സ്മാർട്ട് റോഡുകൾ ഈ മാസം തുറക്കും

തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി കെ.ആർ.എഫ്ബി തലസ്ഥാനത്ത് നിർമിക്കുന്ന റോഡുകളിൽ ശേഷിക്കുന്നവയുടെ ആദ്യഘട്ട ടാറിങ് ജൂൺ അവസാനം പൂർത്തിയാക്കും. കനത്ത മഴ തുടരുന്നുണ്ടെങ്കിലും പലയിടത്തും കൂടുതൽ തൊഴിലാളികളെ വിന്യസിച്ച് അതിവേഗത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ജനറൽ ആസ്പത്രി– വഞ്ചിയൂർ റോഡിൽ ശേഷിക്കുന്ന ഹോളി ഏയ്ഞ്ചൽസ് സ്കൂൾ മുതൽ വഞ്ചിയൂർ വരെയുള്ള ഭാഗത്തെ ടാറിങ് ഒഴാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും. ഇവിടത്തെ സ്വീവറേജ് മാൻഹോളിന്റെ നിർമാണം പൂർത്തിയായി. ടാറിങ് അവസാനവട്ട പ്രവൃത്തിയാണ് നടക്കുന്നത്.
-ഓവർബ്രിഡ്‌ജ്– ഉപ്പിടാംമൂട് റോഡിൽ -ഓവർബ്രിഡ്‌ജ് മുതൽ ചെട്ടിക്കുളങ്ങര ക്ഷേത്രം വരെയുള്ള റോഡ് നിരപ്പാക്കൽ പ്രവൃത്തികൾ നടക്കുകയാണ്. രണ്ട് ദിവസത്തിനകം ടാർ ചെയ്യും. ബാക്കിയുള്ള ഭാഗത്ത് ജല അതോറിറ്റിയുടെ നിർമാണം പുരോഗമിക്കുകയാണ്. തൈക്കാട് ഹൗസ് -–- കീഴേ തമ്പാനൂർ (എം ജി രാധാകൃഷ്ണൻ റോഡ്) റോഡിന്റെ ശാസ്താക്ഷേത്രം മുതൽ തൈക്കാട് ഹൗസ് വരെയുള്ള ഭാഗത്ത് കുടിവെള്ള പൈപ്പിടലാണ് നടക്കുന്നത്. 15ന് മുമ്പ് പ്രവൃത്തി പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കുമെന്ന് കെ.ആർ.എഫ്ബി അധികൃതർ അറിയിച്ചു. ബേക്കറി ജങ്‌ഷൻ –-ഫോറസ്‌റ്റ് ഓഫീസ് റോഡും ഈ മാസം അവസാനം തുറന്ന് നൽകും. നാലുവരിപ്പാതയായ ചെന്തിട്ട– ആൽത്തറ റോഡിന്റെ ആദ്യഘട്ട ടാറിങ് എൺപത് ശതമാനത്തോളം പൂർത്തിയായി. ബാക്കിയുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. കിള്ളിപ്പാലം–-അട്ടക്കുളങ്ങര നാലുവരിപ്പാതയുടെ ഭാഗമായി ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശ പ്രകാരം ഓട നിർമാണംകൂടി ഉൾപ്പെടുത്തിയതിനാലാണ് ടാറിങ്നീണ്ടുപോകുന്നത്. ഓടനിർമാണവും അതിവേഗം പുരോഗമിക്കുകയാണ്.