തദ്ദേശ സ്ഥാപനങ്ങളിലെ തൊഴിൽ നികുതി ഇരട്ടിയാക്കി

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങൾ ഈടാക്കുന്ന തൊഴിൽ നികുതി (പ്രൊഫഷണൽ ടാക്സ്) കൂട്ടാൻ സർക്കാർ തീരുമാനിച്ചു. പ്രതിമാസം 12,000 രൂപമുതൽ ഒരുലക്ഷം രൂപവരെ വരുമാനമുള്ളവരിൽനിന്നും ഇപ്പോഴുള്ളതിന്റെ ഇരട്ടി തുക ഈടാക്കും. പരിഷ്കരിച്ച തൊഴിൽ നികുതി ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. പ്രതിമാസം 11,999 രൂപ വരുമാനമുള്ളവർ ഇപ്പോഴത്തെപ്പോലെ നികുതിയുടെ പരിധിയിൽ വരില്ല. ഒരുലക്ഷംമുതൽ ഒന്നേകാൽലക്ഷം രൂപവരെ വരുമാനമുള്ളവരിൽനിന്നും ഈടാക്കുന്ന 1000 രൂപയും ഒന്നേകാൽ ലക്ഷത്തിനു മുകളിലുള്ളവർ നൽകേണ്ട 1250 രൂപയും കൂട്ടിയിട്ടില്ല. ദിവസക്കൂലിക്കാർ ഒഴികെയുള്ള എല്ലാ തൊഴിൽമേഖലയിലുള്ളവരും ആറു മാസത്തിലൊരിക്കൽ നികുതിയടയ്ക്കണം. സർക്കാർജീവനക്കാർക്കും ബാധകമാണ് തൊഴിൽ നികുതി. ഭരണഘടനാവ്യവസ്ഥയനുസരിച്ച് സംസ്ഥാനങ്ങൾക്ക് 2500 രൂപവരെ തൊഴിൽനികുതി ഈടാക്കാം.
പുതിയ സ്ലാബുകൾ; പഴയനിരക്ക് ബ്രാക്കറ്റിൽ
12,000-17,999 രൂപ വരുമാനം: 320 രൂപ (120 രൂപ)
18,000-29,990 രൂപ വരുമാനം: 450 രൂപ (180 രൂപ)
30,000-44,999 രൂപ വരുമാനം: 600 രൂപ (300 രൂപ)
45,000-99,999 രൂപ വരുമാനം: 750 രൂപ(450/600/750 രൂപ)