കണ്ണൂർ: അപകടഭീതിയുടെ കുടപിടിച്ച് ദേശീയപാതയോരത്തെയും പ്രധാന പാതയോരങ്ങളിലെയും വന്മരങ്ങൾ. നേരത്തേ അപകടാവസ്ഥയിലായ മരങ്ങളുടെ അവസ്ഥ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴ കാരണം കൂടുതൽ വഷളായിട്ടുണ്ട്. ശക്തമായ മഴയിൽ മരങ്ങളുടെ കടഭാഗത്തുനിന്ന് മണ്ണ് ഒഴുകിപ്പോകാനുള്ള സാധ്യത അപകടസാധ്യത കൂട്ടുന്നു. കാലപ്പഴക്കത്താൽ ജീർണിച്ചവയും ഭാഗികമായി കേടുപാടുകൾ പറ്റിയവയും താരതമ്യേന ബലം കുറഞ്ഞവയുമാണ് പാതയോരങ്ങളിലെ മരങ്ങളിലേറെയും.
കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണും അപകടങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയുമുണ്ടാകുമ്പോൾ ഒരുകാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ മരച്ചുവട്ടിൽ വാഹനങ്ങൾ നിർത്തിയിടാനോ പാടില്ല. പൊതുസ്ഥലങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെ അറിയിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ ഉടമസ്ഥർ വെട്ടിയൊതുക്കണമെന്നും നിർദേശമുണ്ട്.
സുരക്ഷിതമല്ല, പാതയോരങ്ങൾ
ഇരിട്ടി-നിടുംപൊയിൽ സംസ്ഥാനപാതയിൽ അപകടഭീഷണിയിലുള്ളത് 51 മരങ്ങൾ. ഇത് മുറിച്ചുനീക്കണമെന്ന് ഇരിട്ടി തഹസിൽദാർ റിപ്പോർട്ട് നൽകിയത് മാസങ്ങൾക്ക് മുൻപേ. ഇതിൽ ഒരു മരംപോലും മുറിച്ചുനീക്കിയില്ല. പണമില്ലെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. കളക്ടറുടെ ഉത്തരവുണ്ടായിട്ടും ദുരന്തനിവാരണസമിതിയുടെ ഫണ്ട് ഇതിലേക്ക് ചെവഴിക്കാൻ വകുപ്പുണ്ടായിട്ടും ഇതാണ് അവസ്ഥ.
കണ്ണൂർ-മട്ടന്നൂർ റോഡിൽ മുണ്ടയാട് വൈദ്യർപീടികയ്ക്ക് സമീപമുള്ള മരം റോഡിലേക്ക് ചാഞ്ഞ നിലയിലാണ്. വേരുകൾ പുറത്തേക്ക് തള്ളിയിരിക്കുന്നു. തൊട്ടടുത്തുള്ള മരം നിലംപൊത്തിയത് സമീപകാലത്താണ്.
തലശ്ശേരി-കണ്ണൂർ റോഡിൽ തലശ്ശേരി ശാരദ കൃഷ്ണയ്യർ ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിന് എതിർവശത്തുള്ള കൂറ്റൻമരം അപകടാവസ്ഥയിൽ. വെള്ളിയാഴ്ച രാത്രി മരത്തിന്റെ ശിഖരം പൊട്ടിവീണു.
പാനൂർ-കൂത്തുപറമ്പ് സംസ്ഥാനപാതയിൽ മുത്താറിപ്പീടികയിൽ അപകടാവസ്ഥയിലുള്ള തണൽമരം മുറിച്ചുനീക്കാനായി നാട്ടുകാർ രംഗത്തിറങ്ങിയിട്ട് മാസങ്ങൾ. ഒടുവിൽ ഇത് മുറിച്ചുമാറ്റാനായി കഴിഞ്ഞദിവസം ജനകീയ കമ്മിറ്റി രൂപവത്കരിച്ചു.
അഞ്ചരക്കണ്ടി ടൗണിൽ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായുള്ളത് റോഡരികിലെ മുളംകാടുകൾ. കണ്ണൂർ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് തൊട്ടുപിന്നിലാണ് ഉയർന്നുനിൽക്കുന്ന മുളങ്കൂട്ടം. ചെരിഞ്ഞ് നിൽക്കുന്ന ഇവ കാറ്റിൽ വൈദ്യുതലൈനിലേക്ക് പൊട്ടിവീഴാൻ സാധ്യതയേറെ.
തളിപ്പറമ്പ്-കണ്ണൂർ ദേശീയപാതയിൽ പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫീസ് പരിസരം, ചുങ്കം എന്നിവിടങ്ങളിലുമുണ്ട് ഇത്തരത്തിലുള്ള വന്മരങ്ങൾ.
പഞ്ചായത്തിനുംനഗരസഭയ്ക്കും ഇടപെടാം
സ്വകാര്യവ്യക്തിയുടെ പറമ്പിൽ അപകടരമായ വിധത്തിൽ നിലകൊള്ളുന്ന മരങ്ങളോ കുറ്റിക്കാടുകളോ ഉണ്ടെങ്കിൽ അത് നീക്കാൻ സ്ഥലമുടമയ്ക്ക് നിർദേശം നൽകാൻ പഞ്ചായത്തിനും നഗരസഭയ്ക്കും അധികാരമുണ്ട്. ഇത് സംബന്ധിച്ച് ആദ്യം സ്ഥലമുടമയ്ക്ക് നോട്ടീസ് നൽകാം. പ്രവൃത്തി നടത്താത്തപക്ഷം പഞ്ചായത്ത്/നഗരസഭ സെക്രട്ടറിക്ക് നടപടി സ്വീകരിക്കാവുന്നതും അതിനുള്ള ചെലവ് സ്ഥലമുടമയിൽ നിന്ന് ഇൗടാക്കാവുന്നതുമാണ്.