“പ്രതിദിന ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകളുടെ എണ്ണം ഉയർത്തി”

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ പരാജയപ്പെട്ട 10 പേരെക്കൂടി പങ്കെടുപ്പിക്കാൻ അനുമതിനൽകി പ്രതിദിന ടെസ്റ്റുകളുടെ എണ്ണം ഉയർത്തി. ഒരു ഉദ്യോഗസ്ഥന് ദിവസം 50 ഡ്രൈവിങ് ടെസ്റ്റ് നടത്താൻ പുതിയ നിർദേശപ്രകാരം കഴിയും. ടെസ്റ്റ് പരിഷ്കരണം നടക്കുന്നതിനുമുൻപ് 60 പേർക്കാണ് അനുമതിയുണ്ടായിരുന്നത്. നിയന്ത്രണമേർപ്പെടുത്തിയതിന്റെ ഭാഗമായി അത് 40 ആയി കുറച്ചെങ്കിലും അപേക്ഷകരുടെ എണ്ണം കൂടുതലായതിനാൽ ഇളവു നൽകുകയായിരുന്നു.ഡ്രൈവിങ് ടെസ്റ്റിൽ ഇപ്പോൾ 45 ശതമാനം പേരാണ് വിജയിക്കുന്നത്. പരാജയപ്പെടുന്നവരുടെ എണ്ണം കൂടുതലായതിനാലാണ് വീണ്ടും അവസരം നൽകാൻ പ്രത്യേകസംവിധാനമുണ്ടാക്കിയത്. 30 പുതിയ അപേക്ഷകൾ, വിദേശയാത്ര ഉൾപ്പെടെ പ്രത്യേക പരിഗണന അർഹിക്കുന്ന 10 പേർ, തോറ്റ പത്തുപേർ എന്നിങ്ങനെയാകും ഡ്രൈവിങ് ടെസ്റ്റിനുള്ള പുതിയ അനുപാതം.
ഗതാഗത വകുപ്പ് മന്ത്രിയായി കെ.ബി. ഗണേഷ് കുമാർ എത്തിയതിന് പിന്നാലെയാണ് ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് പരിഷ്കരണം നടത്തിയത്. ആദ്യ നിർദേശം അനുസരിച്ച് ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും ചേർന്ന് ദിവസം 30 പേർക്കാണ് ടെസ്റ്റ് നടത്തേണ്ടത്. എന്നാൽ, പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഒരു എം.വി.ഐക്ക് 40 പേർക്ക് ടെസ്റ്റ് നടത്താമെന്ന നിർദേശം പുറത്തിറക്കുകയായിരുന്നു.ഈ നിർദേശത്തിന് പുറമെ, ടൂ വീലർ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് കാലുപയോഗിച്ച് ഗിയർമാറ്റുന്ന വാഹനങ്ങൾ മാത്രമാകും അനുവദിക്കുക. എം 80 പോലുള്ള നിർമാണം നിർത്തിയ വാഹനങ്ങൾ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്നത് തടയുന്നതാണ് ഈ നിർദേശം. ഇതിനുപിന്നാലെ ഡ്രൈവിങ് സ്കൂൾ ഉടമകൾ ടെസ്റ്റിനായി മോട്ടോർ സൈക്കിളുകൾ എത്തിച്ച് തുടങ്ങിയിരുന്നു.