ഹൈസ്കൂളും ഹയർസെക്കൻഡറിയും ഒന്നാവും

തിരുവനന്തപുരം: പ്രതിപക്ഷ സംഘടനകളുടെ എതിർപ്പിനിടയിലും ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള സ്‌കൂൾ ഏകീകരണവുമായി സർക്കാർ മുന്നോട്ട്. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വേർതിരിവില്ലാതെ എട്ടുമുതൽ 12 വരെയുള്ള ക്ലാസുകൾ ഒറ്റയൂണിറ്റാക്കി മാറ്റാനുള്ള ശുപാർശ മന്ത്രിസഭായോഗത്തിൻ്റെ പരിഗണനയിൽ വന്നു.
സ്കൂൾ ഏകീകരണത്തിനുള്ള മന്ത്രിസഭാകുറിപ്പ് പൊതുവിദ്യാഭ്യാസവകുപ്പ് തയ്യാറാക്കി നൽകിയിരുന്നെങ്കിലും ഖാദർകമ്മിറ്റി റിപ്പോർട്ടിൻ്റെ പകർപ്പ് മന്ത്രിസഭാംഗങ്ങൾക്കു ലഭിച്ചത് ബുധനാഴ്‌ച രാവിലെയായിരുന്നു. റിപ്പോർട്ട് വിശദമായി പഠിക്കാൻ സമയംവേണമെന്ന ആവശ്യമുയർന്നതിനാൽ ഏകീകരണത്തിലെ ചർച്ച മറ്റൊരു മന്ത്രിസഭായോഗത്തിലേക്കു മാറ്റി. സ്കൂൾ സമയമാറ്റം ഖാദർകമ്മിറ്റി ശുപാർശ ചെയ്‌തിട്ടുണ്ടെങ്കിലും വിവാദഭാഗം ഒഴിവാക്കി ഏകീകരണം നടപ്പാക്കാനാണ് മന്ത്രിസഭയിലെ ധാരണ.
ഒൻപതു മുതൽ 12 വരെയുള്ള ക്ലാസുകൾ ഉൾപ്പെടുത്തിയുള്ള സെക്കൻഡറിയാണ് കേന്ദ്ര വിദ്യാഭ്യാസ ഘടന. ഈ ഘടനയിലേക്ക് കേരളം ഇതുവരെ മാറിയിട്ടില്ല. എട്ടുമുതൽ പത്തുവരെ ഹൈസ്‌കൂളും തുടർന്ന് ഹയർ സെക്കൻഡറിയുമെന്ന നിലയിലാണ് സംസ്ഥാനത്തെ ഘടന. എട്ടുമുതൽ പ്ലസ് ടു വരെ ഒറ്റ യൂണിറ്റായി മാറുന്നതോടെ ഹയർസെക്കൻഡറി ജൂനിയർ അധ്യാപകർ ഹൈസ്‌കൂളിലും പഠിപ്പിക്കേണ്ടി വരും.
ഇതു തസ്തിക വെട്ടിച്ചുരുക്കാനാണെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ആക്ഷേപം. രാവിലെ എട്ടിനോ എട്ടരയ്ക്കോ സ്കൂൾ തുടങ്ങാമെന്ന ശുപാർശയ്ക്കെതിരേ സമുദായ സംഘടനകൾ രംഗത്തു വന്നിരുന്നു. മദ്രസാ പഠനത്തെ ബാധിക്കുമെന്നാണ് ഉയർന്നിട്ടുള്ള ആശങ്ക.