health
മഴക്കാലം രോഗകാലമാക്കരുത്: നായ വളര്‍ത്തുന്നവര്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍

മഴക്കാലം പലപ്പോഴും നായ്ക്കൾക്ക് രോഗങ്ങളുടെ കാലം കൂടിയായി മാറാൻ സാധ്യതയുണ്ട്. സാംക്രമിക രോഗങ്ങൾ, ദഹനക്കേട്, ശ്വാസകോശ പ്രശ്‌നങ്ങൾ, ചർമ്മരോഗങ്ങൾ, ചെവിയുടെ പ്രശ്‌നങ്ങൾ എന്നിവ മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്നു. പെരുമഴക്കാലത്ത് നായ്ക്കളുടെ ക്ഷേമവും ആരോഗ്യവും ഉറപ്പാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക
1. നായ്ക്കൾ മഴ നനയുന്നതും ശരീരത്തിൽ ഈർപ്പമേൽക്കുന്നതും ഒഴിവാക്കുക. ശരീരവും രോമക്കെട്ടും പരിപൂർണ്ണമായി പരമാവധി ഉണക്കി സൂക്ഷിക്കുക. ടവലുകൾ, ബ്ലോവർ/ ഹെയർ ഡ്രയർ ഉപയോഗിച്ച് ശരീരം ഉണക്കി സൂക്ഷിച്ചില്ലെങ്കിൽ ഫംഗസ്, ബാക്‌ടീരിയ എന്നിവമൂലം ചർമ്മരോഗമുണ്ടാക്കാം. ഡോക്‌ടറുടെ നിർദ്ദേശപ്രകാരം ആൻ്റിഫംഗൽ പൗഡറുകൾ, വാട്ടർലെസ് ഷാംപൂ തുടങ്ങിയവ പ്രതിരോധത്തിനായി ഉപയോഗിക്കാം. പുറത്തിറങ്ങുമ്പോൾ പെട്ടെന്നു മഴ പെയ്‌താൽ സംരക്ഷിക്കാൻ നായ്ക്കൾക്കായി റെയിൻ കോട്ടുകളും വിപണിയിൽ കിട്ടും.
2. മഴക്കാലത്തിനു മുൻപേ നായ്ക്കളെ പൊതുവായ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുക. വിരയിളക്കലും രോഗപ്രതിരോധ കുത്തിവെയ്പുകളും വെറ്ററിനറി ഡോക്‌ടറുടെ നിർദ്ദേശപ്രകാരം മഴയെത്തുന്നതിനു മുൻപേ നൽകണം. മഴക്കാലത്ത് വിരബാധയും സാംക്രമിക രോഗങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്.
3.നായ്ക്കൾ ശുദ്ധജലം മാത്രമാണ് കുടിക്കുന്നതെന്ന് ഉറപ്പാക്കുക. മലിനജലം വഴി രോഗമെത്താം. തിളപ്പിച്ചാറ്റിയ വെള്ളം നൽകാൻ ശ്രമിക്കുക. കെട്ടിക്കിടക്കുന്ന വെള്ളം കുടിക്കാൻ അവസരം നൽകരുത്.
4.പുറത്തുള്ള നടത്തവും കളിയും മഴക്കാലത്ത് മുടങ്ങും. വ്യായാമം കുറയുന്നത് ദഹനത്തെയും ശോധനയേയും ബാധിക്കുന്നു. അതിനാൽ നാരുകളാൽ സമ്പന്നമായ ഭക്ഷണം നൽകുക. മാംസാഹാരവും എണ്ണ കൂടുതലുള്ള ഭക്ഷണവും അധികമാകരുത്. വീടിനകത്ത് ചെയ്യാൻ കഴിയുന്ന വ്യായാമം നായ്ക്കൾക്ക് നൽകാം. ഉദാഹരണത്തിന് പടികൾ കയറുന്നത്. മഴക്കാലത്ത് നായക്ക് ലഭിക്കുന്ന ആക്‌ടിവിറ്റിയുടെ അടിസ്ഥാനത്തിലാവണം തീറ്റയുടെ അളവ് തീരുമാനിക്കേണ്ടത്.
5.നായയുടെ ചർമ്മത്തിന് ചേർന്ന ( ഡോക്‌ടർ നിർദ്ദേശിക്കുന്ന) ഷാമ്പൂ ഉപയോഗിച്ച് പത്തു ദിവസം കൂടുമ്പോൾ അല്ലെങ്കിൽ ഡോക്‌ടർ പറയുന്ന ഇടവേളകളിൽ നായ്ക്കളെ കുളിപ്പിക്കണം. കുളിക്കുശേഷം മുടി ഉണക്കുന്നത് പ്രധാനം. പുറത്ത് നടക്കാൻ പോകുമ്പോൾ വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കുക. കൊതുകുകടിയും മറ്റു ബാഹ്യ പരാദ ശല്യവും കുറയ്ക്കാൻ ഇത് സഹായിക്കും.
6.നഖംവെട്ടൽ, ചെവികൾ വൃത്തിയാക്കൽ, പല്ലുകളുടെ പരിശോധന, രോമാവരണ പരിപാലനം എന്നിവയടങ്ങുന്ന ഗ്രൂമിങ്ങ് കൃത്യമായ ഇടവേളകളിൽ ചെയ്യണം. മഴക്കാലത്ത് പുറത്തുപോയി വരുമ്പോഴെല്ലാം ചെവി വൃത്തിയാക്കണം. മറ്റു കാലാവസ്ഥകളിൽ മാസത്തിലൊരിക്കൽ ചെവികൾ വൃത്തിയാക്കുമ്പോൾ മഴക്കാലത്ത് അത് ദിവസേന ചെയ്യേണ്ടി വരും. ദിവസത്തിൽ രണ്ടു നേരമെങ്കിലും രോമക്കുപ്പായം ബ്രഷ് ചെയ്യണം.
7.കൊടുങ്കാറ്റും ഇടിയും മിന്നലുമൊക്കെ നായ്ക്കളിൽ മാനസിക സമ്മർദ്ദമുണ്ടാക്കാം. നായ്ക്കളെ സുരക്ഷിത സ്ഥലത്ത് പാർപ്പിക്കുകയും നമ്മുടെ സാന്നിധ്യവും സ്‌പർശവും ഉറപ്പാക്കി ആശ്വസിപ്പിക്കുകയും വേണം. മാനസിക പ്രശ്‌നങ്ങൾ അധികമായി പ്രകടിപ്പിച്ചാൽ വെറ്ററിനറി സഹായം തേടാം.
8. നായ്ക്കളുടെ പാദങ്ങൾ സംരക്ഷിക്കുന്നത് വളരെ പ്രധാനമാണ്. ഇതിനായി നായ്ക്കൾക്ക് ഷൂ / ബൂട്ടുകൾ ധരിക്കാൻ നൽകുന്നവരുണ്ട്. പാദരക്ഷകൾ ധരിക്കാൻ മടി കാട്ടുന്ന നായ്ക്കളുടെ പാദങ്ങൾ അതീവശ്രദ്ധയോടെ വൃത്തിയായി ഉണക്കി സൂക്ഷിക്കണം. പുറത്തു നടക്കാൻ പോയി വരുമ്പോൾ ചെറുചൂടുള്ള വെള്ളത്തിൽ കൈകാലുകൾ കഴുകി, ടവൽ/ ബ്ലോട്ടിങ്ങ് പേപ്പർ ഉപയോഗിച്ച് വൃത്തിയാക്കുക.
9.നായ കിടക്കുന്ന സ്ഥലം ഈർപ്പമില്ലാതെ ഉണക്കി സൂക്ഷിക്കണം. കിടക്കാൻ മെത്തകൾ നൽകണം. കൂടും പരിസരവും ശുചിയായി നനവില്ലാതെ കാക്കണം.
10.ചൂടും ഈർപ്പവും ചേർന്ന കാലാവസ്ഥ ബാഹ്യ പരാദങ്ങൾ പെരുകാൻ കാരണമാകും. നിരവധി രോഗങ്ങൾ പകർത്താൻ ഇവയ്ക്ക് കഴിയുമെന്നതിനാൽ വെറ്ററിനറി ഡോക്‌ടറുടെ നിർദ്ദേശപ്രകാരം ഇത്തരം പരാദബാധയ്ക്കെതിരായ ഷാംപൂ, കോളർ, സ്പ്രേ, പൗഡർ എന്നിവ ഉപയോഗിക്കാം. എലികൾ, തെരുവുമൃഗങ്ങൾ എന്നിവയുമായി സമ്പർക്കമുണ്ടാകാതെ ശ്രദ്ധിക്കുക. പുല്ലിൽ നടക്കാൻ കൊണ്ടുപോകുന്നത് പരാദബാധയ്ക്ക് സാധ്യതയേറ്റുന്നു.
health
പെട്ടെന്നുള്ള തീവ്രമായ പനിയും തലവേദനയും ശ്രദ്ധിക്കണം, കോവിഡിനേക്കാൾ കരുതൽ വേണം ഡെങ്കിപ്പനിക്ക്

എല്ലാവർഷവും മെയ് പതിനാറ് ഡെങ്കിപ്പനി അവബോധ ദിനമായി ആചരിച്ചുവരുന്നു. മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഈ രോഗത്തേക്കുറിച്ചുള്ള അവബോധം പരമാവധി ജനങ്ങളിലേക്കെത്തിക്കുകയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ‘ഡെങ്കിപ്പനി പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാം: ഉറവിടങ്ങള്‍ പരിശോധിക്കുക, വൃത്തിയാക്കുക, മൂടിവെക്കുക’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.
കോവിഡിനേക്കാൾ കരുതലോടെ സമീപിക്കേണ്ട രോഗം എന്നാണ് ഗവേഷകർ ഡെങ്കിപ്പനിയെ വിശേഷിപ്പിക്കുന്നത്. കോവിഡിനേക്കാൾ ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാലാണ് ഡെങ്കിപ്പനിയെ ജാഗ്രതയോടെ സമീപിക്കണമെന്ന് വിദഗ്ധർ പറയുന്നത്. ഇതുസംബന്ധിച്ച് സിംഗപ്പൂരിൽ നിന്നുള്ള നാന്യാങ് ടെക്നോളജിക്കൽ സർവകലാശാലയിലെ ഗവേഷകർ വിശദമായ പഠനം നടത്തുകയും ചെയ്തിട്ടുണ്ട്. ട്രാവൽ മെഡിസിൻ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡെങ്കിപ്പനി ബാധിച്ചവരിൽ കോവിഡ് ബാധിച്ചവരെ അപേക്ഷിച്ച് ഹൃദ്രോഗങ്ങൾ, അനിയന്ത്രിതമായ ഹൃദയമിടിപ്പ്, രക്തം കട്ടപിടിക്കുക തുടങ്ങിയവയ്ക്കുള്ള സാധ്യത 55 ശതമാനം കൂടുതലാണെന്നാണ് ഗവേഷകർ കണ്ടെത്തിയത്. ഡെങ്കി ബാധിച്ചവരിൽ ഓർമക്കുറവ്, ചലനപരമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ വ്യക്തമാക്കുകയുണ്ടായി.
എന്താണ് ഡെങ്കിപ്പനി ?
രോഗലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.
അപകടസൂചനകൾ
പനി കുറയുമ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലി തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം.
ചികിത്സ പ്രധാനം
എത്രയുംവേഗം ചികിത്സിക്കുകയാണ് പ്രധാനം. രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം.
തുരത്താം, കൊതുകിനെ
- കൊതുക് വളരാതിരിക്കാൻ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാം.
- ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കംചെയ്ത് സുരക്ഷിതമായി സംസ്കരിക്കുക.
- ജലസംഭരണികൾ കൊതുക് കടക്കാത്തരീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവെക്കുക.
- കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
- ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
- ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടം നശിപ്പിച്ച് ഡ്രൈഡേ ആചരിക്കുക.
health
രാവിലത്തെ നടത്തമോ, വൈകുന്നേരത്തെ ഓട്ടമോ… ഹൃദയാരോഗ്യത്തിന് ഗുണകരം ഏതാണ്?

രാവിലെ എഴുന്നേറ്റ് നടക്കാൻ പോകുന്ന ശീലമുണ്ടോ? അതോ വൈകീട്ട് ഓട്ടമാണോ പതിവ്? നിങ്ങൾ ഇതിൽ ഏതാണ് തിരഞ്ഞെടുക്കുന്നത്. നടത്തമാണോ വൈകുന്നേരത്തെ ഓട്ടമാണോ നല്ലതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ശരീരത്തിൻ്റെ ആരോഗ്യത്തിനും ഊർജ്ജ ഉത്പാദനത്തിനും ഏറെ ഗുണകരമാണ് ഇത്തരത്തിലുള്ള ചെറിയ വ്യായാമങ്ങൾ.ഹൃദയാരോഗ്യത്തിന് വ്യായാമം വളരെ അത്യാവശ്യമാണ്. പല ആളുകളും പ്രഭാത നടത്തത്തിന് പ്രാധാന്യം നൽകുമ്പോൾ മറ്റു ചിലർ സായാഹ്ന ഓട്ടത്തെ ഇഷ്ടപ്പെടുന്നു. എന്നാൽ ഇവയിൽ ഏതാണ് ഹൃദയത്തിന് കൂടുതൽ പ്രയോജനം ചെയ്യുക? രണ്ടുതരം വ്യായാമങ്ങൾക്കും അതിൻ്റേതായ ഗുണങ്ങളുണ്ട്. ഓരോരുത്തരുടേയും ആരോഗ്യാവസ്ഥ, പ്രായം, ശാരീരിക ക്ഷമത, ജീവിത ശൈലി എന്നിവയെ ആശ്രയിച്ചായിരിക്കും ഏതാണ് ഉത്തമം എന്ന് മനസിലാവുക.
പ്രഭാത നടത്തം എന്നത് ലളിതവും എന്നാൽ വളരെ ഫലപ്രദവുമായ ഒരു വ്യായാമമാണ്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളുള്ളവർക്കും പ്രായമായവർക്കും അതുപോലെ വ്യായാമം ചെയ്യാൻ തുടങ്ങുന്നവർക്കും ഇത് ഒരുപാട് പ്രയോജനം ചെയ്യും. മിതമായ വേഗത്തിലുള്ള നടത്തം രക്തയോട്ടം കൂട്ടുകയും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. പഠനങ്ങൾ കാണിക്കുന്നത് പ്രഭാത നടത്തം ധമനികളുടെ കാഠിന്യം കുറയ്ക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും എന്നാണ്.അതിരാവിലെയുള്ള നടത്തം ശരീരത്തിനും മനസ്സിനും ഉന്മേഷം പകരുന്നതാണ്. ഒരു ദിവസം മുഴുവൻ സുഖകരമായ മാനസികാവസ്ഥ നിലനിർത്താൻ നടത്തം സഹായിക്കും. കൂടാതെ വിറ്റാമിൻ ഡി ശരീരത്തിന് ലഭ്യമാക്കാനും ഇത് അനുയോജ്യമാണ്. ശരീരത്തിൻ്റെ ആരോഗ്യത്തിനും ഊർജ്ജ ഉത്പാദനത്തിനും ഏറെ ഗുണകരമാണ് രാവിലെയുള്ള നടത്തം.
അമിത ശരീര ൃഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ രാവിലത്തെ നടത്തം തിരഞ്ഞെടുക്കുന്നത് നല്ലതാണ്. വെറും വയറ്റിലാണ് നടക്കുന്നതെങ്കിൽ മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കും. പ്രമേഹ രോഗികൾക്കും രാവിലത്തെ നടത്തം തിരഞ്ഞെടുക്കാവുന്ന ഒന്നാണ്.ഹൃദയമിടിപ്പും രക്തസമ്മർദ്ദവുമെല്ലാം നിയന്ത്രണത്തിൽ നിർത്താനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും പ്രഭാത നടത്തം സഹായകമാണ്. പ്രതിരോധ ശേഷി മെച്ചപ്പെടുത്താനായി പ്രഭാതത്തിലുള്ള നടത്തം സഹായിക്കും.വൈകുന്നേരത്തെ ഓട്ടം കൂടുതൽ തീവ്രമായ ഹൃദയ വ്യായാമം നൽകുന്നു എന്ന് ഡോക്ടർമാർ പറയുന്നു. ഉയർന്ന ശാരീരിക ക്ഷമതയും ഹൃദയ സംബന്ധമായ പ്രശ്നങ്ങളുമില്ലാത്ത വ്യക്തികൾക്ക് ഇത് വളരെ അനുയോജ്യമാണ്.
ഓട്ടം ഒരു മികച്ച എയറോബിക് വ്യായാമമാണ്. ഇത് ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും, രക്തയോട്ടം വർദ്ധിപ്പിക്കുകയും, മൊത്തത്തിലുള്ള ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ശരീരത്തിൻ്റെ ആരോഗ്യത്തിന് ഏറ്റവും നല്ല വ്യായാമങ്ങളിൽ ഒന്നാണ് വൈകുന്നേരങ്ങളിലെ ഓട്ടം. വൈകുന്നേരങ്ങളിൽ ഓടുന്നത് എച്ച്ഡിഎൽ അളവ് വർധിപ്പിക്കുകയും എൽഡിഎൽ കുറയ്ക്കുകയും ചെയ്യും. ഹൃദയത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഏറെ ഗുണകരമായ ഒന്നാണ് വൈകുന്നേരത്തെ ഓട്ടമെന്നാണ് വിദഗ്ധർ പറയുന്നത്. എയറോബിക് വ്യായാമമായ ഓട്ടം മയോകാർഡിയത്തെ ശക്തിപ്പെടുത്തും.
health
അത്താഴം ഒഴിവാക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കുമോ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

വണ്ണം കുറയ്ക്കുന്നതിന് അത്താഴം ഒഴിവാക്കുന്ന നിരവധി പേരെ നിങ്ങൾ കണ്ടിട്ടുണ്ടാകും. യഥാർത്ഥത്തിൽ അത്താഴം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുമോ ? അത്താഴം ഒഴിവാക്കുന്നത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുന്നത്. ചില സന്ദർഭങ്ങളിൽ ഇത് പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ ഇടയാക്കുമെങ്കിലും ഇത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും വിദഗ്ധർ പറയുന്നു.
കൂടാതെ, ഒഴിഞ്ഞ വയറുമായി ഉറങ്ങാൻ പോകുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിലേക്കും നയിച്ചേക്കാം. കാരണം ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഒഴിഞ്ഞ വയറോടെ കിടക്കുന്നത് മൂലം രാവിലെ എഴുന്നേൽക്കുമ്പോൾ പ്രാതലിന് അമിത അളവിൽ ഭക്ഷണം കഴിക്കുന്നതിനും ഇടയാക്കും. ഇത് മെറ്റബോളിസം മന്ദഗതിയിലാക്കുകയും ചെയ്യും. അതിന്റെ ഫലമായി ശരീരഭാരം കൂടുകയും ചെയ്യാം.
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അത്താഴം പൂർണ്ണമായും ഒഴിവാക്കുന്നതിന് പകരം ഏറ്റവും കുറഞ്ഞ അളവിൽ പോഷക സമൃദ്ധമായ ആഹാരം കഴിക്കാൻ ശ്രദ്ധിക്കുകയാണ് വേണ്ടതെന്ന് ബംഗളൂരുവിലെ ഗ്ലെനെഗിൾസ് ബിജിഎസ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് മേധാവി ഡോ. കാർത്തിഗൈ സെൽവി എ. പറഞ്ഞു.
കൂടാതെ, അത്താഴം ഒഴിവാക്കുന്നത് ശരീരം കോർട്ടിസോളിൻ്റെ (സ്ട്രെസ് ഹോർമോൺ) ഉൽപാദനം വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കും. ഇത് കൂടുതൽ സമ്മർദ്ദത്തിനും അമിത വിശപ്പിനും ഇടയാക്കുമെന്നും ഡോ. കാർത്തിഗൈ പറഞ്ഞു.അത്താഴം ഒഴിവാക്കുന്നത് ദൈനംദിന കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിച്ചേക്കാം. പക്ഷേ ഇത് നല്ലൊരു ശീലമല്ല. പകലോ രാത്രിയോ അമിതമായി ഭക്ഷണം കഴിക്കാൻ ഇടയാക്കും. ഇത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും പോഷകാഹാര കുറവുകളുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും വിദഗ്ധർ പറയുന്നു.
കൂടാതെ, രാത്രി ആഹാരം പൂർണ്ണമായും ഒഴിവാക്കുന്നത് നെഞ്ചെരിച്ചിൽ, അസിഡിറ്റി, മലബന്ധം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. എപ്പോഴും രാത്രി കിടക്കുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുമ്പ് തന്നെ അത്താഴം കഴിക്കുന്നത് പതിവാക്കുക
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്