പാഠഭാഗത്തിലെ കഥാകാരൻ തത്സമയം ക്ലാസ് മുറിയിൽ

ഇരിക്കൂർ: ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം തരത്തിലെ വിദ്യാർഥികൾ കേരളപാഠാവലിയിലെ അമ്മമ്മ എന്ന പാഠഭാഗം പഠിക്കുന്ന വേളയിലാണ് കുട്ടികളുടെ ആഗ്രഹം പൂർത്തീകരിച്ച് കഥാകാരൻ ക്ലാസ് മുറിയിൽ ഓൺലൈനായെത്തിയത്. കഥാകൃത്തായ പി.സുരേന്ദ്രനെ കാണമെന്ന ആഗ്രഹം തത്സമയം ക്ലാസ് മുറിയിലെത്തിച്ച് മലയാളം അധ്യാപകനായ കെ.പി സുനിൽ കുമാർ കുട്ടികളെ അത്ഭുപ്പെടുത്തി.തുടർന്ന് നടന്ന സംവാദത്തിൽ അമ്മമ്മ യെന്ന കഥയുടെ വിശാലമായ തലങ്ങൾ രചയിതാവുകൂടിയായ പി. സുരേന്ദ്രൻ കുട്ടികളുമായി പങ്കുവച്ചു. ഓർമക്കുറിപ്പുകൾ വെറും ഓർത്തെടുത്തെഴുതൽ മാത്രമാകാതെ ഓർമകളെ കാവ്യാത്മകമായി അവതരിപ്പിക്കുമ്പോഴാണ് അതിൽ വായനാരസമുണ്ടാകുന്നതെന്നും പാഠഭാഗത്തെ അമ്മമ്മയെ തേവിത്തേവി വറ്റിപ്പോയ കിണറെന്ന് വിശേഷിപ്പിച്ചതിലെ പ്രയോഗ ഭംഗിയും അദ്ദേഹം പങ്കുവച്ചു. എഴുത്തിലേക്ക് കടന്നു വന്ന കാലവും കാരണവും ചോദ്യങ്ങളുടെ മറുപടിയിൽ സൂചിപ്പിച്ചു. ഇലഞ്ഞിപ്പൂമണമുള്ള എഴുത്തിലേക്ക് കടന്നു വരാനുള്ള നുറുങ്ങു ചിന്തകളും നൽകിയാണ് അഭിമുഖ പാഠം അവസാനിപ്പിച്ചത്. ചടങ്ങിൽ സി. നിഷാറാണി, വി.വി.സുനേഷ് എന്നിവർ പങ്കെടുത്തു.