യൂറോപ്യൻ കയറ്റുമതിനിയന്ത്രണം; റബ്ബർ, കാപ്പി കർഷകർ ആശങ്കയിൽ, സർട്ടിഫിക്കറ്റുകൾ നൽകേണ്ടിവരും

തിരുവനന്തപുരം: കർഷകരെ ആശങ്കയിലാക്കി റബ്ബർ, കാപ്പി, കൊക്കോ തുടങ്ങി ഏഴിനങ്ങളുടെ യൂറോപ്യൻ യൂണിയനിലേക്കുള്ള കയറ്റുമതിക്ക് ജനുവരി ഒന്നുമുതൽ നിയന്ത്രണച്ചട്ടം വരുന്നു. 2020-നുശേഷം വനം വെട്ടിത്തെളിച്ച സ്ഥലത്ത് കൃഷിചെയ്തതല്ല ഉത്‌പന്നങ്ങളെന്ന് സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ അവ യൂറോപ്യൻ യൂണിയനിലേക്ക് കയറ്റി അയക്കാനാകൂ.
ഓരോതവണ ഉത്പന്നം കൈമാറുമ്പോഴും കർഷകർ ഇതുസംബന്ധിച്ച സർട്ടിഫിക്കറ്റുകൾ നൽകേണ്ടിവരും. അതല്ലെങ്കിൽ ബന്ധപ്പെട്ട ഉത്പന്നബോർഡുകൾ അതിനായി സ്ഥിരംസംവിധാനമൊരുക്കണം.
യൂറോപ്യൻ യൂണിയൻ ഡിഫോറസ്റ്റേഷൻ െറഗുലേഷനിലാണ് (ഇ.യു.ഡി.ആർ.) ഈ വ്യവസ്ഥ.1980-നുശേഷം കേരളത്തിൽ വനംവെട്ടിത്തെളിച്ച് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടില്ലെങ്കിലും റബ്ബർ അടക്കം പല പ്ലാന്റേഷനുകളെയും വനഭൂമിയായി യൂറോപ്യൻ യൂണിയൻ തെറ്റിദ്ധരിച്ചിട്ടുണ്ടെന്നാണ് കർഷകരുടെയും തോടമുടമകളുടെയും ആശങ്ക.
ഉപഗ്രഹ ചിത്രങ്ങളുടെയും സ്വകാര്യ ഏജൻസികളുടെയും സഹായത്തോടെയാണ് വനഭൂമിസംബന്ധിച്ച വിവരശേഖരണം യൂറോപ്യൻ യൂണിയൻ നടത്തിയതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.