പുതിയ ഫോണ്‍ വാങ്ങിയതിന് പാര്‍ട്ടി നല്‍കിയില്ല; 16-കാരനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു

Share our post

ന്യൂഡല്‍ഹി: പതിനാറുകാരനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു. കിഴക്കന്‍ ഡല്‍ഹിയിലെ ഷകര്‍പുരിലാണ് സംഭവം. പുതിയ ഫോണ്‍ വാങ്ങിയതിന് പാര്‍ട്ടി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിഷേധിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരാണ് കൊലയ്ക്ക് പിന്നില്‍. എല്ലാവര്‍ക്കും 16 വയസാണ്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇവര്‍.പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം തിങ്കളാഴ്ച വൈകീട്ട് 07:15-ന് ഷകര്‍പുരിലെ സമോസ വില്‍പ്പന കേന്ദ്രത്തിന് സമീപം ചോരപ്പാടുകള്‍ കണ്ടു. തുടര്‍ന്ന് പ്രദേശവാസികളോട് അന്വേഷിച്ചപ്പോഴാണ് ഒരു സംഘം ആണ്‍കുട്ടികള്‍ ചേര്‍ന്ന് മറ്റൊരു ആണ്‍കുട്ടിയെ കുത്തിയതായി പറഞ്ഞത്.കുട്ടിയെ ആസ്‌പത്രിയിലേക്ക് കൊണ്ടുപോയതായും നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു. ഒരുമണിക്കൂറിന് ശേഷം ആസ്‌പത്രിയില്‍ നിന്ന് ഷികര്‍പുര്‍ പോലീസ് സ്‌റ്റേഷനില്‍ വിവരം ലഭിച്ചു.കൊല്ലപ്പെട്ട കുട്ടിയും സുഹൃത്തും പുതിയ ഫോണ്‍ വാങ്ങി വരുമ്പോഴാണ് സംഭവമുണ്ടായതെന്ന് പോലീസ് പറയുന്നു. വരുന്ന വഴിയിലാണ് മറ്റ് മൂന്നുപേരെ കണ്ടത്. പുതിയ ഫോണ്‍ വാങ്ങിയതിന് പാര്‍ട്ടി നടത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടി ഈ ആവശ്യം നിഷേധിച്ചതോടെ ഇവര്‍ അക്രമിക്കുകയായിരുന്നു.കുട്ടിയുടെ പുറത്ത് രണ്ടുതവണ കുത്തേറ്റു. ആസ്‌പത്രിയിലെത്തുമ്പോഴേക്ക് കുട്ടി മരിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു. പ്രതികളായ കുട്ടികളെ സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് പിടികൂടിയിട്ടുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച കഠാര പോലീസ് കണ്ടെത്തിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!