പരിചരണ രംഗത്തേക്കും ചുവടുവച്ച് കുടുംബശ്രീ കെയർ

തൃശൂർ : പരിചരണ രംഗത്തേക്കും ചുവടുവച്ച് കുടുംബശ്രീ. രോഗീ പരിചരണം, ആശുപത്രിയിൽ കൂട്ടിരിപ്പ്, കിടപ്പ് രോഗികളെ നോക്കൽ, പ്രസവാനന്തരം അമ്മയുടെയും കുഞ്ഞിന്റെയും ശുശ്രൂഷ, വയോജന സംരക്ഷണം, ജോലിക്കാരായ മാതാപിതാക്കൾ വരുന്നതുവരെ കുട്ടികളെ നോക്കൽ തുടങ്ങിയവയ്ക്കായി ആവിഷ്‌കരിച്ച കുടുംബശ്രീയുടെ ‘കെ ഫോർ കെയർ’ പദ്ധതിക്ക് തുടക്കമായി. പരിചരണത്തിന് പരിശീലനം ലഭിച്ചവരുടെ കുറവും മേഖലയിലെ തൊഴിൽ സാധ്യതയും മുന്നിൽ കണ്ടാണ് പദ്ധതി നടപ്പാക്കിയത്. പരിശീലനം ലഭിച്ച പ്രൊഫഷണലുകളെ പരിചരണത്തിന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
ആദ്യ ഘട്ടത്തിൽ 1000 പേർക്ക് പരിശീലനം നൽകും. പരിചരണം ആവശ്യമുള്ളവർക്ക് മണിക്കൂർ/ ദിവസം/ മാസം അടിസ്ഥാനത്തിൽ സേവനം ലഭിക്കും. പദ്ധതിയിൽ ഭാഗമാകുന്നവർക്ക് ആശുപത്രികളുമായി സഹകരിച്ച് പരിശീലനം നൽകും. ഇതിനായി സംസ്ഥാനത്ത് രണ്ട് ഏജൻസികളെ എം പാനൽ ചെയ്‌തിട്ടുണ്ട്. 15 ദിവസത്തെ റെസിഡൻഷ്യൽ രീതിയിലുള്ള പരിശീലനമാണ് നൽകുന്നത്. മുഴുവൻ ചെലവും കുടുംബശ്രീ വഹിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് യൂണിഫോം, സർട്ടിഫിക്കറ്റ്, മെഡിക്കൽ കിറ്റ് എന്നിവ നൽകും. ട്യൂബിലൂടെ ഭക്ഷണം കൊടുക്കൽ, അവ വൃത്തിയാക്കൽ, യൂറിൻ ബാഗ് മാറ്റൽ തുടങ്ങിയ കാര്യങ്ങൾ, ഷുഗറും പ്രഷറും നോക്കൽ തുടങ്ങി അത്യാവശ്യ ഘട്ടങ്ങളിലെ രോഗീ പരിചരണം, പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും ശുശ്രൂഷിക്കുക എന്നിവയിൽ പരിശീലനം നൽകും.