വാട്‌സാപ് സന്ദേശം തുറന്നു; ബാങ്ക് ഉദ്യോഗസ്ഥക്ക് അരലക്ഷം നഷ്ടം

കോഴിക്കോട് : ഗതാഗത നിയമ ലംഘനത്തിന് പിഴ അട ണമെന്നാവശ്യപ്പെട്ട് വന്ന വാട്സാപ് സന്ദേശം തുറന്നു നോക്കിയ ബാങ്ക് ഉദ്യോഗസ്ഥക്ക് നഷ്ടമായത് അരലക്ഷത്തോളം രൂപ. കുന്നമംഗലത്ത് താമസിക്കുന്ന കക്കോടി സ്വദേശിനിക്കാണ് പണം നഷ്ടമായത്. കഴിഞ്ഞ മാസം 21ന് ഉദ്യോഗസ്ഥയുടെ ഫോണിലേക്ക് ഗതാഗത ലംഘനത്തിന് പിഴയിട്ടതായി സന്ദേശം വന്നിരുന്നു. ഇത് തുറന്നു നോക്കിയെങ്കിലും ഇവർ കാര്യമാക്കിയിരുന്നില്ല. 30ന് നഗരത്തിലെ ഹൈപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി പണമടക്കാൻ ക്രെഡിറ്റ് കാർഡ് നൽകിയപ്പോഴാണ് പണം നഷ്ടപ്പെട്ടത് അറിയുന്നത്. മൂന്ന് ഇടപാടുകളിലായി 47,000 രൂപയോളം നഷ്ടമായി. സംസ്ഥാനത്തിന് പുറത്തെ വൈദ്യുതി ബിൽ അടക്കാനാണ് തുക ഉപയോഗിച്ചിരിക്കുന്നത്.
വാട്സാപ് സന്ദേശത്തിൽ വന്നത് എ.പി.കെ ഫയൽ ആണെന്നാണ് വിദഗ്ധരുടെ നിഗമനം. എ.പി.കെ ഫയൽ തുറക്കുന്നതോടെ സ്ക്രീൻ ഷെയറിങ് ഉൾപ്പെടെ ഇൻസ്റ്റാൾ ആകും. എസ്.എം.എസുകൾക്ക് അനുമതി നൽകാനും ഒ.ടി.പി സ്വയം എടുക്കാനും ഇതുവഴി തട്ടിപ്പ് സംഘത്തിന് കഴിയുമെന്ന് പൊലീസ് സൈബർ വിഭാഗം അറിയിച്ചു. ഉദ്യോഗസ്ഥയുടെ പരാതിയിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽപ്പെട്ടാൽ ഉടൻ 1930 എന്ന നമ്പറിൽ പൊലീസിനെ അറിയിക്കണം.