ഡ്യൂട്ടിക്കിടെ അപകടം പറ്റിയാൽ ചികിത്സാ കാലയളവിൽ മുഴുവൻ ശമ്പളത്തോടെ അവധി

പാലക്കാട് : അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിക്കിടെ അപകടം പറ്റിയാൽ ചികിത്സ പൂർത്തിയാകുന്നതുവരെ മുഴുവൻ ശമ്പളത്തോടെ അവധി അനുവദിക്കാൻ ഉത്തരവായി. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ലീവ് അനുവദിക്കുക. ഒറ്റത്തവണയായി ആറുമാസത്തിലധികം അവധി അനുവദിക്കേണ്ടി വന്നാൽ അക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും. ചികിത്സയ്ക്കായി അവധി അനുവദിക്കുന്നതിന് ഡോക്ടർ സർട്ടിഫിക്കറ്റിനു പുറമേ ഓഫീസ് മേധാവിയുടെ ശുപാർശയുമുണ്ടാകണം. ശമ്പളവും എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. ഇതിനായി സർക്കാർ സർവീസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനമിറക്കി.
ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഏറ്റവും കൂടുതൽ പരിക്കേൽക്കുന്നത് അഗ്നിരക്ഷാ സേനാംഗങ്ങൾക്കാണ്. വളരെ അപകടം പിടിച്ച സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം നടത്തേണ്ടതായിട്ടുണ്ട്. ചികിത്സാ കാലാവധി മുഴുവൻ പൂർണ ശമ്പളം നൽകാൻ കേരള സർവീസ് റൂൾ ഭേദഗതി ചെയ്യണമെന്നത് എക്കാലത്തെയും ജീവനക്കാരുടെ ആവശ്യമായിരുന്നു. ഇതിനായി കേരള ഫയർ സർവീസ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സർക്കാർ ഉത്തരവിനെ കേരള ഫയർ സർവീസ് അസോസിയേഷൻ സ്വാഗതം ചെയ്തു.