Connect with us

Kerala

മൂന്നാറില്‍ ടൂറിസ്റ്റുകള്‍ അക്രമിക്കപ്പെടുന്നു; വിനോദസഞ്ചാര മേഖല പ്രതിസന്ധിയില്‍

Published

on

Share our post

കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറില്‍ സഞ്ചാരികള്‍ക്ക് നേരേയുള്ള ആക്രമണം പതിവാകുന്നു. നിസ്സാരകാര്യങ്ങളെച്ചൊല്ലി വാക്കുതര്‍ക്കം ഉണ്ടാക്കുകയും പിന്നീട് സംഘംചേര്‍ന്ന് ആക്രമിക്കുകയുമാണ് പതിവ്. വന്‍ പ്രതിസന്ധി നേരിടുന്ന മൂന്നാറിലെ വിനോദസഞ്ചാരമേഖലയ്ക്ക് ഇത്തരം സംഭവങ്ങള്‍ വന്‍ തിരിച്ചടിയാണ്.മഴക്കാലത്തെ ദീര്‍ഘമായ ഇടവേളയ്ക്കുശേഷം മേഖലയില്‍ സഞ്ചാരികള്‍ വന്നുതുടങ്ങിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അക്രമസംഭവങ്ങള്‍ കാരണം പലരും കുടുംബസമേതം മൂന്നാറിലെത്താന്‍ മടിക്കുകയാണ്. ചെറിയൊരു വിഭാഗം സമൂഹവിരുദ്ധര്‍ ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ മുഴുവന്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ഒരേദിവസം മൂന്നുസ്ഥലത്ത് സംഘര്‍ഷം

വ്യാഴാഴ്ച മൂന്നാര്‍ ടൗണ്‍, മാട്ടുപ്പട്ടി, രാജമല അഞ്ചാംമൈല്‍ എന്നിവിടങ്ങളില്‍ സംഘര്‍ഷണ്ടായി. അമിതശബ്ദത്തില്‍ പാട്ടുവെച്ചു എന്നാരോപിച്ച് ഓട്ടോ ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ ഒരുസംഘം ആളുകള്‍ പത്തനംതിട്ട സ്വദേശികളുടെ ബസ് തടഞ്ഞ് ടൗണില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരേ അസഭ്യം പറയുകയും അരമണിക്കൂറോളം ഗതാഗത തടസ്സമുണ്ടാക്കുകയുംചെയ്തു.ഓട്ടോറിക്ഷകളില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുവെയ്ക്കുന്നത് അവസാനിപ്പിക്കാന്‍ നേരത്തേ സബ് കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ബസില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുവെച്ചു എന്നാരോപിച്ച് ബസ് തടഞ്ഞത്. പോലീസ് എത്തിയാണ് യാത്രക്കാരെ മോചിപ്പിച്ചത്.

മാട്ടുപ്പട്ടി എക്കോപോയിന്റിലെ ബോട്ടിങ് സെന്ററില്‍ ഉണ്ടായ ആക്രമണത്തില്‍ കൊല്ലം മൂന്നാംകുറ്റി സ്വദേശികളായ ഏഴ് വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ അറുപത്തിരണ്ടുകാരിയുടെ നില ഗുരുതരമാണ്. ബോട്ടിങ് സെന്ററിലെ ടിക്കറ്റ് നിരക്കിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സ്ഥലത്തെ പതിനഞ്ചോളം ഫോട്ടോഗ്രാഫര്‍മാര്‍ ചേര്‍ന്ന് വിനോദസഞ്ചാരികളെ തടഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നു.രാജമല അഞ്ചാംമൈലില്‍ വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജീപ്പ് യാത്രക്കാരും കൊച്ചിസ്വദേശികളായ വിനോദസഞ്ചാരികളുമായി സംഘര്‍ഷമുണ്ടായി.സംഭവങ്ങളില്‍ വിനോദസഞ്ചാരികള്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.ആക്രമണത്തിന് ഇരയാകുന്നവര്‍ പരാതിനല്‍കാതെ മടങ്ങുന്നത് അക്രമികള്‍ക്ക് പ്രോത്സാഹനമായി മാറുകയാണ്.സീസണ്‍ സമയങ്ങളില്‍ ഗതാഗതക്കുരുക്കിനൊപ്പം തുടര്‍ച്ചയായ ആക്രമണങ്ങളും വിനോദസഞ്ചാരമേഖലയുടെ നിലനില്‍പ്പിനെ ബാധിക്കുന്നുണ്ട്. ആക്രമണങ്ങള്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Share our post

Kerala

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

Published

on

Share our post

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.


Share our post
Continue Reading

Kerala

ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

Published

on

Share our post

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.


Share our post
Continue Reading

Kerala

നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

Published

on

Share our post

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!