വളാഞ്ചേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേർ പിടിയിൽ

മലപ്പുറം: വളാഞ്ചേരിയിൽ ദളിത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവവുമായി ബന്ധപെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ സുനിൽ, ശശി, പ്രകാശൻ എന്നിവരാണ് പൊലീസ് പിടിയിലായത്. സുനിലും ശശിയും പൊലീസ് പിടിയിലായതറിഞ്ഞ പ്രകാശൻ രക്ഷപെടാനായി പാലക്കാട്ടേക്ക് കടന്നിരുന്നു. അവിടെയെത്തിയാണ് പൊലീസ് പ്രകാശനെ കസ്റ്റഡിയിൽ എടുത്തത്. പ്രതികളെ കുറിച്ച് കൃത്യമായ വിവരം യുവതി പൊലീസിന് നൽകിയതിൻ്റെ അടിസ്ഥാനത്തിൽ തിരൂര്‍ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
മൂന്ന് ദിവസം മുമ്പുള്ള ഒരു രാത്രിയിലായിരുന്നു സംഭവമെന്ന് യുവതി പറയുന്നു. പത്തനംതിട്ട ജില്ലയിൽ ജോലി ചെയ്യുന്ന യുവതി അവധിക്ക് നാട്ടിലെത്തി ബന്ധുവിൻ്റെ വീട്ടിൽ കഴിയുമ്പോഴാണ് അതിക്രമം നടന്നതെന്നാണ് പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ബലാത്സംഗത്തിന് ഇരയായ യുവതിയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.