Kannur
പത്താമുദയം പരീക്ഷ നാളെ മുതൽ

കണ്ണൂർ: ജില്ലാ പഞ്ചായത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന സമ്പൂർണ പത്താംതരം തുല്യതാ പരിപാടിയായ പത്താമുദയത്തിന്റെ ആദ്യബാച്ചിൽ 1629 പേർ പരീക്ഷ എഴുതും. നാളെ മുതൽ 30 വരെയാണ് പരീക്ഷ. പരീക്ഷ നടപടി ക്രമങ്ങൾ പൂർത്തിയായി. പഠന ക്ലാസ് പൂർത്തിയായതും നിരന്തര മൂല്യനിർണയത്തിന്റെ മാർക്ക് ലഭിച്ചതും അവരുടെ ആത്മവിശ്വാസം വർധിപ്പിച്ചു. പരീക്ഷ എഴുതുന്നവരിൽ കൂടുതലും സ്ത്രീകളാണ്-1318 പേർ. പുരുഷൻമാർ 311. പരീക്ഷ എഴുതുന്നവരിൽ 84 പേർ പട്ടികജാതി വിഭാഗത്തിൽപെട്ടവരും 29 പേർ പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവരും ഒരാൾ ട്രാൻസ്ജെൻഡറുമാണ്. 45 ഭിന്നശേഷിക്കാരും പരീക്ഷ എഴുതുന്നവരിൽ ഉൾപ്പെടും. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മൂന്ന് തടവുകാരും പത്താംതരം തുല്യതാ പരീക്ഷ എഴുതും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി 2900 പഠിതാക്കളാണ് തുല്യതാ കോഴ്സിൽ രജിസ്റ്റർ ചെയ്തിരുന്നത്. ഇവരിൽ 1828 പേർ പഠനക്ലാസ്സുകളിലെത്തി. രജിസ്റ്റർ ചെയ്തവരിൽ 1629 പേർ ആദ്യഘട്ട പരീക്ഷ എഴുതും.ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ കണ്ണൂർ, ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ കല്യാശ്ശേരി, ബി. ഇ. എം. പി ഹൈസ്‌കൂൾ തലശ്ശേരി, ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ കൂത്തുപറമ്പ്, പി.ആർ.എം.എച്ച് എസ് എസ് പാനൂർ, സെന്റ് ജോസഫ് എച്ച്. എസ്. എസ് പേരാവൂർ, ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ ചാവശ്ശേരി, മൂത്തേടത്ത് ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ തളിപ്പറമ്പ്, ജി ബി വി എ ച്ച് എസ് എസ് മാടായി, ജി. എച്ച്. എസ്. എസ് മാത്തിൽ, ഗവ. എച്ച്. എസ്. എസ് ഇരിക്കൂർ, സീതിസാഹിബ് എച്ച്. എസ്. എസ് തളിപ്പറമ്പ്, ജി .എച്ച്. എസ്. എസ് രാമന്തളി, ജി. എച്ച്. എസ്. എസ് കോട്ടയം എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ.പഠിതാക്കൾക്കുള്ള മാതൃകാ പരീക്ഷകളും മോട്ടിവേഷൻ ക്ലാസുകളും നടന്നു വരുന്നു. 35 പഠനകേന്ദ്രങ്ങളിലാണ് പത്താമുദയം ക്ലാസുകൾ നടന്നത്. 270 അധ്യാപകരും, ഒപ്പം പ്രേരക്മാരായ സെന്റർ കോ-ഓർഡിനേറ്റർമാരും ക്ലാസുകൾക്ക് നേതൃത്വം നൽകി.
Kannur
ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം നഷ്ടമായി

കണ്ണൂർ: സർക്കാറും വിവിധ സംഘടനകളും ബോധവത്കരണം തുടരുന്നതിനിടെ ജില്ലയിൽ ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം രൂപയോളം നഷ്ടമായി. ഇടവേളകളില്ലാതെ ഓൺലൈൻ തട്ടിപ്പ് തുടരുമ്പോൾ പറ്റിക്കപ്പെടാൻ തയാറായി കൂടുതൽ പേർ മുന്നോട്ടുവരുന്ന കാഴ്ചയാണ്.
ഏഴ് പരാതികളിൽ സൈബർ പൊലീസ് കേസെടുത്തു. കണ്ണൂർ, വളപട്ടണം, ചൊക്ലി, ചക്കരക്കല്ല് സ്വദേശികൾക്കാണ് പണം നഷ്ടമായത്. ഓൺലൈൻ മുഖേന ട്രേഡിങിനായി പണം കൈമാറിയ കണ്ണൂർ ടൗൺ സ്വദേശിക്ക് ഒമ്പത് ലക്ഷം രൂപ നഷ്ടപ്പെട്ടു. ടെലഗ്രാം വഴി ട്രേഡിങ് ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്കിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ ലഭിക്കാതായതോടെ പരാതിപ്പെടുകയായിരുന്നു.ചൊക്ലി സ്വദേശിനിക്ക് 2.38 ലക്ഷമാണ് നഷ്ടമായത്. വാട്സ് ആപ്പിൽ സന്ദേശം കണ്ട് ഷോപിഫൈ എന്ന ആപ്ലിക്കേഷൻ വഴി പണം നിക്ഷേപിക്കുകയായിരുന്നു. ലാഭം ലഭിക്കുന്നതിനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്കി വഞ്ചിക്കപ്പെടുകയായിരുന്നു. ചക്കരക്കൽ സ്വദേശിക്ക് 68,199 രൂപയാണ് നഷ്ടമായത്. പരാതിക്കാരന്റെ അറിവോ സമ്മതമോ ഇല്ലാതെ പരാതിക്കാരന്റെ ക്രെഡിറ്റ് കാർഡിൽനിന്നും പണം നഷ്ടപ്പെടുകയായിരുന്നു.ചക്കരക്കൽ സ്വദേശിനിക്ക് 19,740 രൂപ നഷ്ടമായി. വാട്സ് ആപ് വഴി പാർട്ട് ടൈം ജോലി ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്കിയ ശേഷം പറ്റിക്കുകയായിരുന്നു. മറ്റൊരു കേസിൽ കണ്ണൂർ ടൗൺ സ്വദേശിക്ക് 9001രൂപ നഷ്ടമായി. പരാതിക്കാരിയെ എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഓഫിസിൽ നിന്നെന്ന വ്യാജേന വിളിക്കുകയും ഡി-ആക്ടിവേറ്റ് ചെയ്യാനെന്ന ഡെബിറ്റ് കാർഡിന്റെ വിവരങ്ങളും ഒ.ടി.പിയും കരസ്ഥമാക്കി പണം തട്ടിയെടുക്കുകയായിരുന്നു.ഒ.എൽ.എക്സിൽ പരസ്യം കണ്ട് മൊബൈൽ ഫോൺ വാങ്ങുന്നതിനായി വാട്സ് ആപ് വഴി ചാറ്റ് ചെയ്ത് അഡ്വാൻസ് ആയി പണം നല്കിയ കണ്ണൂർ സ്വദേശിക്ക് 26000 രൂപയും നഷ്ടപ്പെട്ടു. സുഹൃത്തെന്ന വ്യാജേന ഫേസ്ബുക്ക് വഴി ബന്ധപ്പെട്ട് വളപട്ടണം സ്വദേശിയുടെ 25,000 രൂപ തട്ടി.സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ആളുകൾ സൈബർ കുറ്റകൃത്യങ്ങളെ പറ്റി നിരന്തരം ജാഗ്രത പുലർത്തണമെന്ന് സൈബർ പൊലീസ് അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിൽ അറിയിക്കാം. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.
Kannur
കണ്ണൂർ ജില്ലയിൽ പടക്കം, സ്ഫോടക വസ്തു, ഡ്രോൺ നിരോധനം പിൻവലിച്ചു

കണ്ണൂർ: ജില്ലയിൽ പടക്കങ്ങളും സ്ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും ഡ്രോൺ ഉപയോഗിക്കുന്നതും നിരോധിച്ച് മെയ് 11ന് പുറപ്പെടുവിച്ച ഉത്തരവ് രാജ്യാതിർത്തിയിലെ വെടിനിർത്തലിന്റെയും സമാധാന അന്തരീക്ഷത്തിന്റെയും പശ്ചാത്തലത്തിൽ അടിയന്തിര പ്രാബല്യത്തോടെ പിൻവലിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു. ഭാരതീയ് ന്യായ സംഹിത സെക്ഷൻ 163 പ്രകാരമാണ് ജില്ലാ കലക്ടർ മെയ് 11 മുതൽ 17 വരെ നിരോധന ഉത്തരവിട്ടിരുന്നത്.
Kannur
പൊലീസ് മൈതാനിക്ക് ഇനി സിന്തറ്റിക് ട്രാക്കിന്റെ പ്രൗഢി

കണ്ണൂർ: കേരളത്തിന്റെ മികച്ച അത്‌ലറ്റുകൾ റെക്കോഡ് ദൂരവും വേഗവും കുറിച്ച കണ്ണൂർ പൊലീസ് മൈതാനത്തെ ട്രാക്കിന് പുതിയ മുഖം. ഇന്ത്യയുടെ കായിക ചരിത്രത്തിലിടം നേടിയ, ഒട്ടേറെ കുതിപ്പുകൾക്ക് സാക്ഷിയായ പൊലീസ് മൈതാനം സിന്തറ്റിക് ട്രാക്കിന്റെ പ്രൗഢിയിൽ മുന്നോട്ട് കുതിക്കും. 7.57 കോടി രൂപ ചെലവഴിച്ചാണ് പൊലീസ് മൈതാനിയിൽ സിന്തറ്റിക് ട്രാക്കും ഫുട്‌ബോൾ കോർട്ടും സജ്ജമാക്കിയത്. നാനൂറുമീറ്ററിൽ എട്ട് ലൈനിലാണ് സിന്തറ്റിക് ട്രാക്ക്. അത്‌ലറ്റിക് ഫെഡറേഷൻ അംഗീകരിച്ച നിലവാരത്തിലുള്ള ട്രാക്ക് മുഴുവനായും പിയുആർ ടെക്‌നോളജിയിലാണ് നിർമിച്ചത്. മഴവെള്ളം വാർന്നുപോകുന്നതിന് ശാസ്‌ത്രീയ ഡ്രെയിനേജ് സംവിധാനവും ജംപിങ് പിറ്റുകളും പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്.
ഒരു ഭാഗത്ത് പൊലീസ് സേനയ്‌ക്കും മറ്റുമായി ഉപയോഗിക്കുന്നതിന് ഹെലിപാഡുണ്ട്. ട്രാക്കിന് നടുവിലാണ് ബർമുഡ ഗ്രാസ് വിരിച്ച ഫുട്‌ബോൾ ഗ്രൗണ്ട്. മുഴുവനായും ഫ്ലഡ്‌ലിറ്റ് സൗകര്യത്തിലാണ് ട്രാക്കും ഗ്രൗണ്ടും. 16 മീറ്റർ നീളമുള്ള എട്ടു പോളുകളിലായാണ് ലൈറ്റുകൾ സ്ഥാപിച്ചത്. ട്രാക്കിനുപുറത്ത് പവിലിയൻവരെയുള്ള ഭാഗം ഇന്റർലോക്ക് ചെയ്യാൻ അരക്കോടി രൂപ അനുവദിച്ചിട്ടുണ്ട്. നേരത്തേ പൊലീസ് മൈതാനത്ത് ഒരുക്കിയ ടർഫിന് സമീപത്തായി 1.43 കോടി രൂപ ചെലവിൽ ഒരു ഇൻഡോർകോർട്ടും സജ്ജമാക്കിയിട്ടുണ്ട്. ഒരേ സമയം രണ്ട് ബാഡ്‌മിന്റൺ മത്സരങ്ങൾ ഈ കോർട്ടിൽ നടത്താനാകും. കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്‌ട്രക്‌ഷൻ കമ്പനിയാണ് നിർമാണം പൂർത്തീകരിച്ചത്.
ജില്ലയിൽ അഞ്ച് സിന്തറ്റിക് ട്രാക്കുകൾ പൊലീസ് മൈതാനത്തെ ട്രാക്കുകൂടി യാഥാർഥ്യമാകുന്നതോടെ ജില്ലയിൽ മികച്ച നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കുകൾ അഞ്ചെണ്ണമാകും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സിന്തറ്റിക് ട്രാക്കുകളുള്ള ജില്ലയും കണ്ണൂരാകും. കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാംപസ്, പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, ധർമടം ഗവ. ബ്രണ്ണൻ കോളേജ്, തലശേരി മുനിസിപ്പൽ സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് സിന്തറ്റിക് ട്രാക്കുകളുള്ളത്. അത്‌ലറ്റുകളുടെ കളരി അത്‌ലറ്റിക്‌സിൽ ചരിത്രംകുറിച്ച കേരളത്തിന്റെ മുൻതലമുറയുടെ പരിശീലനക്കളരിയായിരുന്നു കണ്ണൂർ പൊലീസ് മൈതാനം. പി ടി ഉഷയും ബോബി അലോഷ്യസും കെ എം ഗ്രീഷ്‌മയും വി ഡി ഷിജിലയും ആർ സുകുമാരിയും ടിന്റു ലൂക്കയും സി ടി രാജിയുമടക്കമുള്ള കായിക കൗമാരം കണ്ണൂർ പൊലീസ് മൈതാനിയിലെ ട്രാക്കിൽ പലതവണ മിന്നൽപ്പിണരുകൾ തീർത്തു. പരിശീലനത്തിനായും ജില്ലാ –- സംസ്ഥാന കായികമേളയ്‌ക്കായും കണ്ണൂർ പൊലീസ് മൈതാനിയിലെ ട്രാക്കിൽ ഇറങ്ങാത്തവർ വിരളമാകും. കണ്ണൂർ സ്‌പോർട്‌സ് ഡിവിഷനിലെ താരങ്ങളുടെ പരിശീലനകേന്ദ്രവും പൊലീസ് മൈതാനമായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്