ആദിവാസി ഭൂമിയിലെ മരങ്ങൾ കളവുപോയി; 22.3 ലക്ഷം രൂപ ഈടാക്കാൻ നീക്കം, ആവശ്യപ്പെട്ടത് 26 ആദിവാസികളോട്

Share our post

ഇരിട്ടി : 21 കൊല്ലം മുൻപ് സർക്കാർ പതിച്ചു നൽകിയഭൂമിയിൽനിന്നു കളവുപോയ മരങ്ങളുടെ പേരിൽ 26 ആദിവാസികളിൽനിന്ന് 22.3 ലക്ഷം രൂപ ഈടാക്കാൻ റവന്യു വകുപ്പിന്റെ നീക്കം. ചാവശ്ശേരി വില്ലേജിൽ 3 കേസുകളിലും കോളാരി വില്ലേജിൽ 23 കേസുകളിലുമാണ് ഇത്രയും തുക ഈടാക്കാൻ നടപടി തുടങ്ങിയത്. സംഭവം സംബന്ധിച്ച് റവന്യുമന്ത്രി, ലാൻഡ് റവന്യു കമ്മിഷൻ മുഖേന കലക്ടറോട് റിപ്പോർട്ട് തേടി. മരങ്ങളുടെ സംരക്ഷണം കൈവശക്കാരൻ ഉറപ്പാക്കണമെന്ന വ്യവസ്ഥ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. മരങ്ങൾ മുറിച്ചുകൊണ്ടുപോയത് ആരെന്നോ മുറിച്ച മരമോ കണ്ടെത്തിയിരുന്നില്ല. മുറിച്ച മരങ്ങൾക്കു വനംവകുപ്പ് നിശ്ചയിക്കുന്ന വിലയുടെ മൂന്നിരട്ടിയാണു പിഴയായി നൽകേണ്ടത്.

14.66 ലക്ഷം രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് തില്ലങ്കേരി ശങ്കരൻകണ്ടി കോളനിയിലെ സീതയ്ക്കു നോട്ടിസ് ലഭിച്ചത്. മട്ടന്നൂർ കീച്ചേരിയിൽ പതിച്ചു നൽകിയ ഭൂമിയിൽനിന്നു 24 തേക്ക് മുറിച്ചെന്നാണ് ആരോപണം. 14 ലക്ഷം പോയിട്ട് 14 രൂപ പോലും തന്റെ കയ്യിലില്ലെന്ന പരാതിയുമായി സീത റവന്യു അധികൃതരെ സമീപിച്ചു. മരം കളവുപോയതു സംബന്ധിച്ച് അന്നുതന്നെ പരാതി നൽകിയിരുന്നെന്നും കള്ളനെയോ കളവുമുതലോ ഇതുവരെ കണ്ടെത്തിയില്ലെന്നാണു സീതയുടെ പരാതി. സർക്കാരിന് 22,29,177 രൂപ നഷ്ടം ഉണ്ടായെന്നും ഈ തുക ബന്ധപ്പെട്ടവരിൽ നിന്നു ഈടാക്കണമെന്നും ഓഡിറ്റ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ഇതാണ് അടിയന്തര നടപടികൾക്കു റവന്യു വകുപ്പിനെ പ്രേരിപ്പിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!