ടോൾ പ്ലാസകൾക്ക് പകരം സാറ്റലൈറ്റുകൾ ഇനി പണം പിരിക്കും; പണം ലാഭം, സമയവും

തിരുവന്തപുരം:നിലവിലുള്ള ടോൾ സമ്പ്രദായം അവസാനിപ്പിച്ച് രാജ്യത്ത് ഉപഗ്രഹ അധിഷ്‌ഠിത ടോൾ പിരിവ് സംവിധാനം കേന്ദ്രം ഏർപ്പെടുത്താൻ പോകുകയാണെന്ന് അടുത്തിടെയാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി വ്യക്തമാക്കിയത്. ഇപ്പോഴിതാ, ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ( ജിഎൻഎസ്എസ് ) വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും നൂതന കമ്പനികളിൽ നിന്ന് ആഗോള താൽപ്പര്യപത്രം (ഇഒഐ) ക്ഷണിച്ചിരിക്കുകയാണ് ദേശീയപതാ അതോറിറ്റി.
ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. നാഷണൽ ഹൈവേ ഉപയോക്താക്കൾക്ക് തടസ്സങ്ങളില്ലാത്ത ടോളിംഗ് അനുഭവം നൽകുന്നതിനും ടോൾ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിക്കുന്നതിനുമാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.
നിലവിലുള്ള ഫാസ്ടാഗ് ഇക്കോസിസ്റ്റത്തിൽ ജി.എൻ.എസ്എസ് അധിഷ്ഠിത ഇടിസി സിസ്റ്റം സമന്വയിപ്പിക്കുന്നതാണ് ദേശീയപാതാ അതോറിറ്റിയുടെ പദ്ധതി. തുടക്കത്തിൽ, ഒരേസമയം പ്രവർത്തിക്കുന്ന ഒരു ഹൈബ്രിഡ് മോഡൽ ഉപയോഗിക്കും. ഫാസ്‍ടാഗിനൊപ്പം പുതിയ ജി.എൻ.എസ്എസ് സംവിധാനവും ടോൾ പ്ലാസകളിൽ ലഭ്യമാകും. ഭാവിയിൽ ടോൾ പ്ലാസകളിലെ എല്ലാ പാതകളും ജി.എൻ.എസ്എസ് പാതകളാക്കി മാറ്റും. ഇത് ഇന്ത്യൻ ഹൈവേകളിലെ ടോൾ പിരിവിൻ്റെ കാര്യക്ഷമതയും സൗകര്യവും വർദ്ധിപ്പിക്കും.