Kerala
4ജി ടവര്‍ ജോലികള്‍ നടക്കുകയാണ്, നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ താല്‍കാലികം മാത്രമെന്ന് ബി.എസ്.എന്‍.എല്‍

പത്തനംതിട്ട: ബി.എസ്.എന്‍.എല്‍. മൊബൈല്‍ സേവനത്തില്‍ ചില മേഖലകളില്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത് പുതിയ 4ജി ടവറുകള്‍ സ്ഥാപിക്കുമ്പോഴുള്ള ട്യൂണിങ് കൃത്യമാക്കല്‍ പ്രക്രിയ മൂലം. തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതിക വിദ്യയിലുള്ള ടവറുകള്‍ കേരളത്തിലും സ്ഥാപിച്ചുവരുകയാണ്. നിലവിലുള്ള 2ജി, 3ജി ടവറുകളിലെ ഉപകരണങ്ങള്‍ മാറ്റി 4ജി സംവിധാനങ്ങള്‍ സ്ഥാപിക്കുമ്പോള്‍ പഴയ 2ജി സേവനം നിലനിര്‍ത്താനുള്ള ശ്രമമാണ് പ്രധാനമായും നടത്തുന്നത്. സ്മാര്‍ട്ട് ഫോണുകളല്ലാത്തവ ഉപയോഗിക്കുന്ന ആളുകളില്‍ നല്ലൊരു ശതമാനത്തിന്റെ കൈവശം 2ജി സേവനത്തിന് ഉതകുന്ന കീപ്പാഡ് ഫോണുകളാണുള്ളത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.എസ്.) തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യ നടപ്പാക്കുമ്പോള്‍, 2ജി യിലുള്ള ഉപഭോക്താക്കളെ കൈവിടരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നു. മൊബൈല്‍ സേവനമെത്തിക്കുന്നതില്‍ 4ജിക്ക് പായ്ക്കറ്റ് സ്വിച്ചിങ്ങും 2ജിക്ക് സര്‍ക്യൂട്ട് സ്വിച്ചിങ്ങുമാണ് ഉപയോഗിക്കുന്നത്. 2ജി സേവനം നല്‍കേണ്ടെങ്കില്‍ പായ്ക്കറ്റ് സ്വിച്ചിങ് വഴി കോളുകള്‍ വരുകയും പോകുകയും ചെയ്യും.
എന്നാല്‍, കീപ്പാഡ് ഫോണുകളിലേക്ക് 4ജിയിലുള്ള ഒരു സിഗ്‌നല്‍ വരുമ്പോള്‍ അതിനെ 2ജിക്ക് ഇണങ്ങുന്ന തരത്തിലേക്ക് മാറ്റണം. അതിനുവേണ്ടി ബി.എസ്.എന്‍.എല്‍., സര്‍ക്യൂട്ട് സ്വിച്ച്ഡ് ഫോള്‍ബാക്ക്(സി.എസ്.എഫ്.ബി.) എന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഫോണ്‍ 2ജി ആണോ എന്ന് സ്വമേധയാ തിരിച്ചറിഞ്ഞ് 4ജി കട്ട് ഓഫായി 2ജിയിലേക്ക് മാറുകയാണ് സി.എസ്.എഫ്.ബി.യിലൂടെ നടക്കുന്നത്. പുതിയ ടവര്‍ സ്ഥാപിക്കുമ്പോള്‍ ഈ സാങ്കേതികവിദ്യയുടെ ട്യൂണിങ് കൃത്യമാക്കുന്ന പ്രവര്‍ത്തനവും നടക്കുന്നുണ്ട്. അതിനാല്‍ ചിലപ്പോള്‍ കോളുകളില്‍ പ്രശ്‌നങ്ങള്‍ കണ്ടെന്നുവരാം. ട്യൂണിങ് കൃത്യമാക്കുന്നതോടെ അത് പരിഹരിക്കപ്പെടും. സംസ്ഥാനത്ത് നിലവില്‍ 1000 ടവറുകളില്‍ 4ജി ഉപകരണങ്ങള്‍ ഘടിപ്പിച്ചുകഴിഞ്ഞു. 700 എണ്ണം പ്രവര്‍ത്തിച്ചുതുടങ്ങി. ഒക്ടോബറിനുമുമ്പ് കേരളത്തില്‍ 2500 ടവറുകള്‍ എന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, മറ്റു കമ്പനികളുടെ താരിഫ് വര്‍ധനമൂലം ബി.എസ്.എന്‍.എല്ലിലേക്ക് വരിക്കാരുടെ വരവ് കൂടിയതിനെത്തുടര്‍ന്ന് 4ജി നടപ്പാക്കലിന് വേഗം കൂട്ടിയിട്ടുണ്ട്. ഒക്ടോബറിനുമുമ്പ് സംസ്ഥാനത്തെ 4000 ടവറുകളില്‍ 4ജി സേവനം എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. രാജ്യത്ത് അടുത്ത മാര്‍ച്ചിനകം ഒരു ലക്ഷം ടവറുകളില്‍ സേവനമെത്തിക്കും. 5ജി സേവനംകൂടി നല്‍കാന്‍ കഴിയുന്ന ഉപകരണങ്ങളാണ് ടി.സി.എസ്. വികസിപ്പിച്ചത്. 5ജി സേവനം എന്നുമുതല്‍ എന്ന കാര്യത്തിലുള്ള തീരുമാനം വരാനിരിക്കുന്നതേയുള്ളൂ.
Kerala
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍

വയനാട്: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ഭൂമി സര്‍ക്കാര്‍ ഔദ്യോഗികമായി ഏറ്റെടുത്തു. ജില്ലാ കലക്ടര്‍ ഡോ. മേഘശ്രീ എസ്‌റ്റേറ്റ് ഭൂമിയില്‍ നോട്ടീസ് പതിച്ചു. നാളെ മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് കലക്ടര്‍ വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ട 17 കോടി രൂപ ട്രഷറി മുഖാന്തിരം അടച്ചെന്ന് റവന്യൂ മന്ത്രി കെ രാജനും അറിയിച്ചു. കലക്ടര്‍ അടക്കം റവന്യു വകുപ്പിന്റെ ഒരു സംഘം എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ ക്യാംപ് ചെയ്യുകയാണ്. സര്‍വേയര്‍മാര്‍ ഉള്‍പ്പടെ ഇക്കൂട്ടത്തില്‍ ഉണ്ട്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ആധികാരികമായി ടൗണ്‍ഷിപ്പിന് വേണ്ടി ഏറ്റെടുത്തുകൊണ്ടുള്ള ശിലാഫലകം അവിടെ പ്രതിഷ്ഠിച്ച് നടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.
Kerala
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പിന്‍വലിച്ചു: റെയില്‍വേക്ക് ലാഭം 8,913 കോടി

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പിന്‍വലിക്കുക വഴി റെയില്‍വേ അഞ്ച് വര്‍ഷത്തില്‍ 8,913 കോടി രൂപയുടെ അധിക വരുമാനം നേടിയെന്ന് റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളില്‍ സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കണ്‍സെഷന്‍ പുനസ്ഥാപിക്കണമെന്ന് പാര്‍ലമെന്റില്‍ നിരവധി തവണ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓരോ യാത്രക്കാര്‍ക്കും ശരാശരി 46 ശതമാനം കണ്‍സെഷന്‍ നിലവില്‍ തന്നെ റെയില്‍വേ നല്‍കുന്നുണ്ടെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നു. 60 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്‍മാര്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും 58 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും 40 മുതല്‍ 50 ശതമാനം വരെ ഇളവുകളാണ് എല്ലാ ക്ലാസുകളിലുമുള്ള ട്രെയിന്‍ ടിക്കറ്റുകളില്‍ റെയില്‍വേ നല്‍കിയിരുന്നത്. 2020 മാര്‍ച്ച് 20നാണ് ഇത് അവസാനിപ്പിച്ചത്. 2020 മാര്‍ച്ച് 20നും 2025 ഫെബ്രുവരി 28നുമിടയില്‍ 31.35 കോടി മുതിര്‍ന്ന പൗരന്മാര്‍യാത്ര ചെയ്തിട്ടുണ്ടെന്നും ഇവരില്‍ നിന്ന് 8,913 വരുമാനം നേടിയെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.
Kerala
തണ്ണിമത്തനിലെ മാരക മായം എങ്ങനെ അറിയാം? ഇതാ ഒരു എളുപ്പ ക്രിയ

ചൂടുകാലം തണ്ണിമത്തന്റെ കാലംകൂടിയാണ്. എല്ലാവർക്കും ഇഷ്ടപ്പെട്ട ഈ പഴവർഗം ഉഷ്ണമകറ്റാൻ ഏറ്റവും നല്ലതാണ്. എന്നാൽ, കാഴ്ചയിൽ നല്ലതെന്ന് കരുതി പലപ്പോഴും വാങ്ങിക്കുടുങ്ങാറുണ്ട്. ഇന്ന് തണ്ണിമത്തിനിലും വ്യാപകമായ മായം കണ്ടുവരുന്നു. അപകടകരമായ ‘എരിത്രോസിൻ’ എന്ന രാസവസ്തുവാണ് കൃത്രിമ നിറത്തിനായി സർവ സാധാരണമായി ഉപയോഗിക്കുന്നത്. ഭക്ഷ്യവസ്തുക്കളിൽ കടുത്ത നിറത്തിനായി ‘ഈ പിങ്ക് ഡൈ’ ഉപയോഗിക്കുന്നു. ഇത് അൽപം വെള്ളത്തിൽ കലർത്തി സിറിഞ്ചു വഴി തണ്ണിമത്തന്റെ അകത്തേക്ക് കുത്തിവെച്ചാണ് നിറം നൽകുന്നത്. തണ്ണിമത്തൻ ഇത്തരത്തിൽ മായം ചേർത്തതാണോ എന്നറിയാൻ ഒരു എളുപ്പ വഴിയുണ്ട്. ആദ്യം രണ്ടായി മുറിക്കുക. ശേഷം ഒരു വൃത്തിയുള്ള വെള്ള കോട്ടൺ അല്ലെങ്കിൽ ടിഷ്യൂ എടുത്ത് അതിന്റെ ഉപരിതലത്തിൽ വെച്ച് ഒപ്പുക. കോട്ടന്റെ നിറം ചുവപ്പായി മാറുകയാണെങ്കിൽ അതിന്റെ അർഥം മായം ചേർന്നതാണെന്നാണ്. നിറം മാറുന്നില്ല എങ്കിൽ അത് വ്യാജനല്ല, ഒറിജിനൽ ആണെന്ന് ഉറപ്പിക്കാം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്