ഊട്ടിയിലും കൊടൈക്കനാലിലും ഇ-പാസ് തുടരും; സഞ്ചാരികള്‍ക്ക് നിയന്ത്രണമില്ലെന്ന് അധികൃതര്‍

Share our post

ഊട്ടി: സ്വകാര്യവാഹനങ്ങളിലുള്‍പ്പെടെ നീലഗിരിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഇ-പാസ് വേണമെന്ന നിബന്ധന ജൂണ്‍ 30 വരെ തുടരും. ഹില്‍സ്റ്റേഷനുകളിലേക്കുള്ള സന്ദര്‍ശകരുടെ വിവരങ്ങള്‍ ലഭ്യമാകുന്നതിനാണ് ഇ-പാസ് സംവിധാനമേര്‍പ്പെടുത്തിയതെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. ഇ-പാസുകള്‍ അപേക്ഷിക്കുന്ന എല്ലാവര്‍ക്കും നല്‍കുന്നുണ്ട്. കൊടൈക്കനാലിലും ഊട്ടിയിലും വിനോദസഞ്ചാരികള്‍ക്ക് ഒരു നിയന്ത്രണവുമില്ലെന്നും എന്നാല്‍, വാഹനങ്ങള്‍ കൊണ്ടുവരുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാണെന്നും പറഞ്ഞു. പ്രദേശവാസികള്‍ക്കും ബസ് യാത്രികര്‍ക്കും ഇ-പാസുകള്‍ ആവശ്യമില്ല. ഇ-പാസ് ലഭ്യമാക്കുന്നതിന് ചെക്‌പോസ്റ്റുകളില്‍ത്തന്നെ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. രേഖകള്‍ സമര്‍പ്പിച്ചാല്‍ ഇ-പാസ് അനുവദിക്കും.

വേനല്‍ക്കാലത്ത് ഊട്ടിയിലും കൊടൈക്കനാലിലും വാഹനഗതാഗതം നിയന്ത്രിക്കുന്നതിന്, പ്രവേശിക്കുന്ന സ്വകാര്യവാഹനയാത്രികര്‍ക്ക് ഇ-പാസ് ഉണ്ടായിരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സന്ദര്‍ശകര്‍ക്കായി സര്‍ക്കാര്‍ അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ടി.എന്‍. ഇ-പാസ് ഓണ്‍ലൈന്‍ അപേക്ഷാപ്രക്രിയ തുടങ്ങിയിരുന്നു. രജിസ്റ്റര്‍ ചെയ്യുകയും സന്ദര്‍ശന തീയതി മുന്‍കൂട്ടി രജിസ്റ്റര്‍ചെയ്യണമെന്നും അവരുടെ വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും വേണമെന്നും ഉത്തരവുണ്ടായിരുന്നു. ഈ രണ്ട് പട്ടണങ്ങള്‍ക്കു പുറത്ത് താമസിക്കുന്ന എല്ലാവര്‍ക്കും, ഒരു ഇ-പാസ് രജിസ്ട്രേഷന്‍ ആവശ്യമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!