എൽ.എസ്.എസ്.,യു.എസ്.എസ്.പരീക്ഷ; കണക്കുകൾ കൃത്യമല്ല, അവ്യക്തതകളേറുന്നു

കൊല്ലം: കാലങ്ങളായി കുടിശ്ശികയായി കിടക്കുന്ന എൽ.എസ്.എസ്., യു.എസ്.എസ്. സ്കോളർഷിപ്പിൽ ഒരു കണക്കുമില്ലാതെ സർക്കാരും വിദ്യാഭ്യാസ വകുപ്പും. അർഹരായവർ ആരൊക്കെ, കഴിഞ്ഞ അഞ്ചു അധ്യയനവർഷങ്ങളിൽ അവർക്ക് എത്ര തുക കൊടുക്കാനുണ്ട്, നൽകിയത് ആർക്കൊക്കെ തുടങ്ങിയ വിവരങ്ങളിലാണ് അവ്യക്തത.
ഒരു തുമ്പുമില്ലാതായതോടെ മൂന്നാംവട്ടവും വിവരശേഖരണത്തിന് വിദ്യാഭ്യാസവകുപ്പ് നിർദേശിച്ചു. സ്കോളർഷിപ്പ് വിതരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഓൺലൈൻ സംവിധാനം നടപ്പാക്കുന്നെന്നാണ് പുതിയ പ്രഖ്യാപനം.പരീക്ഷാഭവൻ വികസിപ്പിച്ച പോർട്ടൽ മുഖാന്തരം 18-നകം കൃത്യമായ വിവരങ്ങൾ അതത് സ്കൂളുകൾ നേരിട്ട് നൽകണമെന്നാണ് ഇപ്പോൾ ആവശ്യപ്പെട്ടത്. 2019-20 മുതലുള്ള വിവരങ്ങളാണ് ചേർക്കേണ്ടത്. bpekerala.in/lss_ uss_ 2024 എന്ന വെബ്‌സൈറ്റ് ലിങ്ക് മുഖാന്തരം ലോഗിൻ ചെയ്ത് രേഖപ്പെടുത്തണം.
വിവരങ്ങൾ കൃത്യമല്ലെങ്കിൽ അതിന്റെ ബാധ്യത ഉദ്യോഗസ്ഥർക്കായിരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. കുട്ടികൾ പഠിക്കുന്ന സ്കൂളിൽനിന്നാണ് തുക ലഭിക്കുന്നതിനുള്ള അലോട്മെന്റ് ആവശ്യപ്പെടേണ്ടത്.
എൽ.എസ്.എസ്
നാലാം ക്ലാസുകാർക്കുള്ള എൽ.എസ്.എസ്.പരീക്ഷാ വിജയികൾക്ക് മൂന്നുവർഷം ആയിരം രൂപ വീതവും ഏഴിലെ യു.എസ്.എസ്. നേടിയവർക്ക് മൂന്നുവർഷം 1,500 രൂപ വീതവുമാണ് സ്കോളർഷിപ്പ്.
കുടിശ്ശിക
അഞ്ചുവർഷമായി ഒരുലക്ഷത്തിലേറെ കുട്ടികൾക്ക് സ്കോളർഷിപ്പ് ഇനത്തിൽ 37 കോടിയോളം രൂപയാണ് കുടിശ്ശിക. യു.എസ്.എസ്. കിട്ടിയവരിൽ ചിലർ പ്ലസ് ടു കഴിഞ്ഞിട്ടുണ്ട്. ഇതിനുമുൻപ് പഠിച്ചുപോയവരിലും തുക പൂർണമായി കിട്ടാത്തവരുണ്ട്.
മുന്പ് കണക്കെടുത്തപ്പോൾ
2019-20 സാമ്പത്തികവർഷംമുതൽ സ്കോളർഷിപ്പിന് അർഹരായ കുട്ടികളുടെ വിവരങ്ങൾ രണ്ടുതവണ ശേഖരിച്ചെങ്കിലും കണക്കുകൾ കൃത്യമായിരുന്നില്ല. കുട്ടികളുടെ വിവരങ്ങളിൽ ഇരട്ടിപ്പു വന്നിരിക്കുന്നതായും രേഖപ്പെടുത്തിയിരിക്കുന്ന തുകകൾ കൃത്യമല്ലെന്നും കണ്ടെത്തി. അർഹതയില്ലാത്ത കുട്ടികളുടെ പേരുകൾ ഉൾപ്പെടുത്തിയിരുന്നെന്നും വിദ്യാഭ്യാസവകുപ്പ് പറയുന്നു. ഇതിനാലാണ് തുക നൽകാൻ കഴിയാതെവന്നത്. ഇതേപ്പറ്റി വ്യാപകമായി പരാതികൾ ഉയർന്നിരുന്നു.