കൂത്തുപറമ്പ് താലൂക്ക് ആസ്പത്രി: പുതിയ കെട്ടിടം ഉടൻ പ്രവർത്തന സജ്ജമാക്കും;മന്ത്രി വീണാ ജോർജ്

കൂത്തുപറമ്പ് : താലൂക്ക് ആസ്പത്രിയുടെ പുതിയ കെട്ടിടം പ്രവർത്തന സജ്ജമാക്കാൻ നടപടി തുടങ്ങിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. ഗവ.താലൂക്ക് ആസ്പത്രിയിൽ 12 നിലകളിൽ പൂർത്തിയാകുന്ന പുതിയ കെട്ടിടം പൂർണതോതിൽ എപ്പോൾ പ്രവർത്തന സജ്ജമാകുമെന്ന കെ.പി.മോഹനൻ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഗ്യാപ് അനാലിസിസ് നടത്തി ആർദ്രം മാനദണ്ഡ പ്രകാരം താലൂക്ക് ആസ്പത്രിയിൽ ആവശ്യമായ ജീവനക്കാരുടെ തസ്തികകൾ ഘട്ടം ഘട്ടമായി സൃഷ്ടിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നതായും എൻ.എച്ച്എം പദ്ധതിയിൽ 2023 – 24 വാർഷിക പദ്ധതിയിൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് 57.21 ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി നൽകുന്നതിനായി കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഭരണാനുമതി നൽകിയതായും മന്ത്രി പറഞ്ഞു. ഉപകരണങ്ങളുടെ വിതരണം നടന്ന് വരുന്നുണ്ടെന്നും ആരോഗ്യ മന്ത്രി നിയമസഭയെ അറിയിച്ചു. ആസ്പത്രിക്കായി നിർമിച്ച പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ മെഡിക്കൽ ഗ്യാസ് ലൈൻ സിസ്റ്റത്തിന് സാങ്കേതികാനുമതി നൽകുന്നതിന് പിഡബ്ല്യുഡി ചീഫ് എൻജിനീയർ നൽകിയ പ്രപ്പോസൽ സർക്കാർ പരിശോധിച്ചു വരുന്നുണ്ടെന്നും സാങ്കേതിക അനുമതി ലഭിച്ച് കഴിഞ്ഞാൽ 4മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.