മസ്കത്ത്: ഒമാനിൽ പ്രഖ്യാപിച്ച പുതിയ വിസാ വിലക്കുകളും സ്വദേശിവത്കരണവും നാളെ മുതൽ പ്രാബല്യത്തിൽ വരും. തൊഴിൽ വിപണിയിൽ ഒമാനികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിരവധി തൊഴിലുകൾ സ്വദേശികൾക്ക് മാത്രമായി പരമിതപ്പെടുത്തിയും വിവിധ തസ്തികകളിൽ പുതിയ വിസക്ക് വിലക്കേർപ്പെടുത്തിയും കഴിഞ്ഞ മാസങ്ങളിലാണ് വിവിധ മന്ത്രാലയങ്ങൾ ഉത്തരവിറക്കിയത്.നിർമാണ തൊഴിലാളികൾ, ശുചീകരണം, ലോഡിംഗ് ആന്റ് അൺ ലോഡിംഗ്, ഇഷ്ടികപ്പണിക്കാർ, സ്റ്റീൽ ഫി കർമാർ, സ്ത്രീകളുടെയും പുരുഷൻമാരുടെയും വസ്ത്രങ്ങൾ തയ്യൽ നടത്തുന്നവർ, ജനറൽ ഇലക്ട്രീഷ്യൻമാർ, വെയിറ്റർമാർ, പെയ്ൻ്റർമാർ, പാചകക്കാർ, ഹോം ഇൻസ്റ്റാ ളേഷൻ ഇലക്ട്രീഷ്യൻ, ബാർബർ എന്നീ മേഖലകളിലാണ് പുതിയ വിസ നിരോധിച്ചിരിക്കുന്നത്.
പ്രവാസികളുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുകയും രാജ്യത്തേക്കുള്ള റിക്രൂട്ട്‌മെൻ്റുകൾ കുറയ്ക്കുകയും ചെയ്യും. മാസങ്ങൾക്കിടെ നിരവധി സ്വദേശിവത്കരണ നടപടികളും വിസാ വിലക്കുകളുമാണ് പ്രഖ്യാപിച്ചത്. മലയാളികൾ ഉൾപ്പടെ ആയിരക്കണക്കിന് വിദേശികളുടെ തൊഴിൽ സാധ്യതകൾക്ക് മങ്ങലേൽക്കുന്നതാണ് വിസാ വിലക്ക്.വിദേശികൾക്ക് പുതിയ വിസ അനുവദിക്കില്ലെങ്കിലും നിലവിൽ ഇത്തരം തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് വർക്ക് പെർമിറ്റ് പുതുക്കി നൽകുമെന്നത് ആശ്വാസകരമാണ്. എന്നൽ, ഈ വിഭാഗങ്ങളിലേക്ക് തൊഴിൽ തേടി വരുന്നവർക്ക് പുതിയ അവസരങ്ങളുണ്ടാകില്ല. നിലവിൽ ഈ മേഖലകളിൽ തൊഴിലെടുക്കുന്നവരിലും മലയാളികൾ നിരവധിയാണ്.
പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിക്കുകയും പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിനുള്ള മാർഗരേഖ ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയവും പുറത്തുവിട്ടിരുന്നു.ഗതാഗതം, ലോജിസ്റ്റിക്സ്, കമ്മ്യൂണിക്കേഷൻസ്, ഐ ടി മേഖലകളിൽ ഘട്ടം ഘട്ടമായി സമ്പൂർണ സ്വദേശിവത്കരണം നടപ്പിലാക്കും. ഇതും സെപ്തംബർ മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ സർക്കാർ, സ്വകാര്യ മേഖലയിൽ നൂറ് കണക്കിന് തസ്തികകളിൽ പ്രവാസികൾക്ക് തൊഴിൽ വിലക്കുണ്ട്. ഈ വിഭാഗങ്ങളിലൊന്നും പ്രവാസികൾക്ക് വിസ അനുവദിക്കുന്നില്ല. പുതുതായി തൊഴിൽ വിലക്ക് വരുന്ന വിഭാഗങ്ങളിലും പ്രവാസികൾക്ക് തൊഴിൽ നഷ്ടമുണ്ടാകും. നേരത്തെ ഏർപ്പെടിത്തിയ വിസാ വിലക്കുകൾ മൂലം ആയിരങ്ങൾക്ക് ജോലി നഷ്ടമായിരുന്നു.
സർക്കാർ നിർദ്ദേശിച്ച സ്വദേശിവത്കരണ തോത് പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങളുമായി രാജ്യത്തിന്റെ ഭരണ യൂനിറ്റുകളും സർക്കാർ കമ്പനികളും ഒരു ഇടപാടുകളും ഉണ്ടായിരിക്കില്ലെന്നും തൊഴിൽ മന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം എല്ലാ സ്വകാര്യ കമ്പനികളും ആവശ്യമായ തൊഴിൽ നിലവാരം ഉണ്ടാക്കിയെന്നും സർക്കാർ ആവശ്യപ്പെട്ട സ്വദേശി വൽകരണ തേത് നടപ്പാക്കിയെന്നും കാണിക്കുന്ന ഇലക്ട്രോണിക് സർട്ടിഫിക്കറ്റും നേടിയിരിക്കണം. പുതിയ ഉത്തരവ് നടപ്പിൽ വരുത്താത്ത കമ്പനികൾക്കും സ്ഥാപനങ്ങക്കും എതിരെ നടപടിയുണ്ടാവും.