Connect with us

KOOTHUPARAMBA

ഈ തോട്ടത്തിൽ നാരകമാണ്‌ നായകൻ

Published

on

Share our post

കൂത്തുപറമ്പ്:കർണാടകത്തിലും തമിഴ്നാട്ടിലും ആന്ധ്രയിലും മാത്രമല്ല, കേരളത്തിലും ചെറുനാരകം സമൃദ്ധമായി വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് മാങ്ങാട്ടിടത്തെ കർഷകനായ എം ശ്രീനിവാസൻ. മാങ്ങാട്ടിടം കൃഷിഭവന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഒരുകോടി ഫലവൃക്ഷത്തൈ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് ഓഫീസിന് സമീപത്തെ സ്ഥലത്താണ് ചെറുനാരക കൃഷി.എക്കാലത്തും ഉയർന്നവിലയും ഏറെ വിപണിയുമുള്ള ഉൽപ്പന്നമായതിനാലാണ് ചെറുനാരകകൃഷിക്ക് പ്രേരകമായത്. 15 മുതൽ20 വർഷം വരെയാണ് ചെറുനാരകത്തിന്റെ ആയുസ്സ്. നിത്യോപയോഗത്തോടൊപ്പം ഔഷധത്തിനും ശുചീകരണത്തിനും സൗന്ദര്യ സംരക്ഷണത്തിനും നാരങ്ങ ഉപയോഗിക്കുന്നതിനാൽ മാർക്കറ്റിൽ മികച്ച വിലയുണ്ട്‌. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി 100 തോട്ടങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കൃഷിഭവൻ. ഇതിനായി കർഷകർക്ക് 5000 തൈകൾ നൽകും. വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പിസി ഗംഗാധരൻ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് കെ ശാന്തമ്മ അധ്യക്ഷയായി. കൂത്തുപറമ്പ് കൃഷി അസി. ഡയറക്ടർ ഷീന വിനോദ്, എം. ഷീന, വിജേഷ് മാറോളി, ഒ. ഷിജു, സി. മിനി, പഞ്ചായത്ത് സെക്രട്ടറി എസ്. അനിൽ, കൃഷി ഓഫീസർ ആർ. അനു, സി. പ്രേമലത, കെ വിജേഷ്, ആർ സന്തോഷ്‌ കുമാർ എന്നിവർ സംസാരിച്ചു.


Share our post

KOOTHUPARAMBA

കൂത്തുപറമ്പ് അസി.ലേബർ ഓഫീസിൽ കുടിശ്ശിക അദാലത്ത്

Published

on

Share our post

കൂത്തുപറമ്പ്: കേരള ഷോപ്സ് ആൻഡ് കമേഴ്സ‌്യൽ എസ്റ്റാബ്ലിഷ്‌മെൻസ് തൊഴിലാളി ക്ഷേമനിധി ബോർഡ് ഇന്നും 11 നും കൂത്തുപറമ്പ് അസിസ്റ്റൻ്റ് ലേബർ ഓഫീസിൽ കുടിശ്ശിക അദാലത്ത് നടത്തുന്നു. കൂത്തുപറമ്പ് അസി-ലേബർ ഓഫീസ് പരിധിയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ കൃത്യമായി അംശാദായം അടയ്ക്കാത്ത സ്ഥാപനങ്ങൾ, മുൻകാലങ്ങളിൽ പിരിഞ്ഞുപോയ ജീവനക്കാരുടെ വിവരങ്ങൾ കൃത്യമായി ഓഫീസിൽ സമർപ്പിക്കാത്ത സ്ഥാപനങ്ങൾ, രജിസ്റ്റർ ചെയ്‌തതിനുശേഷം നാളിതു വരെ അംശാദായം അടയ്ക്കാത്ത സ്ഥാപനങ്ങൾ എന്നിവയ്ക്ക് വേണ്ടിയാണ് അദാലത്ത്.തൊഴിലാളികൾ പിരിഞ്ഞുപോയതിനും ഷോപ്പ് പൂട്ടിപ്പോയതിനും ആധാരമായ തൊഴിൽ നിയമപ്രകാരമുള്ളഏതെങ്കിലും രേഖകൾ അല്ലെങ്കിൽ തൊഴിലുടമ നൽകുന്ന സത്യവാങ്‌മൂലം, ഫോറം -5 എന്നിവ തയ്യാറാക്കി, തൊഴിലുടമ പങ്കെടുത്ത് ആകെ കുടിശ്ശിക തുകയുടെ 25 ശതമാനം തുക മാത്രം അടച്ച് മറ്റ് നിയമ നടപടികളിൽ നിന്നും സ്ഥാപന ഉടമയ്ക്ക് ഒഴിവാക്കാവുന്നതാണ്. നിലവിൽ കുടിശ്ശിക വരുത്തിയിട്ടുള്ള സ്ഥാപനങ്ങൾ അദാലത്തിൽ പങ്കെടുക്കണം.അദാലത്തിൽ പങ്കെടുക്കാത്തവർക്കെതിരെ ഏപ്രിൽ മുതൽ റവന്യൂ റിക്കവറി ഉൾപ്പെടെയുളള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ എക്സ‌ിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0497-2706806.


Share our post
Continue Reading

KOOTHUPARAMBA

മട്ടുപ്പാവിലെ കൃഷിയുമായി കുട്ടിക്കർഷകൻ

Published

on

Share our post

കൂത്തുപറമ്പ്:മട്ടുപ്പാവിലെ കൃഷിയുമായി മുന്നേറുകയാണ്‌ ഈ കുട്ടിക്കർഷകൻ പഠനത്തോടൊപ്പം കാർഷികമേഖലയിലും നിറഞ്ഞുനിൽക്കുകയാണ്‌ ആയിത്തറ നെല്ലിയത്തുകുന്ന്‌ വീട്ടിൽ ആദിദീയൻ. വീടിന്റെ മട്ടുപ്പാവിൽ ചട്ടികളിലും ഗ്രോബാഗിലുമായി ഏഴിനം പച്ചക്കറികളാണ് പതിമൂന്നുകാരൻ നട്ടത്‌. ഇപ്പോൾ വിളവെടുപ്പ്‌ തുടങ്ങി. ആയിത്തറ മമ്പറം ഗവ. എച്ച്എസ്എസിലെ എട്ടാംക്ലാസുകാരൻ സ്കൂൾസമയശേഷവും അവധി ദിവസങ്ങളിലുമാണ് കൃഷിക്കിറങ്ങുന്നത്‌. മുതിർന്നവരുടെ അഭിപ്രായ നിർദേശങ്ങൾ സ്വീകരിച്ചശേഷം കൃഷിയിറക്കലും പരിപാലനവും. മാങ്ങാട്ടിടം പഞ്ചായത്ത് കൃഷിഭവന്റെ കൃഷിസമൃദ്ധി പദ്ധതിയുടെ ഭാഗമായാണ് ടെറസിലെ കൃഷി തുടങ്ങിയത്‌. തക്കാളി, മുളക്, വഴുതന, പൊട്ടിക്ക, പാവയ്ക്ക, വെണ്ട, പയർ തുടങ്ങിയവ സമൃദ്ധമായി വളർന്നു. 125 ചട്ടികളിലെയും ഗ്രോബാഗിലെയും പച്ചക്കറികൾക്ക്‌ പുറമെ 100 ഗ്രോബാഗിൽ കറ്റാർവാഴയുമുണ്ട്‌. പൂർണമായും ജൈവകൃഷിയാണ്‌. കടലപ്പിണ്ണാക്ക്, ചാണകം, എല്ലുപൊടി, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയ വളങ്ങളും ഹരിത കഷായം, ഫിഷ് അമിനോ, പുകയില കഷായം തുടങ്ങിയ ജൈവകീടനാശിനികളും ഉപയോഗിക്കുന്നു. അച്ഛൻ ബൈജുവും അമ്മ സുജയും സഹായവും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.


Share our post
Continue Reading

KOOTHUPARAMBA

തുള്ളിനനയ്‌ക്ക്‌ ഷാജിയുടെ ‘തൊട്ടിൽ ജലസേചനം’

Published

on

Share our post

കൂത്തുപറമ്പ്:ജലചക്രത്തിലൂടെ ഇന്ധനച്ചെലവില്ലാതെ കൃഷിയിടം നനയ്‌ക്കുകയാണ്‌ ആയിത്തര മമ്പറത്തെ ഷാജി വളയങ്ങാടൻ. തോട്ടിലൂടെ ഒഴുകി പാഴാകുന്ന വെള്ളം നിമിഷങ്ങൾക്കകം കൃഷിയിടത്തെ ഹരിതാഭമാക്കുന്നു. വൈദ്യുതിയോ ഡീസലോ ആവശ്യമില്ലാതെ കൃഷിയിടത്തിൽ യഥേഷ്ടം വെള്ളമെത്തിക്കുന്ന ജലചക്രമാണ്‌ കണ്ടുപിടിത്തങ്ങളിലൂടെ ശ്രദ്ധേയനായ യുവാവ്‌ രൂപകൽപ്പന ചെയ്‌തത്‌. വീടിന് മുന്നിലെ കൈതേരി തോട്ടിലാണ് പുതിയ സംവിധാനം ഒരുക്കിയത്‌. ആകാശത്തൊട്ടിലിന്റെ മാതൃകയിലായതിനാൽ ‘തൊട്ടിൽ ജലസേചനം’ എന്ന്‌ പേരിട്ടു. തടയണകെട്ടി നിർത്തിയ വെള്ളത്തെ പൈപ്പിലൂടെ നിശ്ചിത അളവിൽ തുറന്നുവിടുമ്പോൾ ജലചക്രം കറങ്ങും. ആറ് മീറ്റർ ഉയരമുള്ള ചക്രത്തിലൂടെ വെള്ളം തോടിന്‌ മുകളിൽ സ്ഥാപിച്ച വീപ്പയിലെത്തും. വീപ്പയിൽ കണക്ട് ചെയ്‌ത പൈപ്പിലൂടെ കൃഷിയിടത്തിലേക്ക്‌. ചക്രത്തിൽ സ്ഥാപിച്ച കപ്പുകളിലൂടെയാണ് വെള്ളം ആറ് മീറ്ററോളം ഉയരത്തിലെത്തുന്നത്‌. പത്ത്‌ ലീഫുകളിൽ ശക്തമായി വെള്ളം പതിക്കുന്നതോടെ ചക്രം കറങ്ങും. വെള്ളത്തിന്റെ അളവ് കൂട്ടാനും കുറക്കാനും ക്രമീകരണമുണ്ട്‌. 100 മീറ്ററകലെയുള്ള സ്വന്തം കൃഷിയിടത്തിൽ തുള്ളിനനയ്‌ക്ക്‌ ആവശ്യാനുസരണം വെള്ളം ലഭിക്കുന്നു. വെണ്ട, പയർ, ചീര, മുളക്, തക്കാളി, പൊട്ടിക്ക, പാവക്ക എന്നിവ കൃഷി ചെയ്യുന്നു. ഏഴായിരം രൂപയാണ്‌ ജല ചക്രത്തിനാവശ്യമായ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് ചെലവായത്‌. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കൃഷിത്തോട്ടം, കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളെ തുരത്താനുള്ള സംവിധാനങ്ങൾ, കൊതുക് നശീകരണി തുടങ്ങിയവയും നിർമാണത്തൊഴിലാളിയായ ഷാജി വികസിപ്പിച്ചെടുത്തിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!