച തണല്‍മരങ്ങള്‍, ആഴംകുറഞ്ഞ പുഴയിലെ തടയണ, പരന്നുകിടക്കുന്ന കൃഷിയിടങ്ങള്‍. പാലാക്കുളിയുടെ ഈ സൗന്ദര്യം അധികമാരും ആസ്വദിക്കാനിടയില്ല. ഇങ്ങനെയൊരു സ്ഥലം മാനന്തവാടി നഗരത്തില്‍നിന്ന് വിളിപ്പാടകലെയുണ്ടെന്ന് അധികമാര്‍ക്കും അറിയില്ലെന്നതുതന്നെ കാരണം.പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ടതാണ് വയനാട്. ജീവിതത്തിന്റെ എല്ലാ തിരക്കുകളില്‍നിന്നുമകന്ന് അല്പനേരം സ്വസ്ഥമായി ജീവിക്കാന്‍ മറ്റുജില്ലകളില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ വയനാടിനെ തേടിയെത്തുന്നതും അതുകൊണ്ടുതന്നെ. വിനോദസഞ്ചാരത്തിന് വളക്കൂറുള്ള വയനാട്ടില്‍ വര്‍ഷങ്ങളായുള്ള സ്ഥിരംകേന്ദ്രങ്ങളാണുള്ളത്. വിനോദസഞ്ചാരകേന്ദ്രമായി ഉയര്‍ത്താനുള്ള ഒട്ടേറെ സ്ഥലങ്ങള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലുണ്ടെങ്കിലും ആരും അതൊന്നും അത്ര കാര്യമാക്കുന്നില്ലെന്നാണ് ആരോപണം. തദ്ദേശസ്ഥാപനങ്ങള്‍ മനസ്സുവെച്ചാല്‍ വിനോദസഞ്ചാരകേന്ദ്രമായി ഉയര്‍ത്തിയെടുക്കാന്‍ സാധിക്കുന്ന ഒട്ടേറെ കേന്ദ്രങ്ങള്‍ ജില്ലയിലുണ്ട്. അത്തരമൊരു പ്രദേശമാണ് പാലാക്കുളി.

മാനന്തവാടി-തലശ്ശേരി റോഡിലെ പാലാക്കുളി കവലയില്‍നിന്ന് ഇടത്തേക്കു തിരിഞ്ഞ് ഏകദേശം ഒരുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാലാക്കുളിയിലെ ഈ കേന്ദ്രത്തിലെത്തും. മാനന്തവാടി-തലശ്ശേരി റോഡിലെ കുഴിനിലത്തുനിന്ന് പ്രദേശത്തേക്ക് ഏകദേശം അരക്കിലോമീറ്റര്‍ ദൂരമേയുള്ളൂ. റോഡിന്റെ 250 മീറ്ററോളം ഭാഗം ടാര്‍ചെയ്യാനുണ്ട്. ഇത് ടാര്‍ചെയ്ത് ഗതാഗതയോഗ്യമാക്കിയാല്‍ തലപ്പുഴ ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് പാലാക്കുളിയെത്താതെ കുഴിനിലംവഴി തടയണയുടെ പരിസരത്തെത്താം.

മുഖച്ഛായ മാറ്റിയത് തടയണ

രണ്ടുവര്‍ഷംമുന്‍പ് പുഴയ്ക്കുകുറുകേ നിര്‍മിച്ച തടയണയാണ് പ്രദേശത്തിന്റെ മുഖച്ഛായ മാറ്റിയത്. മന്ത്രി ഒ.ആര്‍. കേളുവിന്റെ കാര്യക്ഷമമായുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് തടയണ യാഥാര്‍ഥ്യമായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. റോഡ് ടാറിങ്ങിനായി ഇരുപതുലക്ഷം രൂപയും അനുവദിച്ചിരുന്നു.

പാലാക്കുളി പുഴയ്ക്കുകുറുകേ നിര്‍മിച്ച തടയണ

പുഴയോരംവരെ ടാറിട്ട റോഡുണ്ട്. പുഴയ്ക്ക് അധികം ആഴവുമില്ല. ഒന്നരമീറ്ററോളം മാത്രം താഴ്ചയുള്ള പുഴയില്‍ ചെളി അടിഞ്ഞുകൂടിയിട്ടില്ല. അതുകൊണ്ടുതന്നെ കുട്ടികളെ നീന്തല്‍ പഠിപ്പിക്കാനും മറ്റും ഈ സ്ഥലം ഏറെ പ്രയോജനപ്പെടുമെന്ന് പ്രദേശവാസികള്‍ പറയുന്നു. ഒരു കോടി രൂപ ചെലവില്‍ നിര്‍മിച്ച തടയണ രണ്ടുവര്‍ഷം മുന്‍പാണ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനംചെയ്തത്. പുഴയുടെ അരികുകെട്ടി സംരക്ഷിക്കുന്നതിനായി മന്ത്രി ഇരുപതുലക്ഷം രൂപ അനുവദിക്കുമെന്നുപറഞ്ഞെങ്കിലും അത് ഇതുവരെ ലഭിച്ചില്ല. സംരക്ഷണഭിത്തി കെട്ടി സുരക്ഷയൊരുക്കാത്തപക്ഷം തടയണ തകരാനിടയുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.

പൂപ്പാടമൊരുക്കി പ്രദേശവാസികള്‍

പ്രദേശത്ത് വന്നുപോകുന്നവരുടെ മാനസികോല്ലാസത്തിനായി പൂപ്പാടം നിര്‍മിക്കുന്നത് സമീപത്ത് താമസിക്കുന്നവരുടെ രീതിയാണ്. പുഴയരികിലും റോഡരികിലുമായി ഒട്ടേറെ തണല്‍മരങ്ങളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയും മറ്റുമാണ് തണല്‍മരങ്ങള്‍ വെച്ചുപിടിപ്പിച്ചത്. കഴിഞ്ഞവര്‍ഷം നയനമനോഹരമായ ചെണ്ടുമല്ലിപ്പാടമാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിച്ചതെങ്കില്‍ ഈവര്‍ഷം സൂര്യകാന്തിപ്പാടം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികള്‍.

വേണം, കുട്ടികളുടെ പാര്‍ക്ക്

മാനന്തവാടി നഗരസഭയിലെ 31-ാം വാര്‍ഡിലുള്‍പ്പെടുന്ന പ്രദേശമാണിത്. പുഴയോരത്തും മറ്റുമായി മുക്കാല്‍ ഏക്കറോളം സ്ഥലം വെറുതേ കിടക്കുന്നുണ്ട്. രണ്ട് ലോമാസ്റ്റ് ലൈറ്റുകള്‍ സമീപത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് നിര്‍മിച്ചാല്‍ വൈകുന്നേരങ്ങളും അവധിദിവസങ്ങളിലും വ്യായാമത്തിനുപറ്റിയ ഇടമാവും. കുട്ടികള്‍ക്ക് ആസ്വദിക്കാനുള്ള പാര്‍ക്ക് മാനന്തവാടിയില്‍ എവിടെയുമില്ല. ആകെയുള്ളത് മാനന്തവാടിയിലെ പഴശ്ശിപാര്‍ക്കാണെങ്കിലും ഇവിടെയുള്ള ഇരിപ്പിടവും കുട്ടികള്‍ക്ക് കളിക്കാനുള്ള ഉപകരണങ്ങളും തുരുമ്പെടുത്തുനശിക്കുകയാണ്. കുട്ടികള്‍ക്കായുള്ള പാര്‍ക്ക് പാലാക്കുളിയില്‍ സജ്ജീകരിക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്. തടയണ പ്രയോജനപ്പെടുത്തി ബോട്ടിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനും തടസ്സമില്ല. മതിയായ ഇരിപ്പിടങ്ങളും മറ്റും ഒരുക്കി പ്രദേശത്തെ മികച്ച വിനോദസഞ്ചാരകേന്ദ്രമായി ഉയര്‍ത്തണമെന്ന ആവശ്യമാണുയരുന്നത്.

പരിഹരിക്കണം സമൂഹവിരുദ്ധശല്യം

വിനോദസഞ്ചാരകേന്ദ്രമാക്കാനായി നാട്ടുകാര്‍ ആത്മാര്‍ഥമായി ഇടപെടുമ്പോഴും ഇവിടെയുള്ള സമൂഹവിരുദ്ധരുടെ ശല്യം തലവേദനയാവുന്നുണ്ട്. ഭക്ഷണവുമായി വാഹനങ്ങളിലെത്തി അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച് കടന്നുകളയുന്നവരുണ്ട്.

മദ്യക്കുപ്പികള്‍ റോഡിലെറിഞ്ഞ് പൊട്ടിച്ച് പുഴയിലേക്കെറിഞ്ഞ് ശല്യം സൃഷ്ടിക്കുന്നവരുമുണ്ട്. അവധിനേരങ്ങളിലും രാത്രിയും മറ്റും പോലീസിന്റെ ശ്രദ്ധ ഈ ഭാഗത്ത് വേണമെന്നാണ് ആവശ്യം.


Share our post

Kerala

സൂംബ ഡാൻസ്‌ പാഠപുസ്‌തകത്തിൽ; 1,60,000 അധ്യാപകർ പരിശീലകരാകും

Published

on

Share our post

തിരുവനന്തപുരം: വിദ്യാർഥികളിൽ ശാരീരിക ക്ഷമതയും മാനസികാരോഗ്യവും ഉറപ്പാക്കാൻ സ്‌കൂളുകളിൽ ആരംഭിക്കുന്ന സൂംബ ഡാൻസ്‌ പാഠ്യപദ്ധതിയുടെ ഭാഗമാക്കി. ഇതിന്റെ ഭാഗമായി എട്ടാം ക്ലാസിലെ ‘കലാപഠനം’ പാഠപുസ്‌തകത്തിൽ സൂംബ ഡാൻസ്‌ ഉൾപ്പെടുത്തി. പുതിയ അധ്യയന വർഷം സ്‌കൂളിൽ കുട്ടികളെ ഈ ഡാൻസ്‌ പ്രാക്ടീസ്‌ ചെയ്യിക്കാനായി മുഴുവൻ അധ്യാപകർക്കും പരിശീലനം ആരംഭിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഴുവൻ കുട്ടികളെയും സ്‌കൂളുകളിൽ സൂംബ ഡാൻസ്‌ ചെയ്യിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭഗമായാണ്‌ സൂംബ ഡാൻസ്‌ പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തിയത്‌. അടുത്തദിവസം പാഠപുസ്‌തകം കുട്ടികളുടെ കൈകളിലെത്തും.

നൃത്തവും ഫിറ്റ്‌നസ്‌ വർക്കൗട്ടും ഒരുമിക്കുന്ന സൂംബ ഡാൻസ്‌ ‘ജനപ്രിയ നൃത്തങ്ങൾ’ എന്ന പാഠഭാഗത്തിലാണ്‌ ചിത്രം സഹിതം പഠിപ്പിക്കുന്നത്‌. അതിന്റെ ഉത്‌ഭവവും മറ്റ്‌ വിവരങ്ങളുമുണ്ട്‌. ബ്രേക്ക്‌ ഡാൻസിനെകുറിച്ചും ഈ പാഠഭാഗത്ത്‌ പഠിപ്പിക്കുന്നുണ്ട്‌. ഡ്രംബീറ്റുകൾക്കൊപ്പം സൂംബാ ഡൻസ്‌ ചെയ്യാനും പരിശീലിപ്പിക്കുന്നുണ്ട്‌. ലഹിരി വിരുദ്ധ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി മുഖ്യമന്ത്രി വിളിച്ച ഉന്നത യോഗത്തിലാണ്‌ സൂംബ ഡാൻസ്‌ കുട്ടികളെ പരിശീലിപ്പിക്കാനും എല്ലാ ദിവസവും അവ ചെയ്യാനുള്ള സംവിധാനം സ്‌കൂളിൽ ഒരുക്കാനും അദ്ദേഹം നിർദേശം നൽകിയത്‌.

സംസ്ഥാനത്തെ യുപി മുതൽ എച്ച്‌എസ്‌ വരെയുള്ള മുഴുവൻ അധ്യാപകർക്കും സൂംബ ഡാൻസ്‌ പരിശീലിപ്പിക്കുമെന്ന്‌ എസ്‌സിഇർടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ്‌ പറഞ്ഞു. അതോടെ 1,60,000 അധ്യാപകർ സൂംബ പരിശീലകരാകും. നിലവിൽ നടക്കുന്ന അധ്യാപക പരിശീലത്തിന്റെ ഭാഗമായാണ്‌ ഇവയും പഠിപ്പിക്കുന്നത്‌. ഇതിനായി മുഴുവൻ ആർപിമാർക്കും പരിശീലനം നൽകി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. അധ്യാപകർക്കിടയിൽ ഇതിന്‌ നല്ല പ്രതികരണമാണ്‌ ലഭിക്കുന്നതെന്ന്‌ എസ്‌സിഇആർടി റിസർച്ച്‌ ഓഫീസർ കെ സതീഷ്‌കുമാർ പറഞ്ഞു.സ്‌കൂൾ തുറന്നാലുടൻ മുഴവൻ വിദ്യാർഥികളെയും സൂംബ ഡാൻസ്‌ ചെയ്യിപ്പിക്കും. കുറഞ്ഞ കുട്ടികളുള്ള സ്‌കൂളുകളിൽ അസംബ്ലിയുടെ ഭാഗമായി ഇവ ചെയ്യാനാകും. കുട്ടികൾ കൂടുതലുള്ള സ്‌കൂളുകളിൽ ഇവ എങ്ങനെ വേണം എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.


Share our post
Continue Reading

Kerala

വയനാട് ടൗൺഷിപ്പ് പദ്ധതിക്ക് 351 കോടി രൂപയുടെ ഭരണാനുമതി

Published

on

Share our post

തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് പദ്ധതിക്ക് മന്ത്രിസഭയോഗം ഭരണാനുമതി നൽകി. 351,48,03,778 രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. പ്രരംഭപ്രവർത്തനങ്ങൾക്കുള്ള ചെലവ് ഉൾപ്പെടെയാണിത്. കിഫ്കോൺ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന് നിബന്ധനയോടെയാണിത്.

കൽപ്പറ്റ എൽസ്‌റ്റൺ എസ്‌റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത 64 ഹെക്ടറിലാണ്‌ ടൗൺഷിപ്പ്‌ നിർമിക്കുന്നത്‌. ഇതിനായി മാർച്ച്‌ 27ന്‌ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ശിലയിട്ടത്‌. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്‌. ആറു മാസത്തിനകം ടൗൺഷിപ്പ്‌ പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ഓരോ കുടുംബത്തിനും ഏഴു സെന്റിൽ ആയിരം ചതുരശ്രയടി വിസ്‌തീർമുള്ള വീടാണ്‌ നിർമിക്കുന്നത്‌. ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്‌, കമ്യൂണിറ്റി സെന്റർ, മൾട്ടിപർപ്പസ്‌ ഹാൾ, ലൈബ്രറി എന്നിവ ഉൾപ്പെടെയാണ്‌ ടൗൺഷിപ്പ്‌ നിർമിക്കുന്നത്‌.

എൽസ്റ്റോൺ ടീ എസ്റ്റേറ്റ് ലിമിറ്റഡ് ഫയൽ ചെയ്ത കേസിലെ ഹൈക്കോടതിയുടെ ഏപ്രിൽ 11ലെ ഉത്തരവ് പ്രകാരം വയനാട് കലക്ടറുടെ സിഎംഡിആർഎഫ് അക്കൗണ്ടിൽ നിന്ന് ഹൈക്കോടതി രജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് പതിനേഴു കോടി രൂപ നിക്ഷേപിച്ച കലക്ടറുടെ നടപടി സാധൂകരിച്ചു.മെയ് 12ലെ ഉത്തരവ് പ്രകാരം വയനാട് കലക്ടർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പതിനേഴു കോടി രൂപ അനുവദിച്ച സർക്കാർ നടപടിയും സാധൂകരിച്ചു.

 

20 കോടി രൂപ വയനാട് ടൗൺഷിപ്പ് സ്പെഷ്യൽ ഓഫീസർക്ക് അനുവദിക്കും

വയനാട് ടൗൺഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട്, സ്പെഷ്യൽ ഓഫിസറും, ഇപിസി കോൺട്രാക്ടറും തമ്മിൽ ഇപിസി കരാർ ഒപ്പുവയ്ക്കുന്ന മുറയ്ക്ക്, ഇപിസി കോൺട്രാക്ടർക്ക് (യുഎൽസിസിഎസ്) മുൻകൂർ തുക അനുവദിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 20 കോടി രൂപ വയനാട് ടൗൺഷിപ്പ് സ്പെഷ്യൽ ഓഫീസർക്ക് അനുവദിക്കും.

മാതൃകാ വീടൊരുങ്ങുന്നു

മുണ്ടക്കൈ ദുരന്തബാധിതർക്കായി സർക്കാർ കൽപ്പറ്റയിൽ ഒരുക്കുന്ന ടൗൺഷിപ്പിലെ മാതൃകാവീടിന്റെ പ്രവൃത്തി പുരോ​ഗമിക്കുകയാണ്. തറയുടെയും കോൺക്രീറ്റ്‌ തൂണിന്റെയും നിർമാണം പൂർത്തിയായി. പതിനഞ്ചിനകം കെട്ടിടം കോൺക്രീറ്റ്‌ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്‌ നിർമാണച്ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റി.

ഏപ്രിൽ 16ന്‌ ആരംഭിച്ച പ്രവൃത്തി 70 ദിവസത്തിനുള്ളിൽ പൂർത്തിയാക്കി ഗുണഭോക്താക്കൾക്കായി പ്രദർശിപ്പിക്കും. വീടിന്റെ ഗുണമേന്മ പരിശോധിക്കാൻ അവസരം ഒരുക്കുന്നതിനാണിത്‌. മാതൃകാ വീടിന്റെ പ്രവൃത്തിക്കൊപ്പം ടൗൺഷിപ്പിലെ മറ്റു വീടുകളുടെ പ്രവൃത്തിയും ആരംഭിച്ചു. അഞ്ച്‌ സോണുകളായാണ്‌ നിർമാണം. ആദ്യസോണിൽ മാതൃകാ വീട്‌ ഉൾപ്പെടെ 99 വീടാണുണ്ടാകുക. നാനൂറ്റി അമ്പതിലധികം വീടുകൾ ഒരുക്കാനുള്ള സ്ഥലം സർക്കാർ ഏറ്റെടുത്ത ഭൂമിയിലുണ്ട്‌.

ആദ്യ സോണിലെ മുഴുവൻ വീടുകൾക്കും നിലമൊരുക്കി. ഒരുവീടിന്‌ ഏഴ്‌സെന്റ്‌ വീതമെന്ന നിലയിലാണ്‌ ഭൂമി ക്രമീകരിച്ചത്‌. ടൗൺഷിപ്പിനായി ഏറ്റെടുത്ത ഭൂമിയിലെ ഫാക്‌ടറിയിലും അനുബന്ധ കെട്ടിടങ്ങളിലും തൊഴിലാളികളെ താമസിപ്പിച്ച്‌ ഷിഫ്‌റ്റ്‌ അടിസ്ഥാനത്തിൽ രാത്രിയും പകലുമായാണ്‌ പ്രവൃത്തി. റോഡും വീടും യാഥാർഥ്യമായശേഷം പൊതുകെട്ടിടങ്ങളുടെ നിർമാണത്തിലേക്ക്‌ കടക്കും. മുഴുവൻ വീടുകളും നവംബറിനുള്ളിൽ ഗുണഭോക്താക്കൾക്ക്‌ കൈമാറാനാണ്‌ ശ്രമം.


Share our post
Continue Reading

Kerala

കേരളത്തിൽ വീണ്ടും കോളറ; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ

Published

on

Share our post

ആലപ്പുഴ: തലവടി ഗ്രാമപഞ്ചായത്തിൽ കോളറ സ്ഥിരീകരിച്ചിരിക്കുകയാണ്. രോഗബാധിതനായ രഘു പി ജി എന്ന 48- കാരൻ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽകോളജിൽ വെന്‍റിലേറ്ററില്‍ ചികിത്സയിലാണ്. കേരളത്തിൽ ഈ വർഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കോളറ കേസാണ് ആലപ്പുഴയിലേത്. ഏപ്രിലിൽ തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ കേസിൽ, കോളറ ബാധിച്ച 63 കാരൻ മരിച്ചിരുന്നു.

ലോകത്താകമാനം ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനെടുത്ത ബാക്ടീരിയയാണ് കോളറ. അതുകൊണ്ടുതന്നെ അത് പടരുന്ന ഇടങ്ങളിലെല്ലാം അതീവ ജാഗ്രത ഉണ്ടാകേണ്ടതും അത്യാവശ്യമാണ്.

പകർച്ച വ്യാധിയായ കോളറയെ തടയാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? പരിശോധിക്കാം.

ലക്ഷണങ്ങൾ എന്തെങ്കിലും ശ്രദ്ധയിൽ പെടുന്ന ഉടൻ ചികിത്സ തേടുകയാണെങ്കിൽ ഭേദമാക്കാൻ സാധിക്കുന്ന ഒരു അസുഖം മാത്രമാണ് കോളറ. എന്നാൽ അശ്രദ്ധ മരണത്തിലേക്ക് എത്തിക്കും. ആദ്യം കോളറ എന്താണെന്നും അതെങ്ങനെയാണ് പടരുന്നതെന്നും നോക്കാം.

പ്രധാനമായും മലിനമായ ജലത്തിലൂടെ പടരുന്ന ബാക്ടീരിയ അണുബാധയാണ് കോളറ. വിബ്രിയോ കോളറ എന്ന ബാക്ടീരിയയാണ് ഈ രോഗത്തിന് കാരണമാകുന്നത്. മലിനമായ വെള്ളം ഭക്ഷണം എന്നിവ വഴി ഇവ പെട്ടെന്ന് പടരും. രോഗാണു ശരീരത്തിലെത്തിയാൽ മണിക്കൂറുകൾ കൊണ്ടോ അല്ലെങ്കിൽ അഞ്ച് ദിവസത്തിനുള്ളിലോ കോളറ ബാധിക്കാവുന്നതാണ്. കുട്ടികളെയും മൂർത്തീർന്നവരെയും ഇത് ഒരുപോലെ ബാധിക്കും.

പെട്ടെന്നുള്ള കഠിനമായ വയറിളക്കമാണ് പ്രധാന രോഗലക്ഷണം. സാധാരണ ഉണ്ടാകുമ്പോൾ വയറുവേദന ഉണ്ടാകില്ലെങ്കിലും മലവിസർജനം വെള്ളം പോലെയായിരിക്കും, ഛര്ദിയുമുണ്ടാകും. അതുകൊണ്ടുതന്നെ ശരീരത്തിൽ വളരെ പെട്ടെന്ന് നിർജലീകരണം ഉണ്ടാകുകയും രോഗബാധിതർ അവശരാകുകയും ചെയ്യും. ഈ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടനടി ചികിത്സ തേടുക എന്നതാണ് രോഗത്തെ മറികടക്കാനുള്ള ഏകവഴി. സമയം കഴിയുംതോറും അപകടസാധ്യതയും വർധിക്കും.

ഇനി കോളറ വരാതിരിക്കാനുള്ള മാർഗങ്ങൾ നോക്കാം

അതിൽ പ്രധാനം ശുചിയായ വെള്ളം കുടിക്കുക എന്നതാണ്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണമെന്നാണ് വിദഗ്ദർ നിർദേശിക്കുന്നത്. ഭക്ഷണമായാലും വെള്ളമായാലും തുറന്നുവയ്ക്കാൻ പാടില്ല. കൂടാതെ നന്നായി വേവിച്ച് വേണം ഭക്ഷിക്കാനും. ചുരുക്കത്തിൽ ഭക്ഷ്യ സാധനങ്ങളും കുടിവെള്ളത്തിലും എല്ലാം നല്ലപോലെ ശുചിത്വം പാലിക്കണം എന്നർത്ഥം.

പഴങ്ങളും പച്ചക്കറികളും കഴിക്കും മുൻപ് നല്ലപോലെ ശുദ്ധജലത്തിൽ കഴുകണം. മലമൂത്ര വിസർജനത്തിന് ശേഷം, ആഹാരം കഴിക്കും മുൻപ് എല്ലാം സോപ്പ് ഉപയോഗിച്ച് കൈകൾ നല്ലപോലെ കഴുകണം.

വയറിളക്കം അനുഭവപ്പെട്ടാൽ, നല്ലപോലെ പാനീയങ്ങൾ കുടിക്കാൻ ശ്രമിക്കുന്നതും നല്ലതാണ് എന്നതാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. അതിലൂടെ നിര്ജ്ജലീകരണത്തെ ഒരു പരിധി വരെ തടയാനും സാധിക്കും. അതേസമയം, ഉയർന്ന പഞ്ചസാര അടങ്ങിയ ജ്യൂസ്, സോഫ്റ്റ് ഡ്രിങ്കുകൾ, എനർജി ഡ്രിങ്ക് എന്നിവ കുടിക്കുന്നത് വയറിളക്കം കൂടുതലാക്കും. അതുകൊണ്ടുതന്നെ അവ ഒഴിവാക്കാൻ ശ്രദ്ധിക്കണം,

റീഹൈഡ്രേഷൻ തെറാപ്പി ആണ് കോളറയ്‌ക്കെതിരെയുള്ള പ്രധാന ചികിത്സ. വയറിളക്കം പിടിപെട്ടാല്‍ ആരംഭത്തില്‍ തന്നെ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, എന്നിവ കുടിക്കുക. രോഗ ലക്ഷണങ്ങൾ മാറിയാലും ഏതാനും ദിവസങ്ങൾ കൂടി രോഗിയിൽനിന്ന് രോഗം പകരാനുള്ള സാധ്യതയും ഉണ്ട്.

കേരളത്തിൽ കോളറ കേസുകൾ നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും കഴിഞ്ഞ പത്ത് വർഷത്തിനിടെ ആകെ രണ്ടുമരണം മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളു. 2017 ലും 2025 ലുമായിരുന്നു അത്. അതേസമയം, ലോകത്താകമാനം കോളറ ബാധിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ് എന്ന് 2024 ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. കാലാവസ്ഥ വ്യതിയാനവും മോശം ശുചീകരണ പ്രവർത്തനങ്ങളുമാണ് അതിന് കരണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!