കുട്ടികളുടെ നന്മ ലക്ഷ്യമിട്ട് അധ്യാപകർ വിദ്യാർഥികളെ ശിക്ഷിക്കുന്നത് ക്രിമിനൽക്കുറ്റമല്ല: ഹൈക്കോടതി

Share our post

കൊച്ചി: കുട്ടികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപനത്തിൻറെ അച്ചടക്കസംരക്ഷണത്തിനും അധ്യാപകർ വിദ്യാർഥികളെ ശിക്ഷിക്കുന്നത് ക്രിമിനൽക്കുറ്റമായി കരുതാനാവില്ലെന്ന് ഹൈക്കോടതി. ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ പെരുമ്പാവൂരിൽ എട്ടാംക്ലാസ് വിദ്യാർഥിനിയെ തല്ലിയ അധ്യാപകനെതിരെ കോടനാട് പൊലീസ് രജിസ്റ്റർചെയ്ത കേസിലെ നടപടികൾ റദ്ദാക്കിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്. സാഹചര്യങ്ങളും ശിക്ഷയുടെ ആഴവും ഗൗരവവുംകൂടി കണക്കിലെടുത്തേ ഇത്തരം സംഭവങ്ങളിൽ ക്രിമിനൽക്കുറ്റം നിർണയിക്കാനാവൂ.

മാർക്ക് കുറഞ്ഞതിന്റെപേരിലോ സ്ഥാപനത്തിന്റെ അച്ചടക്കത്തിന്റെഭാഗമായോ ചുമതലപ്പെട്ട അധ്യാപകൻ വിദ്യാർഥിയെ ശിക്ഷിക്കുന്നത് ബാലനീതി നിയമത്തിൻറെ ലംഘനമല്ല. എന്നാൽ പെട്ടെന്നുള്ള കോപത്തിന്റെ പുറത്ത് കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന വിധത്തിൽ മർദിക്കുന്നത് അധ്യാപകന്റെ അവകാശമായി കരുതാനും അംഗീകരിക്കാനും കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ അവരുടെ വ്യക്തിത്വ വികാസത്തിന്റെയും വിദ്യാലയത്തിന്റെ അച്ചടക്കത്തിന്റെയും ഭാഗമായി ശിക്ഷിക്കാനുള്ള അനുമതിയും രക്ഷിതാക്കൾ പരോക്ഷമായി അധ്യാപകന് നൽകുന്നുണ്ടെന്ന് കോടതി പറഞ്ഞു. കുട്ടിയുടെ ആരോഗ്യത്തിന് ക്ഷതംവരുത്തുന്ന വിധത്തിലുള്ള മർദനം നടന്നിട്ടില്ലെന്നും പരിക്ക് പറ്റിയെന്ന് പരാതിയില്ലെന്നും പറഞ്ഞ കോടതി അധ്യാപകർക്ക് സ്വയംനിയന്ത്രണം ആവശ്യമുണ്ടെന്നും വിലയിരുത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!