ആശങ്കയായി മങ്കി പോക്സ്; ഇന്ത്യയിലും ജാഗ്രത, വിമാനത്താവളങ്ങളിലും അതിർത്തികളിലും പരിശോധന

ആഗോള തലത്തിൽ കുരങ്ങുപനി (mpox) വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കരുതൽ നടപടിയുമായി അധികൃതർ. ലക്ഷണവുമായി എത്തുന്ന യാത്രക്കാരെ കണ്ടെത്തുന്നതിനായി ജാഗ്രത പാലിക്കാൻ നിർദേശം നൽകി. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ബംഗ്ലാദേശ്, പാകിസ്ഥാൻ അതിർത്തികൾ എന്നിവിടങ്ങളിലെ ഉത്തരവാദിത്തപ്പെട്ടവരെ ചുമതലപ്പെടുത്തിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എംപോക്സ് രോഗികളെ ക്വാറൻ്റൈൻ ചെയ്യുന്നതിനും ചികിത്സിക്കുന്നതിനും ദില്ലിയിൽ മൂന്ന് സർക്കാർ ആശുപത്രികൾ തെരഞ്ഞെടുത്തു. റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ, സഫ്ദർജംഗ് ഹോസ്പിറ്റൽ, ലേഡി ഹാർഡിംഗ് ഹോസ്പിറ്റൽ എന്നിവയാണ് തെരഞ്ഞെടുത്തത്. എംപോക്സ് കേസുകൾ കൈകാര്യം ചെയ്യാൻ ആശുപത്രികൾ സജ്ജമാക്കാൻ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആശുപത്രികളെ നോഡൽ സെൻ്ററുകളായി നിയോഗിക്കുകയും വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.