Kerala
ചലിക്കുന്ന കൊട്ടാരം തയ്യാര്‍; തീവണ്ടിക്കല്യാണങ്ങള്‍ ജൂലായ് 20 മുതല്‍

ഓടുന്ന തീവണ്ടിയില്‍ വെച്ച് കല്യാണം കഴിച്ചാല്‍ എങ്ങനെയുണ്ടാകും! അതും ഒരു സാധാരണ തീവണ്ടിയിലല്ല, ചലിക്കുന്ന കൊട്ടാരമെന്നറിയപ്പെടുന്ന ഇന്ത്യയിലെ അത്യാഡംബര ടൂറിസ്റ്റ് ട്രെയിനായ പാലസ് ഓണ്‍ വീല്‍സില്‍. ഇന്ത്യയിലെ തീവണ്ടി ഭ്രാന്തന്മാരുടെ ആ സ്വപ്നമിതാ യാഥാര്‍ഥ്യമാവുന്നു. പാലസ് ഓണ്‍ വീല്‍സ് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകള്‍ക്കും കോര്‍പ്പറേറ്റ് മീറ്റിങ്ങുകള്‍ക്കും വിട്ടുകൊടുക്കുന്നതിനുള്ള അനുമതി രാജസ്ഥാന്‍ സര്‍ക്കാര്‍ നേരത്തെ നല്‍കിയിരുന്നു. ഇപ്പോഴിതാ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകള്‍ക്കായി പാലസ് ഓണ്‍ വീല്‍സിനെ ഒരുക്കാന്‍ ഒരു സ്വകാര്യ കമ്പനിയുമായി സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞു. ജൂലായ് 20 മുതല്‍ കുതിച്ചു പായുന്ന ഈ ആഡംബര കൊട്ടാരത്തില്‍ മംഗല്യങ്ങള്‍ നടക്കും.
സംസ്ഥാനത്തേക്ക് കൂടുതല്‍ സഞ്ചാരികളെ അകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഈ നീക്കം. രാജ്യത്തെ പ്രധാന ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രമാക്കി രാജസ്ഥാനെ മാറ്റുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര മേഖലയുടെ അഭിമാന പദ്ധതിയാണ് പാലസ് ഓണ്‍ വീല്‍സ്. ഇന്ത്യന്‍ റെയില്‍വേയുമായി രാജസ്ഥാന്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ആര്‍ടിഡിസി) സഹകരിച്ചാണ് ഈ സര്‍വീസ് നടത്തിയിരുന്നത്.പാരമ്പര്യത്തിന്റെ പ്രൗഢിയില്‍ ഒരു രാജകീയ വിവാഹം ആഗ്രഹിക്കുന്നര്‍ക്ക് ഏറ്റവും മികച്ച അവസരം തന്നെയാണ് പാലസ് ഓണ്‍ വീല്‍സ്. 23 കോച്ചുകളുള്ള തീവണ്ടിയില്‍ ഓരോ കോച്ചിനും പഴയ രജപുത്രനാട്ടുരാജ്യങ്ങളുടെ പേരാണ് നല്‍കിയിരിക്കുന്നത്. രാജസ്ഥാനിലെ കൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന ഇന്റീരിയറാണ് ഉപയോഗിച്ചിരിക്കുന്നത്. ഓരോ കോച്ചിലും ആഡംബര സൗകര്യങ്ങളും വൈഫൈയും ഉള്ള നാല് ക്യാബിനുകളുണ്ട്. കോണ്ടിനെന്റല്‍, ചൈനീസ് വിഭവങ്ങള്‍, ഒരു ബാര്‍ കംലോഞ്ച്, 14 സലൂണുകള്‍, സ്പാ തുടങ്ങിയ സൗകര്യങ്ങളുള്ള ട്രെയിനില്‍ മഹാരാജ, മഹാറാണി എന്നീ രണ്ട് റെസ്റ്റോറന്റുകളുമുണ്ട്.
39 ഡീലക്‌സ് ക്യാബിനുകളും 2 സൂപ്പര്‍ ഡീലക്‌സ് ക്യാബിനുകളുമാണ് ഈ തീവണ്ടിയിലുള്ളത്. ആകെ 82 യാത്രക്കാര്‍ക്കാണ് ഒരു യാത്രയില്‍ പോകാന്‍ സാധിക്കുന്നത്. 25 ജീവനക്കാരും ഇതിലുണ്ടാകും. ഏഴ് രാത്രിയും എട്ട് പകലും കൊണ്ട് രാജസ്ഥാനിലെ പ്രധാനപ്പെട്ട പ്രദേശങ്ങളിലൂടെ 3000 കിലോമീറ്ററിലധികം ഈ ട്രെയിന്‍ സഞ്ചരിക്കും. ഈ സീസണ്‍ മുതല്‍ തന്നെ തീവണ്ടി കല്യാണങ്ങള്‍ക്കായി നല്‍കാനാണ് തീരുമാനം. കൃത്യമായ തിയ്യതികളും പാക്കേജുകളും വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. ബുക്കിങ്ങുകളെല്ലാം ഓണ്‍ലൈനായി മാത്രമായിരിക്കും. ഉദയ്പുര്‍ കൊട്ടാരത്തിലെ സെലിബ്രിറ്റി വെഡ്ഡിങ്ങുകളിലൂടെയാണ് രാജസ്ഥാന്റെ രാജകീയ പ്രതാപം സാധാരണക്കാരുടെ മനസ്സില്‍ ഇടം നേടുന്നത്. ഇന്നിപ്പോള്‍ ഇന്ത്യയിലെ ഏറ്റവും മികച്ചതും തിരക്കേറിയതുമായ വെഡ്ഡിങ് ഡെസ്റ്റിനേഷനുകളിലൊന്നാണ് രാജസ്ഥാന്‍. ചരിത്രമുറങ്ങുന്ന കൊട്ടാരങ്ങളും കോട്ടകളും തന്നെയാണ് രാജസ്ഥാന്റെ ഏറ്റവും വലിയ സൗന്ദര്യം. തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയും സംസ്‌കാരവും ജയ്‌സാല്‍മീര്‍ പോലുള്ള മനോഹരമായ ലൊക്കേഷനുകളുണ്ട് രാജസ്ഥാനില്‍. വിവാഹാഘോഷത്തിന് മാറ്റുകൂട്ടാന്‍ പ്രാദേശിക കലാകാരന്മാരുടെ സംഗീതവിരുന്നും നൃത്തവും ക്യാമല്‍ സഫാരിയും ഡെസേര്‍ട്ട് ക്യാമ്പുമുണ്ട്. രാജസ്ഥാനിലെ വര്‍ണശബളമായ സാംസ്‌കാരിക വൈവിധ്യം വെഡ്ഡിങ് ഫോട്ടോഗ്രഫിക്കും വിരുന്നാകും.
Kerala
വിവാഹച്ചടങ്ങുകളിലും മലയോര വിനോദ സഞ്ചാരകേന്ദ്രങ്ങളിലും പ്ലാസ്റ്റിക് വേണ്ട; ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്താകെ വിവാഹച്ചടങ്ങുകളിലും മൂന്നാർ അടക്കമുള്ള 10 മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ച് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. അഞ്ചുലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുടിവെള്ള കുപ്പികളടക്കം നിരോധിച്ചു. ഉത്തരവ് നടപ്പാക്കാൻ ചീഫ് സെക്രട്ടറിയും തദ്ദേശഭരണവകുപ്പ് സെക്രട്ടറിയും നടപടിയെടുക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസും ജസ്റ്റിസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
ഹൈക്കോടതിയിൽ അപ്പീൽ നിലനിൽക്കുന്നതിനാൽ 60 ജിഎസ്‌എമിൽ കൂടുതലുള്ള നോൺ വോവൻ ബാഗുകളുടെ കാര്യത്തിൽ നിരോധനം ബാധകമല്ല. ബ്രഹ്മപുരത്ത് രണ്ടുവർഷംമുൻപ് മാലിന്യത്തിന് തീപിടിച്ചതിനെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.
വൃത്തിയുള്ള പരിസ്ഥിതി മൗലികാവകാശമാണെന്നും അതുറപ്പാക്കേണ്ടത് ഏവരുടെയും കടമയാണെന്നും വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. പ്ലാസ്റ്റിക് നിരോധിച്ച് സർക്കാർ 2018-ലും 2019-ലും ഉത്തരവിറക്കിയിട്ടും നടപ്പാക്കാനായില്ലെന്നതും കണക്കിലെടുത്തു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ദോഷവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണം. പകരമുള്ള സംവിധാനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കണം. അച്ചടി, ദൃശ്യമാധ്യമങ്ങൾ ഇക്കാര്യത്തിൽ പ്രചാരണം നടത്തണം.
നിരോധനം ഇവയ്ക്ക്
അഞ്ചു ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ
രണ്ടു ലിറ്ററിൽ താഴെയുള്ള ശീതള പാനിയക്കുപ്പികൾ
പ്ലാസ്റ്റിക് സ്‌ട്രോകൾ
ഭക്ഷണം കൊണ്ടുവരുന്ന പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ
പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്
ബേക്കറികളിൽ ഉപയോഗിക്കുന്ന ബോക്സുകൾ
സംസ്ഥാനത്ത് ഒരിടത്തും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക പരിപാടികളിലും ഇത്തരം സാധനങ്ങൾ ഉപയോഗിക്കരുത്. സംസ്ഥാനത്താകെ വിവാഹച്ചടങ്ങുകൾ, ഓഡിറ്റോറിയങ്ങൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ എന്നിവിടങ്ങളിലും പാടില്ല. ഇവ ഉപയോഗിക്കില്ലെന്ന വ്യവസ്ഥ ലൈസൻസിൽ ഉൾപ്പെടുത്തണം.
പ്ലാസ്റ്റിക് വിലക്കുള്ള വിനോദസഞ്ചാരമേഖലകൾ
മലയോര വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുപോകാൻ അനുവദിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. വിനോദ സഞ്ചാരികൾ വെള്ളക്കുപ്പികൾ കരുതണം.
ഇടുക്കി
മൂന്നാർ
തേക്കടി
വാഗമൺ
തൃശ്ശൂർ
അതിരപ്പിള്ളി
ചാലക്കുടി-അതിരപ്പിള്ളി സെക്ടർ
പാലക്കാട്
നെല്ലിയാമ്പതി
വയനാട്
പൂക്കോട് തടാകം-വൈത്തിരി
സുൽത്താൻ ബത്തേരി
കർളാട് തടാകം
അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം
Kerala
പെട്രോള്‍ പമ്പിലെ ശുചിമുറി ഉപഭോക്താക്കള്‍ക്ക് മാത്രം, പൊതു ജനങ്ങള്‍ക്കുള്ളതല്ലെന്ന് ഹൈക്കോടതി

കൊച്ചി: പെട്രോള്‍ പമ്പിലെ ശുചിമുറികളെ സംബന്ധിച്ച് നിര്‍ണായക ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപഭോക്താക്കള്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറത്തിറക്കിയിരിക്കുന്നത്. പെട്രോള്‍ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ വിജ്ഞാപനം തടഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. പമ്പുടമകളുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
ജസ്റ്റിസ് സി.എസ്. ഡയസിന്റേതാണ് ഇടക്കാല ഉത്തരവ്. പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റിയും മറ്റ് അഞ്ച് പെട്രോളിയം റീട്ടെയിലര്‍മാരുമാണ് സര്‍ക്കാര്‍ ഉത്തരവുകളെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്. സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറി പൊതുശുചിമുറിയായി കണക്കാക്കാനാകില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. കോടതി ഉത്തരവ് ദീര്‍ഘകാല യാത്രികരടക്കമുള്ളവരെ ബാധിക്കും.
സംസ്ഥാന സര്‍ക്കാരും തിരുവനന്തപുരം നഗരസഭയും ഹര്‍ജിക്കാരുടെ സ്ഥാപനങ്ങളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കണം എന്ന് നിര്‍ബന്ധിക്കരുത് എന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് കോടതി വ്യക്തമാകി. സ്വച്ഛ് ഭാരത് മിഷന്‍ പ്രകാരമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഹാജരാക്കാന്‍ കോടതി നേരത്തെ തിരുവനന്തപുരം നഗരസഭയോട് നിര്‍ദ്ദേശിച്ചിരുന്നു. ഉപഭോക്താക്കളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി തങ്ങളുടെ സ്ഥാപനങ്ങളില്‍ പരിപാലിക്കുന്ന സ്വകാര്യ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു എന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ശുചിമുറികള്‍ പൊതു ശുചിമുറികളാണ് എന്ന ധാരണ നല്‍കുന്നതിന് തിരുവനന്തപുരം നഗരസഭയും മറ്റ് ചില തദ്ദേശ സ്ഥാപനങ്ങളും ചില പമ്പുകളില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
ഇത്തരം തെറ്റിദ്ധാരണകള്‍ കാരണം ധാരാളം ആളുകള്‍ ടോയ്ലറ്റ് സൗകര്യം ആവശ്യപ്പെട്ടുകൊണ്ട് പമ്പുകളിലേക്ക് വരുന്നു, ഇത് പെട്രോള്‍ പമ്പുകളുടെ സാധാരണ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നു. ഉയര്‍ന്ന അപകട സാധ്യതയുള്ള മേഖലയായ പെട്രോള്‍ പമ്പ് പരിസരത്ത് ഇത് പലപ്പോഴും വാക്ക് തര്‍ക്കങ്ങള്‍ക്കും വഴക്കുകള്‍ക്കും കാരണമായിട്ടുണ്ട്. യാത്രക്കാര്‍ക്ക് ടോയ്ലറ്റ് സൗകര്യം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പലപ്പോഴും ധാരാളം ടൂറിസ്റ്റ് ബസ്സുകളടക്കം പെട്രോള്‍ പമ്പുകളില്‍ എത്തുന്നുവെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
Kerala
ജൂൺ മാസത്തെ ക്ഷേമപെൻഷൻ വിതരണം 20 മുതൽ

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഇതിനുവേണ്ട തൊള്ളായിരം കോടിയോളം രൂപ അനുവദിച്ചതായും ധനവകുപ്പ് അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ക്ഷേമപെന്‍ഷനായി ഈ സര്‍ക്കാര്‍ ഇതുവരെ 38,500 കോടി രൂപ നല്‍കിയതായും മന്ത്രി അറിയിച്ചു.
ഇതുസംബന്ധിച്ച് ഫേസ്ബുക്കിലൂടെയും ധനമന്ത്രി വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പെന്‍ഷന്‍ വിതരണവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റാണ് ധനമന്ത്രി പങ്കുവെച്ചിട്ടുള്ളത്.
‘ഈ സര്‍ക്കാരിന്റെ നാലുവര്‍ഷ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കാനായി ആകെ ചെലവഴിച്ചത്. 2016-21-ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താകട്ടെ, യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ 35,154 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്തു. അതായത്, ഒമ്പത് വര്‍ഷം കൊണ്ട് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ക്ഷേമപെന്‍ഷനായി നല്‍കിയത് 73,654 കോടി രൂപയാണ്, ധനമന്ത്രി പറഞ്ഞു.
2011-16 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമ പെന്‍ഷനായി ആകെ നല്‍കിയ തുക 9,011 കോടി രൂപയും. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനുമേല്‍ ഏര്‍പ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധത്തിലും സാധാരണക്കാരുടെ ക്ഷേമ കാര്യങ്ങളില്‍ അതീവ ശ്രദ്ധയോടെയുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്