Connect with us

Kerala

കെ.എഫ്‍.സി സ്റ്റാർട്ടപ്പ് കോൺക്ലേവ് ഓഗസ്റ്റ് 29ന്

Published

on

Share our post

തിരുവനന്തപുരം : കേരള ഫിനാൻഷ്യൽ കോർപറേഷൻ സംഘടിപ്പിക്കുന്ന കെഎഫ്സി സ്റ്റാർട്ടപ്പ് കോൺക്ലേവ് 2024 ഓഗസ്റ്റ് 29 ന് നടക്കും. പകൽ 11.30ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ വെച്ച് ധനകാര്യ വകുപ്പ് മന്ത്രി അഡ്വ. കെ എൻ ബാലഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പൊതുവിദ്യാഭ്യാസ, തൊഴിൽവകുപ്പ് മന്ത്രി ‍വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. സ്റ്റാർട്ടപ്പ് രംഗത്തെ പുതിയ അവസരങ്ങളും മാതൃകകളും ചർച്ച ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന പരിപാടിയിൽ സംരംഭകർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ തുടങ്ങിയവരും വിവിധ ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുക്കും. സ്റ്റാർട്ടപ്പ് രംഗത്ത് മികവ് തെളിയിച്ച കമ്പനികളുടെ ഉല്പന്നങ്ങളുടെ പ്രദർശനത്തിനുള്ള സ്റ്റാളുകൾ കോൺക്ലേവിൽ ഉണ്ടാകും. മികച്ച സ്റ്റാർട്ടപ്പുകൾക്കുള്ള പുരസ്കാരദാനവും ഈ ധനകാര്യവർഷത്തെ കെഎഫ്‍സിയുടെ വാർഷിക റിപ്പോർട്ടിൻ്റെ പ്രകാശനവും നിർവഹിക്കും. സർക്കാരിനുള്ള ഈ വർഷത്തെ ലാഭവിഹിതമായ 36 കോടിരൂപയുടെ ചെക്കും ചടങ്ങിൽ കൈമാറും.മികവുള്ള സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ആശയ രൂപീകരണം മുതൽ കമ്പനിയുടെ വിപുലീകരണം വരെയുള്ള ഓരോ ഘട്ടത്തിലും സമഗ്രമായ പിന്തുണയും വായ്പാ സഹായവും ലഭ്യമാക്കുന്ന പദ്ധതിയാണ് കെഎഫ്‍സി സ്റ്റാർട്ടപ്പ് കേരള. ഈ പദ്ധതിയിലൂടെ സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ആകർഷകമായ പലിശനിരക്കിൽ ഈടില്ലാതെ വായ്പ ലഭ്യമാകും. കെഎഫ്‍സി സ്റ്റാർട്ടപ്പ് കേരള പദ്ധതി വഴി ഇതുവരെ 61 കമ്പനികൾക്കായി 78.52 കോടി രൂപയാണ് വായ്പയായി നൽകിയിട്ടുള്ളത്. ഈ വർഷം പുതിയതായി 100 സ്റ്റാർട്ടപ്പുകൾക്ക് വായ്പ ലഭ്യമാക്കുന്നതിനും കേരള ഫിനാൻഷ്യൽ കോർപ്പറേഷന് പദ്ധതിയുണ്ട്.


Share our post

Kerala

ഗൂഗിള്‍ പേ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇനി മുതൽ ഈ ഇടപാടുകൾക്ക് ഫീസ്

Published

on

Share our post

പണ്ട് പോക്കറ്റിൽ കാശുമായി നടന്ന നമ്മളെ, കാണുന്ന ക്യുആർ കോഡിലെല്ലാം ഫോണെടുത്ത് ‘വീശാൻ’ പഠിപ്പിച്ച പേമെന്‍റ് ആപ്പാണ് ഗൂഗിൾ പേ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗത്തിൽ ഉള്ള ആപ്പുകളിൽ ഒന്നും ഇത് തന്നെ. പണമിടപാട് എല്ലാം ഡിജിറ്റൽ ആയപ്പോൾ ഇത്രത്തോളം സഹായകമായി മാറിയ ഒരു പേമെന്‍റ് ആപ്പും വേറെ ഇല്ല. പണമിടപാട് മാത്രമല്ല, ബില്ലുകൾ അടക്കാനും ഇതിലൂടെ സാധിക്കുന്നത് കാര്യങ്ങൾ എളുപ്പമാക്കി. പക്ഷെ, ഇനി മുതൽ ചില ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താൻ ഒരുങ്ങിയിരിക്കുകയാണ് ഇന്ത്യയിലെ മുന്‍നിര യു.പി.ഐ സേവനദാതാവായ ഗൂഗിള്‍ പേ.

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ബില്‍ പേയ്‌മെന്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഏര്‍പ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ട്. വൈദ്യുതി, പാചക വാതകം തുടങ്ങിയ യൂട്ടിലിറ്റി ബില്ലുകള്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് അടയ്ക്കുമ്പോഴാണ് ഗൂഗിള്‍ പേ ഫീസ് ഈടാക്കുക.ഇടപാട് മൂല്യത്തിന്റെ 0.5 ശതമാനം മുതല്‍ 1 ശതമാനം വരെയായിരിക്കും ഫീസ് ഈടാക്കുക. കൂടെ ചരക്ക് സേവന നികുതിയും (ജിഎസ്ടി) ഈടാക്കും. ഒരു വര്‍ഷം മുന്‍പ് മൊബൈല്‍ റീചാര്‍ജുകള്‍ക്ക് 3 രൂപ കണ്‍വീനിയന്‍സ് ഫീസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതിന് ശേഷമാണ് പുതിയ ഫീസ് വരുന്നത്. അതെ സമയം, സാധാരണ ഗതിയിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള യുപിഐ ഇടപാടുകൾ പഴയത് പോലെ സൗജന്യമായി തന്നെ തുടരും. പേയ്‌മെന്റുകള്‍ പ്രോസസ്സ് ചെയ്യുന്നതിനുള്ള ചെലവുകള്‍ നികത്താനുള്ള മാര്‍ഗമായിട്ടാണ് ഫീസിനെ കാണുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, യു.പി.ഐ ഇടപാടുകളുടെ ഏകദേശം 37 ശതമാനമാണ് ഗൂഗിള്‍ പേയിലൂടെ പ്രോസസ്സ് ചെയ്യുന്നത്.


Share our post
Continue Reading

Kerala

വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് വേണ്ട; ചട്ടങ്ങള്‍ മാറ്റി സര്‍ക്കാര്‍

Published

on

Share our post

തിരുവനന്തപുരം: വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ലെന്നും രജിസ്‌ട്രേഷന്‍ മാത്രം മതിയെന്നും മന്ത്രി എം.ബി രാജേഷ്. ലൈസന്‍സ് ഫീസ് മൂലധന നിക്ഷേപം അനുസരിച്ചായിരിക്കുമെന്നും പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളില്‍ മാത്രം പരിശോധന നടത്തുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കെട്ടിട നിര്‍മ്മാണ ചട്ടത്തിലുള്‍പ്പെടെ ജനോപകാരപ്രദമായ നിരവധി മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും കാലോചിതമായ പരിഷ്‌കാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ശ്രദ്ധ സര്‍ക്കാര്‍ നല്‍കിയത് വ്യവസായ-വാണിജ്യ മേഖലയുമായി ബന്ധപ്പെട്ടാണെന്നും അദ്ദേഹം പറഞ്ഞു.

സംരംഭകത്തെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് തദ്ദേശ ചട്ടങ്ങളില്‍ മാറ്റം വരുത്താനുള്ള തീരുമാനം. ഈസ് ഓഫ് ഡൂയിംഗ് ബിസിനസുമായി ബന്ധപ്പെട്ട് 47 പരിഷ്‌കരണ നടപടികള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ ഈ ഇടപെടല്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സേവന ഗുണമേന്‍മയില്‍ ഒന്നാം സ്ഥാനം കൈവരിക്കാന്‍ കഴിഞ്ഞു. കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റ് ഫീസില്‍ 60%വരെ കുറവ് വരുത്തുകയും ചെയ്തു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിലെ കുതിപ്പിന് സുപ്രധാനമായ പങ്ക് വഹിക്കാന്‍ കെ സ്മാര്‍ട്ടിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കുന്നതിനായി 1996-ലെ കേരള പഞ്ചായത്ത് രാജ് ചട്ടങ്ങളില്‍ സമഗ്രമായ മാറ്റം കൊണ്ടുവരുന്നത്. ഇതിന്റെ ഭാഗമായി നിയമവിധേയമായ ഏത് സംരംഭത്തിനും പഞ്ചായത്തുകളില്‍ നിന്നും ലൈസന്‍സ് ലഭിക്കുന്നതിന് വ്യവസ്ഥ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.ഫാക്ടറികള്‍ പോലെയുള്ള സംരംഭങ്ങളെ കാറ്റഗറി 1 വിഭാഗമായും വാണിജ്യ വ്യാപാര സേവന സംരംഭങ്ങളെ കാറ്റഗറി 2 വിഭാഗമായും തിരിക്കും. നിലവില്‍ വീടുകളില്‍ പ്രവര്‍ത്തിക്കുന്ന കുടില്‍ വ്യവസായങ്ങള്‍ക്കും വീടുകളിലെ മറ്റ് വാണിജ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കും ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥയില്ല. ചെറുകിട സംരംഭങ്ങള്‍ക്ക് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കാനാണ് അനുവാദമുള്ളത്. ഇത് സംരംഭങ്ങള്‍ക്ക് ബാങ്ക് ലോണ്‍, ജിഎസ്ടി രജിസ്‌ട്രേഷന്‍ കിട്ടാനുള്‍പ്പെടെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതികളുണ്ട്.

ഇത് പരിഹരിക്കാന്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ വൈറ്റ്, ഗ്രീന്‍ കാറ്റഗറിയില്‍ പെടുന്ന സംരംഭങ്ങള്‍ക്ക് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരമുള്ള ഉപയോഗ ഗണം നോക്കാതെ വീടുകളിലുള്‍പ്പെടെ ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.വ്യവസായ മേഖലയില്‍പെട്ട കാറ്റഗറി 1 സംരംഭങ്ങള്‍ക്ക് പഞ്ചായത്തുകളുടെ ലൈസന്‍സിന് പകരം രജിസ്‌ട്രേഷന്‍ മാത്രം മതിയാകുമെന്നും മന്ത്രി പറഞ്ഞു. ഒരു അനുമതിയും പഞ്ചായത്തുകള്‍ക്ക് നിഷേധിക്കാന്‍ അധികാരമില്ല. ആവശ്യമെങ്കില്‍ നിബന്ധനകള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് അനുമതി നല്‍കണം. ഒരു സംരംഭത്തിന് ഒരിക്കല്‍ വാങ്ങിയ അനുമതി സംരംഭകന്‍ മാറുമ്പോള്‍ സംരംഭകത്വത്തില്‍ മാറ്റമില്ലെങ്കില്‍ ആ അനുമതി കൈമാറാം. സ്വയം സാക്ഷ്യപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തില്‍ ഫാസ്റ്റ് ട്രാക്ക് ആയി ലൈസന്‍സ് റിന്യൂവല്‍ സാധ്യമാക്കും. നിലവിലുള്ള ഒരു ലൈസന്‍സ് പുതുക്കുന്നതിന് അന്നുതന്നെ സാധിക്കും.


Share our post
Continue Reading

Kerala

വേനൽ കടുത്തതോടെ തീപിടിത്തവും വ്യാപകം; ശ്രദ്ധവേണം, പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശങ്ങൾ

Published

on

Share our post

വേനൽ കടുത്തതോടെ തീപിടിത്തം വ്യാപകം. പുല്ലുപിടിച്ച പുരയിടങ്ങളിലും കാട്ടുപ്രദേശങ്ങളിലുമാണ് കഴിഞ്ഞ ഒന്നരമാസമായി തീപിടിത്തം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതെന്ന് ഫയർഫോഴ്സ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിലാണ് തീപിടിത്തം കൂടുതലും റിപ്പോർട്ട് ചെയ്യുന്നത്. ഇവിടേക്കെത്തിച്ചേരാനുള്ള റോഡ് സൗകര്യങ്ങളുടെ അഭാവം പലപ്പോഴും ഫയർഫോഴ്‌സ് സംഘത്തിന് വെല്ലുവിളിയാകുന്നുണ്ട്. അമ്പൂരിൽ കഴിഞ്ഞ ദിവസം അടിക്കാടിന് തീപിടിച്ച് റബർതോട്ടം ഉൾപ്പെടെ നൂറ്റിയമ്പതോളം ഏക്കറാണ് കത്തിനശിച്ചത്. ഇതിൽ കശുമാവ്, അക്കേഷ്യ മരങ്ങൾ ഉൾപ്പെടുന്നു. കോവളത്ത് പുല്ലുപിടിച്ച പുരയിടത്തിൽ തീപടർന്നത് പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്‌തി. ചെറുതും വലുതുമായ സംഭവങ്ങൾ പെരുകുന്നതോടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഫയർഫോഴ്സ് നിർദേശിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ എല്ലാ ഫയർഫോഴ്‌സ് കേന്ദ്രങ്ങളിലും പ്രതിദിനം ശരാശരി പത്തോളം ഫോൺ കോളുകൾ എത്തുന്നുണ്ട്. ജനുവരി മുതൽ ഇന്നലെ വരെ മാത്രം ജില്ലയിൽ ഇതുവരെ തീപിടിച്ചതുമായി ബന്ധപ്പെട്ട് 400 ൽ പരം കോളുകളാണ് എത്തിയത്. ഇവിടെയെല്ലാം അടിയന്തരമായോടിയെത്തിയാണ് ഫയർഫോഴ്സ് നടപടികൾ സ്വീകരിക്കുന്നത്. തിരുവനന്തപുരം സ്റ്റേഷനിൽ മാത്രം വന്നത് 80 ഫോൺ കോളുകളാണ്. ചൂടിന് ഇനിയും ശക്തിവർധിക്കുന്നതോടെ തീപിടിത്തങ്ങളുടെ എണ്ണവും വർധിക്കുമെന്നാണ് വിലയിരുത്തൽ. പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് ഫയർഫോഴ്സിന്റെ നിർദ്ദേശം.

പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടത്

◾ചപ്പുചവറുകൾ കത്തിക്കുമ്പോൾ കൂടുതൽ ശ്രദ്ധവേണം. തീ പൂർണമായി അണഞ്ഞുവെന്ന് ഉറപ്പുവരുത്തുക.

◾ തീ പടരാവുന്ന ഉയരത്തിലുള്ള മരങ്ങൾക്ക് ചുവട്ടിൽ തീ കത്തിക്കരുത്.

◾അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ വെള്ളം ടാങ്കുകളിൽ സൂക്ഷിക്കുക.

◾ഇലക്ട്രിക്ക് ലൈനുകൾക്ക് താഴെ പ്രത്യേക ശ്രദ്ധവേണം.

◾തോട്ടങ്ങളുടെ അതിരിൽ തീ പടരാതിരിക്കാൻ ശ്രദ്ധിക്കണം. വലിയ തോട്ടമെങ്കിൽ ഫയർബ്രേക്കർ പോലുള്ളവ സജ്ജീകരിക്കണം.

◾സ്ഥാപനങ്ങളിൽ അഗ്നിശമന ഉപകരണങ്ങൾ പ്രവർത്തന സജ്ജമെന്ന് ഉറപ്പാക്കുക.

◾പാചകവാതക സിലിണ്ടർ ഉപയോഗിക്കുമ്പോൾ കനത്ത ജാഗ്രത പുലർത്തുക. പാചകം കഴിഞ്ഞാലുടൻ ബർണർ ഓഫാക്കുക.

◾ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം.

◾വനംവകുപ്പ് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.

◾അഗ്നിശമനസേനയെ വിളിക്കുമ്പോൾ കൃത്യമായ സ്ഥലവിവരങ്ങളും ഫോൺ നമ്പറും നൽകുക.

◾തീപിടിച്ച സ്ഥലത്തെ വാഹന സൗകര്യം ഉൾപ്പടെ അറിയിക്കുക.


Share our post
Continue Reading

Trending

error: Content is protected !!