മൂന്നാം മോദി സർക്കാർ ചുമതലയേറ്റു; കേന്ദ്ര സഹമന്ത്രിമാരായി സുരേഷ് ഗോപിയും ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്തു 

Share our post

ന്യൂഡൽഹി: കേരളത്തിൻ്റെ എം.പി സുരേഷ്‌ ഗോപി കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാത്രി ഒമ്പതോടെയാണ് അദ്ദേഹം സത്യവാചകം ചൊല്ലി അധികാരമേറ്റത്. തൃശൂരിലെ മിന്നും വിജയത്തിന് പിന്നാലെയാണ് സുരേഷ് ഗോപിയെ തേടി ആദ്യ ഊഴത്തിൽ തന്നെ മന്ത്രി പദവിയുമെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സുരേഷ് ഗോപിയെ നേരിട്ട് വിളിച്ച് മന്ത്രി പദവി ഏറ്റെടുക്കണമെന്ന് നിർദ്ദേശിച്ചത്.

ഇതിന് ശേഷമാണ് അദ്ദേഹം ഡൽഹിയിലേക്ക് സത്യപ്രതിജ്ഞ ചടങ്ങിനായി പറന്നത്. ഏത് വകുപ്പാണ് കൈകാര്യം ചെയ്യുന്നതെന്ന് സംബന്ധിച്ച വിവരം പിന്നീടാകും പുറത്തുവരിക. 75,000 വോട്ടിലേറെ നേടിയാണ് സുരേഷ് ഗോപി കേരളത്തിൽ ആദ്യമായി താമര വിരിയിച്ചത്. ചടങ്ങിനോടനുബന്ധിച്ച് കേരളമെമ്പാടും വലിയ ആഘോഷമാണ് നടക്കുന്നത്. മധുര വിതരണവും പദയാത്രയുമായി തൃശൂരിൽ പ്രവർത്തകർ ആഘോഷങ്ങൾ കൊഴുപ്പിച്ചു. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സുരേഷ് ഗോപിയുടെ ഭാര്യ രാധിക, മാതാവ് ജ്ഞാന ലക്ഷ്മിയമ്മ, മകൾ ഭാഗ്യ സുരേഷ്, മരുമകൻ ശ്രേയസ് എന്നിവരും ഡൽഹിയിൽ എത്തിയിരുന്നു.

സുരേഷ് ഗോപിയോടൊപ്പം കേരളത്തിൽ നിന്നും കേന്ദ്ര സഹമന്ത്രിയായി തിരഞ്ഞെടുത്ത  ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്തു.  ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്നു ജോർജ് കുര്യൻ.

ജോർജ് കുര്യൻ സത്യപ്രതിജ്ഞ ചെയ്യുന്ന സമയം കോട്ടയത്ത് വീട്ടിൽ ആവേശത്തിലായിരുന്നു അണികൾ. ക്രിസ്‌ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്. 72 അംഗ മന്ത്രിസഭയാണ് അധികാരമേൽക്കുന്നത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!