Kerala
‘ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭക്ക് പുറത്ത്’; കടുത്ത നടപടിക്കൊരുങ്ങി സീറോ മലബാർ സഭ
കൊച്ചി: ഏകീകൃത കുർബാന അർപ്പിച്ചില്ലെങ്കിൽ വൈദികർ സഭയിൽനിന്ന് പുറത്തുപോയതായി കണക്കാക്കുമെന്ന് സീറോ മലബാർ സഭ. എറണാകുളം- അങ്കമാലി അതിരൂപതയിൽ ജൂലെെ മൂന്നുമുതൽ ഏകീകൃത കുർബാന അർപ്പിക്കണമെന്ന അന്ത്യശാസനവുമുണ്ട്. ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർക്കെതിരേ കർശനമായ നടപടികൾക്കാണ് സഭ ഒരുങ്ങുന്നത്.
2021 നവംബർ 28 മുതൽ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ഏകീകൃത കുർബാന അർപ്പിക്കണമെന്ന സിനഡിന്റെ നിർദേശമുണ്ടായിരുന്നു. എന്നാൽ, സഭയിൽ മുഴുവനായും ഏകീകൃത കുർബാന നടപ്പിലാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഏകീകൃത കുർബാന രീതി നടപ്പിലാക്കുന്നതിനെ ഒരുവിഭാഗം വൈദികരും വിശ്വാസികളും എതിർക്കുകയായിരുന്നു. ഇത് സംബന്ധിച്ച് വിവിധ ചർച്ചകളടക്കം നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്. ഇതിനിടെ കഴിഞ്ഞ ദിവസം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലടക്കമുള്ളവർ വത്തിക്കാനിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു. മാർപ്പാപ്പയുടെ ഓഫീസിൽനിന്നുള്ള അന്തിമ നിർദേശപ്രകാരമാണ് പുതിയ സർക്കുലർ ഇറക്കിയിരിക്കുന്നത്.
ജൂലൈ മൂന്ന് സെൻ്റ് തോമസ് ദിനം മുതൽ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ഏകീകൃത കുർബാന അർപ്പിക്കണമെന്നാണ് പുതിയ സർക്കുലറിൽ നിർദേശം വന്നിരിക്കുന്നത്. ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭയിൽനിന്ന് പുറത്തുപോയതായി കണക്കാക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. കൂടാതെ, ഈ വൈദികരെ മറ്റ് കാർമികമായ എല്ലാ കൂദാശകൾ നടത്തുന്നതിൽനിന്നും പൂർണമായും വിലക്കുമെന്നും ഇത്തരം വിലക്കേർപ്പടുത്തുന്ന വൈദികർ അർപ്പിക്കുന്ന കർമങ്ങളിൽനിന്ന് വിശ്വാസികൾ വിട്ടുനിൽക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു. വിലക്കേർപ്പടുത്തുന്ന വൈദികർ കാർമികരായി നടത്തുന്ന വിവാഹങ്ങൾക്ക് സഭയുടെ അംഗീകാരം ഉണ്ടാകില്ലെന്നും സർക്കുലറിലുണ്ട്.
മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലും അപ്പോസ്‌തലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂരും സംയുക്തമായാണ് സർക്കുലർ പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. അതേസമയം, അല്‌മായ മുന്നേറ്റത്തിനെതിരേ രൂക്ഷമായ വിമർശനവും സർക്കുലറിൽ ഉണ്ട്. ഏതാനും വൈദികരും അല്മായരും സ്വീകരിച്ച സഭാപരമല്ലാത്തതും യുക്തിരഹിതവുമായ കടുംപിടുത്തവും ഒരിക്കലും അംഗീകരിക്കാനാവാത്ത സമരമുറകളും ദുഷ്പ്രചാരണങ്ങളുമാണ് സഭയിലെ കുർബാനതർക്കം ഇത്രമാത്രം സങ്കീർണമാക്കിയതെന്നും സഭാ അധികാരികളെ വെല്ലുവിളിച്ചുകൊണ്ട് കത്തോലിക്കാസഭാ കൂട്ടായ്‌മയിൽ തുടരാൻ അനുവദിക്കില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
Kerala
സ്വയം തോന്നേണ്ട ഡ്രൈവിങ് പാഠങ്ങൾ
എല്ലാവരും ഏറെ ആഗ്രഹത്തോടെയാണ് വാഹനം ഓടിക്കാൻ പഠിക്കുന്നത്. ഗിയറുള്ള വാഹനങ്ങൾ പഠിച്ചവർക്ക് ഓർമയുണ്ടാകും, വാഹനത്തിന്റെ ഓരോ ഗിയറും എണ്ണിയതും ഇനിയെത്ര ഗിയർ ഇടാനുണ്ടെന്ന് ആകുലപ്പെട്ടതും ടോപ് ഗിയറിലിട്ട് ആദ്യമായിട്ട് ഓടിച്ചപ്പോഴുള്ള സന്തോഷവും ഒക്കെ. ഇന്നത്തെ പുത്തൻ തലമുറ വാഹനങ്ങളെല്ലാം ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ സഹിതമാണ് വരുന്നത്. അതുകൊണ്ടുതന്നെ വാഹനമിപ്പോൾ ഏത് ഗിയറിലാണ് ഓടുന്നതെന്നറിയാൻ മുമ്പിലെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലൊന്ന് കണ്ണോടിച്ചാൽ മതി.വാഹനമോടിക്കാൻ പഠിച്ച സമയത്ത് വിനയത്തോടെ ജാഗ്രതയോടെ രണ്ടുകൈയും സ്റ്റിയറിങ്ങിലും ഹാൻഡ്ലിലും പിടിച്ച് കുറഞ്ഞ വേഗതയിൽ പോയിക്കൊണ്ടിരുന്നവർ കൈ തെളിഞ്ഞശേഷം ഒരു കൈ മാത്രം ഉപയോഗിച്ച്, ചിലപ്പോൾ രണ്ട് കൈയുംവിട്ട് വരെ വാഹനം ഓടിക്കുന്നത്ര ‘വിദഗ്ധ’രായി മാറുന്നു.
‘L’ ബോഡ് വെച്ച വാഹനമൊക്കെ പിന്നീട് കാണുമ്പോൾ എന്തൊരു പുച്ഛമാകും! ഡിഫൻസ് ഡ്രൈവിങ്ങാണ് നിരത്തിൽ ഏറ്റവും വിവേകശാലിയായ ഡ്രൈവർ പാലിക്കേണ്ട മര്യാദകളിൽ പ്രധാനം. ഒരു വാഹനം നിർത്തുമ്പോൾ ആദ്യം ക്ലച്ചാണോ ഗിയറാണോ അമർത്തേണ്ടതെന്നുപോലും അറിയാത്തവരായിരുന്നു നമ്മളൊക്കെയും. അതുപോലെതന്നെയാണ് വാഹനസംബന്ധിയായ അറിവുകൾ സംബന്ധിച്ച് ‘താൻ മാത്രം എല്ലാം തികഞ്ഞയാളാണെന്ന’ ധാരണയും. രാത്രികാലങ്ങളിൽ ഡിം ലൈറ്റ് മോഡ് ഫലപ്രദമായി എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് അറിയാത്തവരുണ്ട്, തന്റേത് വിലകൂടിയ വാഹനമാണെന്ന് കരുതി എതിരെ വരുന്ന വാഹനങ്ങൾക്കൊന്നും ഡിം ലൈറ്റ് അടിച്ചുകൊടുത്ത് ചെറുതാകില്ല, താനാണ് വലിയവൻ എന്ന മട്ടിൽ അലസമായി ഡ്രൈവ് ചെയ്യുന്നവരുമുണ്ട്. റോഡിൽ വികാരമല്ല, നമ്മെ നിയന്ത്രിക്കേണ്ടത് വിവേകമാണ്. ചെറിയ വാഹനമായാലും വലിയ വാഹനമായാലും ബ്രൈറ്റ് ലൈറ്റ് മോഡിലെ കണ്ണടിച്ചുപോകുന്ന വെളിച്ചമൊന്ന് ഡിം മോഡിലാക്കി കൊടുത്താൽ നിങ്ങളൊരിക്കലും ചെറുതായി പോകില്ല.
കുറേ നാളായി നിർത്തിയിട്ട വാഹനം ഓടിക്കുന്നതിന് മുമ്പ് ബോണറ്റ് ഉയർത്തി ഏതെങ്കിലും വയറിങ് ഭാഗം എവിടെയെങ്കിലും കട്ടായി പോയിട്ടുണ്ടോ, എൻജിൻ ഓയിൽ, കൂളന്റ്, ബ്രേക്ക് ഫ്ലൂയിഡ് ലെവലൊക്കെ കൃത്യമാണോയെന്നും ടയർ പ്രഷർ, ബ്രേക്കിങ് ഉൾപ്പെടെ കാര്യക്ഷമമല്ലേയെന്നും ഒന്ന് നോക്കുന്നത് കൊണ്ട് എന്തുപറ്റാനാണ്? ഡാഷ് ബോർഡ് പോളിഷ് ചെയ്യുമ്പോൾ അധികം ഓയിലി ആയത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം നല്ല വെയിലത്തു കൂടി ഓടവേ പോളിഷ് ചെയ്ത് ഗ്ലോസിയായ ഭാഗത്തിന്റെ റിഫ്ലക്ഷൻ വിൻഡ് സ്ക്രീനിലടിച്ച് വിസിബിലിറ്റി കുറഞ്ഞേക്കാം. ചില നുറുങ്ങ് അറിവുകൾ പകർന്നുനൽകുന്നതിന് മുന്നോടിയായ ബിൽഡപ്പിനു വേണ്ടി മാത്രം പറഞ്ഞതല്ല മുകളിൽ പറഞ്ഞ കാര്യങ്ങൾ. ഓർക്കുക ഒരറിവും നിസ്സാരമല്ല എന്നത്.
Kerala
വാർഡ് പുനർവിഭജനം: ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിംഗ് 12ന്
ഡീലിമിറ്റേഷൻ കമ്മീഷൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാർഡ് പുനർവിഭജനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിന്മേൽ ഫെബ്രുവരി 12ന് രാവിലെ ഒമ്പത് മുതൽ കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ഹിയറിംഗ് നടത്തും. കരട് വാർഡ്/നിയോജകമണ്ഡല വിഭജന നിർദ്ദേശങ്ങളിന്മേൽ നിശ്ചിത സമയ പരിധിക്ക് മുമ്പായി ആക്ഷേപങ്ങൾ/അഭിപ്രായങ്ങൾ സമർപ്പിച്ചവരെ മാത്രമേ ഹിയറിംഗിൽ പങ്കെടുക്കാൻ അനുവദിക്കൂ. മാസ് പെറ്റീഷൻ നൽകിയിട്ടുള്ളവരിൽ നിന്നും ഒരു പ്രതിനിധിയെ മാത്രമേ ഹിയറിംഗിൽ പങ്കെടുക്കാൻ അനുവദിക്കൂ.പയ്യന്നൂർ, തളിപ്പറമ്പ്, പേരാവൂർ ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ, പയ്യന്നൂർ, തളിപ്പറമ്പ്, ആന്തൂർ നഗരസഭകൾ എന്നീ തദ്ദേശ സ്ഥാപനങ്ങൾക്ക് രാവിലെ ഒൻപത് മണിക്കും,
കല്ല്യാശ്ശേരി, പാനൂർ, ഇരിക്കൂർ, കണ്ണൂർ, കൂത്തുപറമ്പ്, ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ, കണ്ണൂർ കോർപ്പറേഷൻ, കൂത്തൂപറമ്പ് നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങൾക്ക് രാവിലെ 11 മണിക്കും,എടക്കാട്, തലശ്ശേരി, ഇരിട്ടി ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകൾ, തലശ്ശേരി, ഇരിട്ടി മുനിസിപ്പാലിറ്റികൾ എന്നീ തദ്ദേശ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് രണ്ട് മണിക്കുമാണ് ഹിയറിംഗ് നടക്കുക.
Kerala
യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് മാര്‍ച്ച് 31 മുതല്‍ ഡീലര്‍ ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
ഉപയോഗിച്ച വാഹനങ്ങള്‍ വാങ്ങിവില്‍ക്കുന്ന യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹനവകുപ്പ്. മാര്‍ച്ച് 31 മുതല്‍ ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റില്ലാതെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിനോടൊപ്പം വാഹനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്നും മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു.കേന്ദ്രസര്‍ക്കാര്‍ 2023 ഏപ്രില്‍മുതല്‍ യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രാബല്യത്തില്‍ വരുത്തിയിരുന്നെങ്കിലും സംസ്ഥാന മോട്ടോര്‍വാഹനവകുപ്പ് കര്‍ശനമാക്കിയിരുന്നില്ല. എന്നാല്‍, സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് പരാതികള്‍ കൂടുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴിത് കര്‍ശനമാക്കുന്നത്.
അഞ്ചുവര്‍ഷത്തെ കാലാവധിയാണ് സര്‍ട്ടിഫിക്കറ്റിനുണ്ടാകുക. 25,000 രൂപയാണ് അപേക്ഷാഫീസ്. സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ പരിവാഹന്‍ വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. ഇത്തരം സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനും മാനദണ്ഡമുണ്ട്. വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ മതിയായസ്ഥലം ഉണ്ടാകുകയും റോഡിന്റെ വശങ്ങളില്‍ നിര്‍ത്തിയിടില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. സ്ഥാപനങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് പെതുജനങ്ങള്‍ക്ക് വ്യക്തമായി കാണാന്‍ സാധിക്കുന്നതരത്തില്‍ പ്രദര്‍ശിപ്പിക്കണം. സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഡീലര്‍മാര്‍ക്ക് രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് പുതുക്കുക, എന്‍.ഒ.സി. എന്നിവയ്ക്ക് അപേക്ഷ സമര്‍പ്പിക്കുക, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുക, പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് എടുക്കുക എന്നിവയ്ക്ക് അര്‍ഹതയും ഉണ്ടാകും.വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആളുകള്‍ക്ക് ടെസ്റ്റ് ഡ്രൈവ് നടത്തുക, റിപ്പയര്‍ ചെയ്യുന്നതിനോ പെയിന്റ് ചെയ്യുന്നതിനോ കൊണ്ടുപോകുക, പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് എടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മാത്രമേ വില്‍പ്പനയ്ക്കായി എത്തിച്ച വാഹനങ്ങള്‍ പുറത്തേക്കിറക്കാന്‍ പാടുള്ളൂവെന്നും ഡീലര്‍മാര്‍ക്ക് നിബന്ധനയുണ്ട്. പുറത്തേക്കിറക്കുമ്പോള്‍ സ്ഥാപനത്തിന്റെ ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു