Connect with us

Kerala

“വിക്കീസ്‌ ഗ്യാങ്ങി’ന്‌ അന്താരാഷ്‌ട്ര ബന്ധം;കേരളത്തിലേക്കുമാത്രം കടത്തിയത്‌ കിലോക്കണക്കിന്‌ എം.ഡി.എം.എ

Published

on

Share our post

തൃശൂർ: പുഴയ്‌ക്കൽ മയക്കുമരുന്ന്‌ കേസിലെ മുഖ്യപ്രതി വിക്രം നേതൃത്വം നൽകുന്ന ‘വീക്കീസ്‌ ഗ്യാങ്ങി’ന്‌ അന്താരാഷ്‌ട്ര മയക്കുമരുന്ന്‌ സംഘങ്ങളുമായി ബന്ധം. അന്വേഷണ സംഘത്തിന്‌ ഇതുസംബന്ധിച്ച്‌ നിർണായക വിവരങ്ങൾ ലഭിച്ചു. ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ‘വിക്കീസ്‌ ഗ്യാങി’ന്‌ ദക്ഷിണേന്ത്യയിലാകെ എം.ഡി.എം.എ അടക്കമുള്ള സിന്തറ്റിക്ക്‌ മയക്കുമരുന്ന്‌ വിതരണ ശൃംഖലയുണ്ട്‌. റിമാൻഡിലുള്ള പ്രതിയെ അടുത്ത ദിവസം പൊലീസ്‌ കസ്റ്റഡിയിൽ വാങ്ങും. വിക്രമിനെ ചോദ്യം ചെയ്യുന്നതിലൂടെ മയക്കുമരുന്നിന്റെ ഉറവിടമടക്കം ശൃംഖലയുടെ കൂടുതൽ വിവരം ലഭിക്കും. ലഹരികടത്തുകേസിൽ ബംഗളൂരു ജയിലിൽ കഴിഞ്ഞിരുന്ന വിക്രം ജാമ്യത്തിലിറങ്ങിയശേഷം ജയിലിൽ പരിചയപ്പെട്ട ലഹരി കേസ്‌ പ്രതികളുമായി ചേർന്ന്‌ വിക്കീസ് ഗ്യാങ്‌ ആരംഭിച്ചു.

അമ്പതോളം പേർ പ്രവർത്തിക്കുന്ന സംഘത്തിലെ അഞ്ചുപേർക്ക് മാത്രമേ വിക്കിയെ നേരിട്ട് അറിയൂ. വിക്രമിനെ കൂടാതെ കഴിഞ്ഞ ദിവസം അറസ്റ്റിലായ റിയാസാണ്‌ കേരളത്തിൽ ഗ്യാങിന്റെ തലവൻ. ഇയാളാണ്‌ കേരളത്തിലേക്കുള്ള മയക്കുമരുന്ന്‌ കടത്ത്‌ നിയന്ത്രിക്കുന്നത്‌. ബംഗളൂരുവിൽ നിന്ന്‌ തൃശൂരിലും ഗുരുവായൂരിലും എത്തിച്ച ശേഷം കൊച്ചിയടക്കമുള്ള സ്ഥലങ്ങളിലേക്ക്‌ ചെറുകിട വിതരണക്കാർ വഴി എത്തിക്കുന്നതാണ്‌ രീതി. ചില സിനിമ ലൊക്കേഷനുകളിലും കൊച്ചിയിൽ ഡിജെ പാർട്ടിക്കും ഈ സംഘം എം.ഡി.എം.എ എത്തിച്ച്‌ നൽകിയിട്ടുണ്ട്‌. ഒരു വർഷത്തിനിടയിൽ കിലോക്കണക്കിന്‌ എം.ഡി.എം.എയാണ്‌ ഈ സംഘം കേരളത്തിലേക്ക്‌ മാത്രം കടത്തിയത്‌. വെള്ള ക്രിസ്റ്റൽ രൂപത്തിലുള്ള എം.ഡി.എം.എയാണ്‌ കേരളത്തിലേക്ക്‌ എത്തുന്നതിൽ അധികവും. കേരളത്തിലേക്കുള്ള മയക്കുമരുന്ന്‌ എത്തിക്കുന്നവരുടെ സാമ്പത്തിക സ്രോതസ്സുകളും പൊലീസ്‌ നിരീക്ഷണത്തിലാണ്‌.


Share our post

Kerala

ജൂൺ മാസത്തെ ക്ഷേമപെൻഷൻ വിതരണം 20 മുതൽ

Published

on

Share our post

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഇതിനുവേണ്ട തൊള്ളായിരം കോടിയോളം രൂപ അനുവദിച്ചതായും ധനവകുപ്പ് അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ക്ഷേമപെന്‍ഷനായി ഈ സര്‍ക്കാര്‍ ഇതുവരെ 38,500 കോടി രൂപ നല്‍കിയതായും മന്ത്രി അറിയിച്ചു.

ഇതുസംബന്ധിച്ച് ഫേസ്ബുക്കിലൂടെയും ധനമന്ത്രി വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പെന്‍ഷന്‍ വിതരണവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റാണ് ധനമന്ത്രി പങ്കുവെച്ചിട്ടുള്ളത്.

‘ഈ സര്‍ക്കാരിന്റെ നാലുവര്‍ഷ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കാനായി ആകെ ചെലവഴിച്ചത്. 2016-21-ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താകട്ടെ, യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ 35,154 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്തു. അതായത്, ഒമ്പത് വര്‍ഷം കൊണ്ട് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ക്ഷേമപെന്‍ഷനായി നല്‍കിയത് 73,654 കോടി രൂപയാണ്, ധനമന്ത്രി പറഞ്ഞു.

2011-16 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമ പെന്‍ഷനായി ആകെ നല്‍കിയ തുക 9,011 കോടി രൂപയും. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനുമേല്‍ ഏര്‍പ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധത്തിലും സാധാരണക്കാരുടെ ക്ഷേമ കാര്യങ്ങളില്‍ അതീവ ശ്രദ്ധയോടെയുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.


Share our post
Continue Reading

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Trending

error: Content is protected !!