Kerala
വയനാട് ദുരന്തഭൂമിയില്‍ നാളെ സ്കൂള്‍ തുറക്കുന്നു, വെള്ളാര്‍മല സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇനി മേപ്പാടി ഹൈസ്കൂളിൽ

കല്‍പ്പറ്റ:വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ദുരന്തമേഖലയില്‍ നാളെ മുതല്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹൈസ്കൂളില്‍ ഉള്‍പ്പെടെ നാളെ മുതല്‍ ക്ലാസുകളാരംഭിക്കും. ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ജി.വി.എച്ച്എസ്എസ്, മുണ്ടക്കൈ എല്‍പി സ്കൂൾ എന്നിവ പുനക്രമീകരിക്കാൻ ഉള്ള നടപടികൾ അവസാന ഘട്ടത്തിൽ ആണ്. മേപ്പാടി ജിഎച്ച്എസ്എസിലാണ് വെള്ളാർമല സ്കൂൾ ഒരുക്കുന്നത്. മേപ്പാടി പഞ്ചായത്ത് ഹാളിലായിരിക്കും മുണ്ടക്കൈ ജിഎല്‍പി സ്കൂള്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുക.മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ 500 ൽ അധികം വിദ്യാർത്ഥികൾക്കാണ് ഒരൊറ്റ ദിവസം കൊണ്ട് സ്കൂളില്ലാതെ ആയത്. മേപ്പാടിയിൽ താൽക്കാലിക സംവിധാനം ഒരുക്കുമ്പോൾ വിദ്യാഭ്യാസ വകുപ്പിന് മുന്നിൽ വെല്ലുവിളികൾ ഏറെയാണ്. വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ജില്ലാ പഞ്ചായത്താണ് മേപ്പാടി ഹൈസ്കൂളിൽ ക്രമീകരണങ്ങൾ വേഗത്തിലാക്കുന്നത്.ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ രണ്ട് സ്കൂളുകളാണ് പുനക്രമീകരിക്കേണ്ടത്. മുണ്ടക്കൈ എൽ പി സ്കൂൾ, മേപ്പാടി ഗ്രാമപഞ്ചായത്തിന്‍റെ എ.പി.ജെ ഹാളിലാണ് താല്‍ക്കാലികമായി ഒരുക്കുന്നത്. നാല് ക്ലാസ് മുറികൾ, സ്റ്റാഫ് റൂം, ചെറിയ കുട്ടികൾ ആയതിനാൽ സുരക്ഷ കൈവരികൾ എന്നിവ ഉള്‍പ്പെടെ ആവശ്യമാണ്. ശുചിമുറികളും തയ്യാറാക്കണം.ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊണ്ടിരിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരയ്ക്കാര്‍ പറഞ്ഞു.
Kerala
ഗൂഗിള്‍ പേ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇനി മുതൽ ഈ ഇടപാടുകൾക്ക് ഫീസ്


പണ്ട് പോക്കറ്റിൽ കാശുമായി നടന്ന നമ്മളെ, കാണുന്ന ക്യുആർ കോഡിലെല്ലാം ഫോണെടുത്ത് ‘വീശാൻ’ പഠിപ്പിച്ച പേമെന്‍റ് ആപ്പാണ് ഗൂഗിൾ പേ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗത്തിൽ ഉള്ള ആപ്പുകളിൽ ഒന്നും ഇത് തന്നെ. പണമിടപാട് എല്ലാം ഡിജിറ്റൽ ആയപ്പോൾ ഇത്രത്തോളം സഹായകമായി മാറിയ ഒരു പേമെന്‍റ് ആപ്പും വേറെ ഇല്ല. പണമിടപാട് മാത്രമല്ല, ബില്ലുകൾ അടക്കാനും ഇതിലൂടെ സാധിക്കുന്നത് കാര്യങ്ങൾ എളുപ്പമാക്കി. പക്ഷെ, ഇനി മുതൽ ചില ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താൻ ഒരുങ്ങിയിരിക്കുകയാണ് ഇന്ത്യയിലെ മുന്‍നിര യു.പി.ഐ സേവനദാതാവായ ഗൂഗിള്‍ പേ.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ബില്‍ പേയ്‌മെന്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഏര്‍പ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ട്. വൈദ്യുതി, പാചക വാതകം തുടങ്ങിയ യൂട്ടിലിറ്റി ബില്ലുകള്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് അടയ്ക്കുമ്പോഴാണ് ഗൂഗിള്‍ പേ ഫീസ് ഈടാക്കുക.ഇടപാട് മൂല്യത്തിന്റെ 0.5 ശതമാനം മുതല്‍ 1 ശതമാനം വരെയായിരിക്കും ഫീസ് ഈടാക്കുക. കൂടെ ചരക്ക് സേവന നികുതിയും (ജിഎസ്ടി) ഈടാക്കും. ഒരു വര്‍ഷം മുന്‍പ് മൊബൈല്‍ റീചാര്‍ജുകള്‍ക്ക് 3 രൂപ കണ്‍വീനിയന്‍സ് ഫീസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതിന് ശേഷമാണ് പുതിയ ഫീസ് വരുന്നത്. അതെ സമയം, സാധാരണ ഗതിയിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള യുപിഐ ഇടപാടുകൾ പഴയത് പോലെ സൗജന്യമായി തന്നെ തുടരും. പേയ്‌മെന്റുകള്‍ പ്രോസസ്സ് ചെയ്യുന്നതിനുള്ള ചെലവുകള്‍ നികത്താനുള്ള മാര്‍ഗമായിട്ടാണ് ഫീസിനെ കാണുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, യു.പി.ഐ ഇടപാടുകളുടെ ഏകദേശം 37 ശതമാനമാണ് ഗൂഗിള്‍ പേയിലൂടെ പ്രോസസ്സ് ചെയ്യുന്നത്.
Kerala
വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് വേണ്ട; ചട്ടങ്ങള്‍ മാറ്റി സര്‍ക്കാര്‍


തിരുവനന്തപുരം: വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ലെന്നും രജിസ്‌ട്രേഷന്‍ മാത്രം മതിയെന്നും മന്ത്രി എം.ബി രാജേഷ്. ലൈസന്‍സ് ഫീസ് മൂലധന നിക്ഷേപം അനുസരിച്ചായിരിക്കുമെന്നും പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളില്‍ മാത്രം പരിശോധന നടത്തുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കെട്ടിട നിര്‍മ്മാണ ചട്ടത്തിലുള്‍പ്പെടെ ജനോപകാരപ്രദമായ നിരവധി മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും കാലോചിതമായ പരിഷ്‌കാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ശ്രദ്ധ സര്‍ക്കാര്‍ നല്‍കിയത് വ്യവസായ-വാണിജ്യ മേഖലയുമായി ബന്ധപ്പെട്ടാണെന്നും അദ്ദേഹം പറഞ്ഞു.
സംരംഭകത്തെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് തദ്ദേശ ചട്ടങ്ങളില്‍ മാറ്റം വരുത്താനുള്ള തീരുമാനം. ഈസ് ഓഫ് ഡൂയിംഗ് ബിസിനസുമായി ബന്ധപ്പെട്ട് 47 പരിഷ്‌കരണ നടപടികള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ ഈ ഇടപെടല്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സേവന ഗുണമേന്‍മയില്‍ ഒന്നാം സ്ഥാനം കൈവരിക്കാന്‍ കഴിഞ്ഞു. കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റ് ഫീസില്‍ 60%വരെ കുറവ് വരുത്തുകയും ചെയ്തു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിലെ കുതിപ്പിന് സുപ്രധാനമായ പങ്ക് വഹിക്കാന്‍ കെ സ്മാര്‍ട്ടിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കുന്നതിനായി 1996-ലെ കേരള പഞ്ചായത്ത് രാജ് ചട്ടങ്ങളില്‍ സമഗ്രമായ മാറ്റം കൊണ്ടുവരുന്നത്. ഇതിന്റെ ഭാഗമായി നിയമവിധേയമായ ഏത് സംരംഭത്തിനും പഞ്ചായത്തുകളില്‍ നിന്നും ലൈസന്‍സ് ലഭിക്കുന്നതിന് വ്യവസ്ഥ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.ഫാക്ടറികള്‍ പോലെയുള്ള സംരംഭങ്ങളെ കാറ്റഗറി 1 വിഭാഗമായും വാണിജ്യ വ്യാപാര സേവന സംരംഭങ്ങളെ കാറ്റഗറി 2 വിഭാഗമായും തിരിക്കും. നിലവില്‍ വീടുകളില്‍ പ്രവര്‍ത്തിക്കുന്ന കുടില്‍ വ്യവസായങ്ങള്‍ക്കും വീടുകളിലെ മറ്റ് വാണിജ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കും ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥയില്ല. ചെറുകിട സംരംഭങ്ങള്‍ക്ക് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കാനാണ് അനുവാദമുള്ളത്. ഇത് സംരംഭങ്ങള്‍ക്ക് ബാങ്ക് ലോണ്‍, ജിഎസ്ടി രജിസ്‌ട്രേഷന്‍ കിട്ടാനുള്‍പ്പെടെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതികളുണ്ട്.
ഇത് പരിഹരിക്കാന്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ വൈറ്റ്, ഗ്രീന്‍ കാറ്റഗറിയില്‍ പെടുന്ന സംരംഭങ്ങള്‍ക്ക് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരമുള്ള ഉപയോഗ ഗണം നോക്കാതെ വീടുകളിലുള്‍പ്പെടെ ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.വ്യവസായ മേഖലയില്‍പെട്ട കാറ്റഗറി 1 സംരംഭങ്ങള്‍ക്ക് പഞ്ചായത്തുകളുടെ ലൈസന്‍സിന് പകരം രജിസ്‌ട്രേഷന്‍ മാത്രം മതിയാകുമെന്നും മന്ത്രി പറഞ്ഞു. ഒരു അനുമതിയും പഞ്ചായത്തുകള്‍ക്ക് നിഷേധിക്കാന്‍ അധികാരമില്ല. ആവശ്യമെങ്കില്‍ നിബന്ധനകള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് അനുമതി നല്‍കണം. ഒരു സംരംഭത്തിന് ഒരിക്കല്‍ വാങ്ങിയ അനുമതി സംരംഭകന്‍ മാറുമ്പോള്‍ സംരംഭകത്വത്തില്‍ മാറ്റമില്ലെങ്കില്‍ ആ അനുമതി കൈമാറാം. സ്വയം സാക്ഷ്യപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തില്‍ ഫാസ്റ്റ് ട്രാക്ക് ആയി ലൈസന്‍സ് റിന്യൂവല്‍ സാധ്യമാക്കും. നിലവിലുള്ള ഒരു ലൈസന്‍സ് പുതുക്കുന്നതിന് അന്നുതന്നെ സാധിക്കും.
Kerala
വേനൽ കടുത്തതോടെ തീപിടിത്തവും വ്യാപകം; ശ്രദ്ധവേണം, പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശങ്ങൾ


വേനൽ കടുത്തതോടെ തീപിടിത്തം വ്യാപകം. പുല്ലുപിടിച്ച പുരയിടങ്ങളിലും കാട്ടുപ്രദേശങ്ങളിലുമാണ് കഴിഞ്ഞ ഒന്നരമാസമായി തീപിടിത്തം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതെന്ന് ഫയർഫോഴ്സ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിലാണ് തീപിടിത്തം കൂടുതലും റിപ്പോർട്ട് ചെയ്യുന്നത്. ഇവിടേക്കെത്തിച്ചേരാനുള്ള റോഡ് സൗകര്യങ്ങളുടെ അഭാവം പലപ്പോഴും ഫയർഫോഴ്‌സ് സംഘത്തിന് വെല്ലുവിളിയാകുന്നുണ്ട്. അമ്പൂരിൽ കഴിഞ്ഞ ദിവസം അടിക്കാടിന് തീപിടിച്ച് റബർതോട്ടം ഉൾപ്പെടെ നൂറ്റിയമ്പതോളം ഏക്കറാണ് കത്തിനശിച്ചത്. ഇതിൽ കശുമാവ്, അക്കേഷ്യ മരങ്ങൾ ഉൾപ്പെടുന്നു. കോവളത്ത് പുല്ലുപിടിച്ച പുരയിടത്തിൽ തീപടർന്നത് പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്‌തി. ചെറുതും വലുതുമായ സംഭവങ്ങൾ പെരുകുന്നതോടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഫയർഫോഴ്സ് നിർദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ എല്ലാ ഫയർഫോഴ്‌സ് കേന്ദ്രങ്ങളിലും പ്രതിദിനം ശരാശരി പത്തോളം ഫോൺ കോളുകൾ എത്തുന്നുണ്ട്. ജനുവരി മുതൽ ഇന്നലെ വരെ മാത്രം ജില്ലയിൽ ഇതുവരെ തീപിടിച്ചതുമായി ബന്ധപ്പെട്ട് 400 ൽ പരം കോളുകളാണ് എത്തിയത്. ഇവിടെയെല്ലാം അടിയന്തരമായോടിയെത്തിയാണ് ഫയർഫോഴ്സ് നടപടികൾ സ്വീകരിക്കുന്നത്. തിരുവനന്തപുരം സ്റ്റേഷനിൽ മാത്രം വന്നത് 80 ഫോൺ കോളുകളാണ്. ചൂടിന് ഇനിയും ശക്തിവർധിക്കുന്നതോടെ തീപിടിത്തങ്ങളുടെ എണ്ണവും വർധിക്കുമെന്നാണ് വിലയിരുത്തൽ. പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് ഫയർഫോഴ്സിന്റെ നിർദ്ദേശം.
പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടത്
◾ചപ്പുചവറുകൾ കത്തിക്കുമ്പോൾ കൂടുതൽ ശ്രദ്ധവേണം. തീ പൂർണമായി അണഞ്ഞുവെന്ന് ഉറപ്പുവരുത്തുക.
◾ തീ പടരാവുന്ന ഉയരത്തിലുള്ള മരങ്ങൾക്ക് ചുവട്ടിൽ തീ കത്തിക്കരുത്.
◾അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ വെള്ളം ടാങ്കുകളിൽ സൂക്ഷിക്കുക.
◾ഇലക്ട്രിക്ക് ലൈനുകൾക്ക് താഴെ പ്രത്യേക ശ്രദ്ധവേണം.
◾തോട്ടങ്ങളുടെ അതിരിൽ തീ പടരാതിരിക്കാൻ ശ്രദ്ധിക്കണം. വലിയ തോട്ടമെങ്കിൽ ഫയർബ്രേക്കർ പോലുള്ളവ സജ്ജീകരിക്കണം.
◾സ്ഥാപനങ്ങളിൽ അഗ്നിശമന ഉപകരണങ്ങൾ പ്രവർത്തന സജ്ജമെന്ന് ഉറപ്പാക്കുക.
◾പാചകവാതക സിലിണ്ടർ ഉപയോഗിക്കുമ്പോൾ കനത്ത ജാഗ്രത പുലർത്തുക. പാചകം കഴിഞ്ഞാലുടൻ ബർണർ ഓഫാക്കുക.
◾ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം.
◾വനംവകുപ്പ് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
◾അഗ്നിശമനസേനയെ വിളിക്കുമ്പോൾ കൃത്യമായ സ്ഥലവിവരങ്ങളും ഫോൺ നമ്പറും നൽകുക.
◾തീപിടിച്ച സ്ഥലത്തെ വാഹന സൗകര്യം ഉൾപ്പടെ അറിയിക്കുക.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്