സർക്കാർ ആസ്പത്രികളിൽ രക്തസമ്മർദ്ദ പരിശോധന നിർബന്ധമെന്ന് ആരോഗ്യവകുപ്പ്

കാസർകോട്: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്ന രോഗികളുടെ രക്തസമ്മർദം പരിശോധിക്കാൻ ഡോക്ടർമാർക്ക് മടി. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ചികിത്സയ്ക്കെത്തുന്ന രോഗികളിൽ ആവശ്യമുള്ളവർക്കെല്ലാം രക്തസമ്മർദപരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. പരിശോധനയുണ്ടെന്ന് സ്ഥാപനമേധാവികൾ ഉറപ്പാക്കുകയും വേണം.രോഗിയുടെ താപനില, രക്തസമ്മർദം, നാഡിമിടിപ്പ്, ശ്വസനനിരക്ക് എന്നിവയെടുക്കുന്നത് നിർണായകമാണ്. രോഗിയുടെ ആരോഗ്യനിലയെക്കുറിച്ച് വിലയിരുത്താനും ഇത് സഹായിക്കും. മുൻപ് ഇവ പരിശോധിച്ച ശേഷമാണ് ഡോക്ടർമാർ രോഗവിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നത്. എന്നാൽ, ഇപ്പോൾ ഇത് കാര്യക്ഷമമല്ലെന്നാണ് പരാതി.
ശരീരപരിശോധന അനിവാര്യം
രോഗനിർണയത്തിന് ശരീരപരിശോധന നടത്തുന്നതും രോഗവിവരങ്ങൾ ചോദിച്ചറിയുന്നതും അനിവാര്യമാണ്. ഇൻസ്പെക്‌ഷൻ, പാൽപ്പേഷൻ, പെർക്കഷൻ, ഒസ്കൾട്ടേഷൻ എന്നിവയാണ് ഇതിൽ പ്രധാനം.
ഇൻസ്പെക്‌ഷൻ
ഏതെങ്കിലും ശരീരഭാഗത്തിന് കാഴ്ചയിൽ സാധാരണയിൽനിന്ന് വ്യത്യാസമുണ്ടോയെന്ന് പരിശോധിക്കും. കണ്ണിനും നഖങ്ങൾക്കും മഞ്ഞനിറമുണ്ടോ, എവിടെയെങ്കിലും നീലനിറമുണ്ടോ, ടോൺസിൽ ഗ്രന്ഥിയുടെ സ്ഥിതിയെങ്ങനെ, ശരീരഭാഗത്തെവിടെയെങ്കിലും വീക്കമുണ്ടോ തുടങ്ങിയവ നിരീക്ഷിക്കും.
പാൽപ്പേഷൻ
ശരീരോഷ്മാവ്, വീക്കം തുടങ്ങിയവയുണ്ടോയെന്ന് തൊട്ടറിയൽ. കൈകളുപയോഗിച്ച് ശരീരഭാഗത്ത് മെല്ലെയോ ശക്തമായോ അമർത്തി പരിശോധിക്കും.
പെർക്കഷൻ
ഉള്ളിലെ അവസ്ഥയറിയാൻ രോഗിയുടെ ശരീരത്തിൽ തട്ടിനോക്കുകയാണിതിൽ ചെയ്യുക. നെഞ്ച്, പുറം, വയർ തുടങ്ങിയ ഭാഗങ്ങളിലാണ് പരിശോധന. കൈവിരലുകളോ റിഫ്ലക്സ് ഹാമറോ ഉപയോഗിച്ചോ ഇത് ചെയ്യാം.
ഒസ്കൾട്ടേഷൻ
സ്റ്റെതസ്കോപ്പ് ഉപയോഗിച്ച് നടത്തുന്ന പരിശോധന. ഹൃദയമിടിപ്പ്, ശ്വാസോച്ഛാസം, കുടലിലെ ശബ്ദങ്ങൾ തുടങ്ങിയവയിലെ വ്യത്യാസങ്ങൾ മനസ്സിലാക്കാൻ.