Kerala
കള്ളവണ്ടി കയറ്റക്കാര്‍ക്ക് മൂക്കുകയറിടാനൊരുങ്ങി റെയിൽവേ

ടിക്കറ്റെടുക്കാതെ കള്ളവണ്ടി കയറുന്നവരുടെയും ടിക്കറ്റില്‍ ആള്‍മാറാട്ടം കാണിക്കുന്നവരുടെയും കൺസഷൻ ടിക്കറ്റുകളുടെ ദുരുപയോഗം നടത്തുന്നവരെയുമൊക്കെ പൂട്ടാൻ ഒരുങ്ങി റെയില്‍വേ. ട്രെയിനുകളിൽ ടിക്കറ്റ് പരിശോധനകൾ കർശനമാക്കാൻ റെയിൽവേ ബോർഡ് ഉത്തരവിറക്കി. ഇത് സംബന്ധിച്ച റെയിൽവേ പാസഞ്ചർ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഡയറക്ടർ ശിവേന്ദ്ര ശുക്ലയുടെ അടിയന്തര നിർദേശം എല്ലാ സോണുകളിലെയും ചീഫ് കൊമേഴ്സ്യൽ മാനേജർമാർക്ക് നൽകിക്കഴിഞ്ഞു.
പതിവ് പരിശോധനകൾക്ക് പുറമേ സർപ്രൈസ് ചെക്കിങ്ങുകൾ നടത്തണമെന്നാണ് നിർദേശത്തിലെ പ്രധാന ഉള്ളടക്കം. ഇതിനായി രണ്ടു ഘട്ട സ്പെഷൽ ഡ്രൈവുകൾ നടത്തണം. ആദ്യഘട്ട പരിശോധനകൾ ഒക്ടോബർ ഒന്നു മുതൽ 15 വരെയാണ്. രണ്ടാം ഘട്ട പരിശോധന ഒക്ടോബർ 25 മുതൽ നവംബർ പത്ത് വരെയുമാണ് നിശ്ചയിച്ചിട്ടുള്ളത്. മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരിക്കണം പരിശോധനകൾ നടത്തേണ്ടതെന്നും നിർദേശത്തിലുണ്ട്. മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരെ സോണൽ റെയിൽവേ അധികൃതർ നോമിനേറ്റ് ചെയ്യണം. സോണൽ ലെവലിലും ഡിവിഷൻ തലത്തിലും നടത്തുന്ന പരിശോധനയുടെ വിശദമായ റിപ്പോർട്ട് നവംബർ 18നകം പാസഞ്ചർ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഡയറക്ടർക്ക് നൽകുകയും വേണം.
റിസർവ്ഡ് കോച്ചുകളിലെ അനധികൃത യാത്രക്കാരെ കണ്ടെത്തി പിഴ ഈടാക്കുന്നതിനായിരിക്കണം പരിശോധകർ മുൻഗണന നൽകേണ്ടത്. എമർജൻസി ക്വാട്ടയിലെ ടിക്കറ്റുകളിൽ വ്യാപകമായി ആൾമാറാട്ടം നടത്തുന്നുണ്ട്. ഇതിലും കർശന പരിശോധന നടത്തണം. മുതിർന്ന പൗരന്മാർ, കാൻസർ രോഗികൾ തുടങ്ങിയ പ്രത്യേക ക്വാട്ടകളിൽ റിസർവ് ചെയ്ത് വരുന്ന യാത്രക്കാരെയും കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് ഊന്നൽ നൽകണമെന്നും നിർദേശത്തിലുണ്ട്. കൺസഷൻ ടിക്കറ്റുകളുടെ ദുരൂപയോഗം അനിയന്ത്രിതമായി വർധിച്ചിട്ടുണ്ട്. ഇത്തരം യാത്രക്കാരുടെ തിരിച്ചറിയൽ രേഖകൾ നിർബന്ധമായും പരിശോധിച്ച് ആധികാരികത ഉറപ്പ വരുത്തണം.
നിയമ ലംഘകരിൽ നിന്ന് റെയിൽവേ ആക്ട് പ്രകാരമുള്ള പരമാവധി പിഴത്തുക ഈടാക്കണമെന്നും നിർദേശമുണ്ട്. സ്പെഷൽ ഡ്രൈവിന്റെ കാലയളവിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും നിർദേശമുണ്ട്.
അംഗീകൃത ഏജന്റുമാർ വഴിയും യുടിഎസ് മൊബൈൽ ആപ്പ്, ഐ.ആർ.സി.ടി.സി എന്നിവ വഴിയും സാധുവായ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനെ ക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിന് പബ്ലിക് അഡ്രസ് സിസ്റ്റം അടക്കമുള്ളവ ഉപയോഗിക്കണം എന്നതാണ് മറ്റൊരു നിർദേശം.
Kerala
പ്ലസ് വൺ പ്രവേശനം 2025 മേയ് 14 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷകള്‍ ഓണ്‍ലൈനായി സമർപ്പിക്കാം

അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 20 ആണ്.
ട്രയല്‍ അലോട്ട്‌മെന്റ് തീയതി : മേയ് 24
ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂണ്‍ 2
രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂണ്‍ 10
മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂണ്‍ 16
മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി 2025 ജൂണ്‍ 18 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതാണ്. മുൻ വർഷം ക്ലാസുകള്‍ ആരംഭിച്ചത് ജൂണ്‍ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി 2025 ജൂലൈ 23ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കുന്നതായിരിക്കും.
Kerala
ഷൊർണൂർ–കണ്ണൂർ പാത ഇനി ‘ഫാസ്റ്റ്ട്രാക്ക്’; 130 കി.മീ. വേഗം ലഭിക്കുന്ന ആദ്യ പാത, ട്രെയിനുകളുടെ യാത്രാസമയം കുറയും

130 കിമീ വേഗം സാധ്യമാകുന്ന സംസ്ഥാനത്തെ ആദ്യ റെയിൽവേ സെക്‌ഷനാകാൻ ഷൊർണൂർ–കണ്ണൂർ പാത. ഷൊർണൂർ മുതൽ മംഗളൂരു വരെ വേഗം 130 കിമീ ആക്കാൻ കഴിയുമെങ്കിലും താരതമ്യേന വളവുകൾ കുറഞ്ഞ ഭാഗമെന്ന നിലയിലാണ് ആദ്യഘട്ടത്തിൽ കണ്ണൂർ വരെയുള്ള 176 കിമീ പാതയിലെ വേഗം വർധിപ്പിക്കുന്നത്. ഡിസംബറിനു മുൻപു പണികൾ പൂർത്തിയാക്കാൻ പാലക്കാട് ഡിവിഷനു ദക്ഷിണ റെയിൽവേ നിർദേശം നൽകി.
2023 ഏപ്രിലിലാണ് കേരളത്തിലെ റെയിൽവേ പാതകളിലെ വേഗം കൂട്ടുമെന്നു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്. ഒന്നര വർഷത്തിനുള്ളിൽ വേഗം110 കിമീ ആയും അടുത്ത ഘട്ടത്തിൽ 130 ആയും ഉയർത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇത് ഭാഗികമായാണു നടപ്പാക്കിയത്. സിഗ്‌നൽ നവീകരണം, ട്രാക്കും പാലങ്ങളും ബലപ്പെടുത്തൽ, വളവു നിവർത്തൽ എന്നിവയാണു വേഗം കൂട്ടാനായി ചെയ്യേണ്ടത്. പാലക്കാട് ഡിവിഷൻ ഇതിനായി കരാർ ക്ഷണിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കാതെ വളവു നിവർത്താൻ കഴിയുന്ന സ്ഥലങ്ങളിലാണു പണികൾ പൂർത്തിയാക്കിയത്.
130 കിമീ േവഗം സാധ്യമാകുന്നതോടെ സ്റ്റോപ്പുകൾ കുറവുള്ള വന്ദേഭാരത്, രാജധാനി, ജനശതാബ്ദി ട്രെയിനുകളുടെ യാത്രാസമയത്തിൽ കുറവു വരും. മംഗളൂരു–ഷൊർണൂർ പാത നേരത്തേതന്നെ 110 കിമീ വേഗം സാധ്യമായതിനാൽ തിരുവനന്തപുരം ഡിവിഷനിലാണു വേഗം വർധിപ്പിക്കാനുള്ള പണികൾ നടന്നത്. എറണാകുളം–ഷൊർണൂർ പാതയിൽ വേഗം 80ൽ നിന്ന് 90 ആയി ഉയർത്താനുള്ള പണികൾ തുടരുകയാണ്. കയറ്റിറക്കങ്ങളും വളവുകളും കൂടുതലായതിനാൽ ഈ ഭാഗത്ത് 110 കിമീ വേഗം സാധ്യമല്ലെന്നാണു പഠനറിപ്പോർട്ടുകൾ.
വിവിധ സെക്‌ഷനുകളിലെ പരമാവധി വേഗം
തിരുവനന്തപുരം– കായംകുളം:110 കിമീ, കായംകുളം–എറണാകുളം (ആലപ്പുഴ വഴി):110, കായംകുളം–എറണാകുളം (കോട്ടയം വഴി):100, കൊല്ലം–പുനലൂർ: 70, എറണാകുളം–ഷൊർണൂർ: 80, ഷൊർണൂർ–നിലമ്പൂർ: 85, തൃശൂർ–ഗുരുവായൂർ: 90, ഷൊർണൂർ–മംഗളൂരു:110, തിരുവനന്തപുരം–നാഗർകോവിൽ:100 , ഷൊർണൂർ–പാലക്കാട്:110, പാലക്കാട്–പൊള്ളാച്ചി:110.
Kerala
എക്‌സൈസ് സേനയിലേക്ക് 157 പേര്‍ കൂടി; 14 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍

തൃശ്ശൂര്‍: വിവിധ ജില്ലകളില്‍ നിയമനം ലഭിച്ച 157 പേര്‍കൂടി എക്‌സൈസ് സേനയിലേക്ക്. പരിശീലനം പൂര്‍ത്തിയാക്കിയ 84 എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരുടെയും 59 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും 14 വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും പാസിങ് ഔട്ട് പരേഡ് തൃശ്ശൂര്‍ പൂത്തോളിലുള്ള എക്‌സൈസ് അക്കാദമിയില്‍ നടന്നു. മന്ത്രി എം.ബി. രാജേഷ് അഭിവാദ്യം സ്വീകരിച്ചു.എക്‌സൈസ് അക്കാദമിയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ് ഇത്രയും ഇന്‍സ്‌പെക്ടര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കി ചുമതലയേല്‍ക്കുന്നത്. ഏറ്റവും കൂടുതല്‍ വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്നതും ഇത്തവണയാണ്. 84 ഓഫീസര്‍മാരില്‍ 14 പേര്‍ വനിതകളാണ്. അതിനു പുറമേയാണ് 14 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍. ആകെ 28 വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായി മാറി.
എക്‌സൈസ്സേന വലിയ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഇത്രയുംപേര്‍ പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്നത്. ആ വെല്ലുവിളികള്‍ക്കനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കാനും ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റാനും സേനയ്ക്ക് കഴിയുന്നുവെന്ന് എല്ലാവരും അംഗീകരിക്കുകയുംകൂടി ചെയ്യുന്ന സന്ദര്‍ഭമാണിതെന്ന് മന്ത്രി പാസിങ്ഔട്ട് പരേഡിനു ശേഷം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. എക്‌സൈസ് സേനയ്ക്ക് ഈ വെല്ലുവിളികളെ നേരിടാന്‍ കാര്യക്ഷമമായി നേതൃത്വം കൊടുത്ത എക്‌സൈസ് കമ്മിഷണര്‍ എഡിജിപി മഹിപാല്‍ യാദവിനെ മന്ത്രി അഭിനന്ദിച്ചു.പരിശീലനത്തിന്റെ വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സേനാംഗങ്ങള്‍ക്ക് മന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പരേഡില്‍ എക്‌സൈസ് കമ്മിഷണര്‍ മഹിപാല്‍ യാദവ്, എക്‌സൈസ് അക്കാദമി ഡയറക്ടര്‍ കെ. പ്രദീപ്കുമാര്‍ എന്നിവരും സല്യൂട്ട് സ്വീകരിച്ചു. ജനപ്രതിനിധികള്‍, മറ്റു വകുപ്പുകളിലെയും എക്‌സൈസ് വകുപ്പിലെയും ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്