Connect with us

Kerala

‘കള്ളനെ പിടിക്കാൻ’ എന്നപേരിൽ വാട്‌സാപ്പ്ഗ്രൂപ്പ്; ചുറ്റിച്ചത് ഒരുവർഷം, എത്തിനോട്ടക്കാരൻ അഡ്മിൻ തന്നെ

Published

on

Share our post

താമരശ്ശേരി: പരപ്പൻപൊയിൽ-കത്തറമ്മൽ റോഡരികിലെ ഒരുവീടിന്റെ രണ്ടാംനിലയിൽ വലിഞ്ഞുകയറി കിടപ്പറയിലേക്ക് എത്തിനോക്കിയ വിരുതനെ നാട്ടുകാർ കൈയോടെ പൊക്കി. കറുത്തനിറത്തിലുള്ള ടിഷർട്ടും പാൻറ്‌സും ചെരിപ്പുമെല്ലാം ധരിച്ചെത്തിയ ‘ബ്ലാക്ക്മാന്റെ’ മുഖംകണ്ട് നാട്ടുകാർ ഞെട്ടി. എത്തിനോട്ടക്കാരെ പൊക്കാനായി കോരങ്ങാട് മേഖലയിൽ ‘കള്ളനെ പിടിക്കാൻ’ എന്ന പേരിലുണ്ടാക്കിയ വാട്‌സാപ്പ് ഗ്രൂപ്പിന്റെ മുഖ്യ അഡ്മിനായിരുന്നു കക്ഷി.

ഗ്രൂപ്പുണ്ടാക്കി രാത്രി ഉറക്കമിളച്ച് കാവലിരിക്കാനും ജാഗ്രതപാലിക്കാനും നാട്ടുകാരെ ഇളക്കിവിട്ടയാൾതന്നെയാണ് ഒരുവർഷത്തോളം തങ്ങളുടെ ഉറക്കംകളഞ്ഞതെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടിലെ യുവരക്തങ്ങളുടെ പിടിവിട്ടു. ഒടുവിൽ ചെറുപ്പക്കാർ തല്ലിക്കൊല്ലാതിരിക്കാൻ മുതിർന്നവർ ഇടപെട്ട് ‘പ്രതി’യെ സമീപത്തെ ഗോഡൗണിലേക്ക് മാറ്റി, ഷട്ടർ താഴ്ത്തിയിട്ട് ഒരുവിധം രക്ഷിക്കുകയായിരുന്നു. ഒളിഞ്ഞുനോട്ടമല്ല, മോഷണമായിരുന്നു തന്റെ ലക്ഷ്യമെന്നുപറഞ്ഞ് കുറ്റം ‘ലഘൂകരിക്കാ’നും ഇതിനിടെ അഡ്മിൻ ശ്രമിച്ചുകൊണ്ടിരുന്നു.

അഡ്‌മിനായ യുവാവിനെ താമരശ്ശേരി പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തെങ്കിലും വീട്ടുകാരോ നാട്ടുകാരോ പരാതിനൽകാതിരുന്നതിനാൽ കേസെടുക്കാതെ വിട്ടയച്ചു. ഏതായാലും മൂന്നുദിവസംമുൻപുണ്ടായ ഈ സംഭവത്തോടെ നാട്ടുകാർ ‘മാഷ്’ എന്നുവിളിച്ചിരുന്നയാൾ പ്രദേശത്തുനിന്ന് സകുടുംബം മാറി.

ബൈക്കിലെത്തി സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകൾക്കുസമീപം പതുങ്ങിയിരുന്ന് രാത്രി ഏറെവൈകും മുൻപേ എത്തിനോക്കുന്നതായിരുന്നു ഒന്നരവർഷംമുൻപ്‌ കോരങ്ങാട്ടെത്തി വാടകയ്ക്കുതാമസമാരംഭിച്ച ‘മാഷി’ന്റെ പതിവ്. നല്ല മെയ്‌വഴക്കത്തോടെ മതിലിനും പാരപ്പറ്റിനും മുകളിൽ വലിഞ്ഞുകയറിയായിരുന്നു ഒളിഞ്ഞുനോട്ടം. മുൻപ്‌ പലതവണ നാട്ടുകാർ വളഞ്ഞിരുന്നെങ്കിലും അസാമാന്യവേഗത്തിൽ ഓടിമറയുകയായിരുന്നു പതിവ്. പിന്നീട് കുറെക്കഴിഞ്ഞ് സ്ഥലത്തെത്തി നാട്ടുകാർക്കൊപ്പം തിരച്ചിലിനും കൂടും. നാട്ടുകാരുടെ ശ്രദ്ധതെറ്റിച്ച് അവരെ വട്ടംകറക്കാനും ശ്രദ്ധിക്കപ്പെടുന്നുണ്ടോയെന്ന് അറിയാനുമൊക്കെ വാട്‌സാപ്പ് ഗ്രൂപ്പാണ് ‘അഡ്മിന്’ തുണയായത്. താമസസ്ഥലത്തിന് അഞ്ചുകിലോമീറ്റർ അകലെയുള്ള ഒരു വീടിന്റെ പരിസരത്തുനിന്നാണ് യുവാവ് പിടിയിലാവുന്നത്. മുകൾനിലയിലെ ജനലിനപ്പുറത്ത് ആളനക്കംകണ്ട് വീട്ടിലെ പെൺകുട്ടി സമീപവാസികളെ വിളിച്ചറിയിച്ചതോടെ യുവാവ് താഴേക്ക് എടുത്തുചാടുകയും നാട്ടുകാരുടെ കൈയിൽപ്പെടുകയുമായിരുന്നു.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!