മലബാറിലെ തീവണ്ടി യാത്രാ ദുരിതം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത്

Share our post

കണ്ണൂർ : മലബാറിലെ തീവണ്ടി യാത്രാ ദുരിതം പരിഹരിക്കുവാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രമേയം. പ്രസിഡൻറ് പി.പി. ദിവ്യയാണ് ഭരണ സമിതി യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത്. പ്രമേയം ഏകകണ്ഠമായി യോഗം പാസ്സാക്കി. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാൻ ഇടപെടണമെന്ന് ജില്ലയിലെ എം.പി.മാരായ കെ. സുധാകരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ഷാഫി പറമ്പിൽ, ഡോ: വി. ശിവദാസൻ, അഡ്വ: പി. സന്തോഷ്‌ കുമാർ, പാലക്കാട് ഡിവിഷൻ മാനേജർ എന്നിവരോടും ജില്ലാ പഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ദിവസേന 55 ട്രെയിനുകൾ ഇരുവശത്തുമായി കണ്ണൂർ വഴി കടന്നു പോകുന്നുണ്ടെങ്കിലും യാത്രാ ആവശ്യങ്ങളുടെ 25 ശതമാനം പോലും പരിഹരിക്കാൻ സാധിക്കുന്നില്ല. റെയിൽവേയുടെ തന്നെ ഒരു പഠനം വെളിപ്പെടുത്തുന്നത് അൺറിസർവ്ഡ് യാത്രക്കാർ കൂടുതൽ കേരളത്തിൽ യാത്ര ചെയ്യുന്നത് കണ്ണൂർ തിരൂർ റൂട്ടിലാണെന്നാണ്.

കണ്ണൂരിൽ നിന്ന് ഷൊർണൂർ ഭാഗത്തേക്കും മംഗലാപുരം ഭാഗത്തേക്കും യാത്രാ ദുരിതം പറഞ്ഞറിയിക്കാൻ സാധിക്കില്ലയെന്നും പ്രമേയത്തിൽ പറഞ്ഞു. യാത്രാ പ്രശ്‌നം പരിഹരിക്കാൻ ഹ്രസ്വ ദൂരത്തേക്ക് കൂടുതൽ പാസഞ്ചർ ട്രെയിൻ അനുവദിക്കുക, ദീർഘദൂര യാത്രാ ട്രെയിനുകളിൽ കൂടുതൽ സ്ലീപ്പർ, അൺ റിസർവ്ഡ് കോച്ചുകൾ അനുവദിക്കുക, കോഴിക്കോട്, മംഗലാപുരം ഭാഗത്തേക്ക് ഇടവിട്ട് മെമു ട്രെയിൻ അനുവദിക്കുക, കണ്ണൂരിന് നേരത്തെ അനുവദിച്ച പിറ്റ് ലൈൻ ഉടൻ പ്രാവർത്തികമാക്കുക എന്നിവ പ്രമേയത്തിലൂടെ ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടു.

വന്ദേ ഭാരത് സർവീസുകൾക്ക് വേണ്ടി സാധാരണക്കാരായ യാത്രക്കാരുടെ തീവണ്ടികൾ പിടിച്ചിടുന്നതിലൂടെ വലിയ ദുരിതം ജനങ്ങൾ അനുഭവിക്കുന്നുണ്ടെന്നും ഇതിന് അടിയന്തരമായി പരിഹാരം കാണണമെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയി കുര്യൻ പറഞ്ഞു. മലബാറിലെ തീവണ്ടി യാത്രക്ലേശം രൂക്ഷമാണന്നും പകൽ സമയങ്ങളിൽ സാധാരണ ജനങ്ങൾക്ക് ഉപകാര പ്രദമായ രീതിയിൽ കൂടുതൽ തീവണ്ടി സർവീസുകൾ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!