ഗ്രോ ആപ്പിന്റെ പേരില്‍ വ്യാജന്‍; കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് 4.8 കോടി രൂപ

Share our post

കോഴിക്കോട്: ‘ഗ്രോ’ ഷെയര്‍ ട്രേഡിങ് ആപ്ലിക്കേഷനാണെന്ന വ്യാജേന വാട്സാപ്പ് വഴി പറ്റിച്ച് കോഴിക്കോട് സ്വദേശിയായ സംരംഭകനില്‍നിന്ന് 4.8 കോടി രൂപ തട്ടിയെടുത്തു. ട്രേഡിങ്, ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റര്‍ (എഫ്.ഐ.ഐ.), ഇനീഷ്യല്‍ പബ്ലിക് ഓഫറിങ് (ഐ.പി.ഒ.) എന്നിവയിലൂടെ കൂടുതല്‍ നിക്ഷേപം നടത്തി വന്‍ലാഭം നേടാമെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മേയ് മുതലാണ് തട്ടിപ്പുകാര്‍ പരാതിക്കാരനെ ബന്ധപ്പെടാന്‍ തുടങ്ങിയത്. വാട്സാപ്പ് വഴി വന്ന ട്രേഡിങ് സംബന്ധിച്ച സന്ദേശമാണ് തട്ടിപ്പിന്റെ തുടക്കം. സംരംഭകനായ വ്യക്തി ഇത് പിന്തുടരുകയും ഒരു ലിങ്ക് വഴി വാട്സാപ്പ് ഗ്രൂപ്പില്‍ ചേര്‍ക്കുകയും ചെയ്തു. ഈ ഗ്രൂപ്പിന്റെ അഡ്മിന്‍ പാനലിലുള്ള ഒരാള്‍ സ്ട്രാറ്റജിക് അനലിസ്റ്റ് ആണെന്ന് പരിചയപ്പെടുത്തി ബന്ധപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ക്കായി അസിസ്റ്റന്റിന്റെ നമ്പറും നല്‍കി. ഈ അസിസ്റ്റന്റ് അയച്ചുകൊടുത്ത ലിങ്കുവഴിയാണ് സംരംഭകന്‍ തന്റെ ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തത്.

ജനപ്രീതിയിലുള്ള ട്രേഡിങ് മൊബൈല്‍ ആപ്ലിക്കേഷനാണ് ഗ്രോ. ഗ്രോയുടെ ലോഗോയടങ്ങുന്ന സമാനമായ വെബ്‌സൈറ്റ് ലിങ്കാണ് അസിസ്റ്റന്റ് ഇരയായ വ്യക്തിക്ക് അയച്ചുകൊടുത്തത്. ഇതിന്റെ ലോഗിനും പാസ് വേഡും അയച്ചുകൊടുത്തു. തുടര്‍ന്ന് വാട്സാപ്പ് വഴി ലഭിച്ച ടിപ്പുകള്‍ അദ്ദേഹം പിന്തുടരുകയും ചെയ്തു. വാട്‌സാപ്പ് വഴി നല്‍കിയ അക്കൗണ്ട് നമ്പറുകളിലേക്കാണ് പണം അയച്ചുകൊടുത്തത്. അതിന് അനുസരിച്ചുള്ള മാറ്റം ആപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു. അതുവഴി വന്ന ലാഭം കാണിച്ചുകൊടുക്കുകയും ചെയ്തു. അതില്‍ കുറച്ചു തുക പിന്‍വലിക്കാനും സാധിച്ചു.

തുടര്‍ന്നാണ് മറ്റൊരു വാട്സാപ്പ് ഗ്രൂപ്പില്‍ ചേര്‍ത്ത് വലിയ തുക നിക്ഷേപിച്ചാല്‍ വലിയ ലാഭമുണ്ടാക്കാമെന്ന നിര്‍ദേശങ്ങള്‍ ലഭിക്കുന്നത്. പുതിയ ആപ്ലിക്കേഷന്‍ ലിങ്ക് കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്ന് പണം നിക്ഷേപിക്കുകയും ചെയ്തു. നികുതിയായും വലിയൊരു തുക അടച്ചു. ആപ്പിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കാനുള്ള സന്ദേശങ്ങള്‍ വാട്‌സാപ്പ് വഴി വരികയും ചെയ്തിരുന്നു.

ഈ സന്ദേശങ്ങള്‍ കണ്ടതില്‍ സംശയം തോന്നുകയും പണം പിന്‍വലിക്കാന്‍ സാധിക്കാതെ വന്നതോടും കൂടിയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് പരാതി അറിയിച്ചു. കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശ്രദ്ധിക്കുക 

ട്രേഡിങ് സംബന്ധമായ ഒട്ടേറെ കൂട്ടായ്മകള്‍ ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ നിന്ന് സൗജന്യമായ ട്രേഡിങ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ലഭിച്ചേക്കാം. എന്നാല്‍ അത്തരം ആപ്പുകള്‍ വഴി ലഭിക്കുന്ന ലിങ്കുകളില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് അപകടമാണ്.അപരിചിതമായ ലിങ്കുകള്‍ ക്ലിക്ക് ചെയ്യരുത് എന്നും അംഗീകൃത പ്ലാറ്റ്ഫോമുകളിൽ നിന്ന് മാത്രമേ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാവൂ എന്നും അധികൃതര്‍ ആവര്‍ത്തിച്ചു നല്‍കുന്ന നിര്‍ദേശമാണ്.വിശ്വാസ യോഗ്യമായ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് തീര്‍ച്ചയായും ഗൂഗിള്‍ പ്ലേ, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് മാത്രം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക.
അപരിചിതരും അജ്ഞാതരുമായ വ്യക്തികളുമായി ഓണ്‍ലൈനില്‍ വന്‍തുക ഇടപാട് നടത്തുന്നത് ഒട്ടും സുരക്ഷിതമാവില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!