Connect with us

Kerala

പ്ലസ് വണ്‍, വി.എച്ച്‌.എസ്‌.ഇ: രണ്ടാം അലോട്ട്‌മെന്റ്‌ 12ന്‌

Published

on

Share our post

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വി.എച്ച്‌.എസ്‌.ഇ പ്രവേശനത്തിന്റെ ഒന്നാം അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോ​ഗിനിലെ ഫസ്റ്റ് അലോട്ട് റിസൾട്ട്സ് എന്ന ലിങ്കിൽനിന്നു ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററുമായി സ്കൂളിൽ പ്രവേശനം നേടണം. ആദ്യ അലോട്ട്മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ‌ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശനസമയത്ത് അടയ്ക്കേണ്ട ഫീസ് സർ‌ട്ടിഫിക്കറ്റ് വെരിഫിക്കേഷനുശേഷം സ്കൂളിൽ അടയ്‌ക്കണം. മറ്റ് ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് സ്ഥിരപ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടാം.

താൽക്കാലിക പ്രവേശനം നേടുന്നവർക്ക് വേണമെങ്കിൽ തെരഞ്ഞെടുത്ത് ഏതാനും ഉയർന്ന ഓപ്ഷനുകൾ റദ്ദാക്കാം. അലോട്ട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്മെന്റിൽ പരി​ഗണിക്കില്ല. ആദ്യ അലോട്ട്മെന്റിൽ‌ ഇടംനേടാത്തവർക്ക് അടുത്ത അലോട്ട്മെന്റുകളിൽ ഉൾപ്പെടാൻ കഴിയും. ഇവർക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്കൂളിലെയും കാറ്റ​ഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരം പരിശോധിക്കാം.

12ന് രണ്ടാമത്തെ അലോട്ട്മെന്റും 19ന് മൂന്നാമത്തെ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷിക്കാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്ട്മെന്റിനുശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷ സമർപ്പിക്കണം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരം നൽകിയവരും ഫൈനൽ കൺഫർമേഷൻ നൽകാത്തവരും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷ നൽകണം.

ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകൾ

യോ​ഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, ബോണസ് പോയിന്റ്, ടൈബ്രേക്ക് എന്നിവ അവകാശപ്പെട്ടിട്ടുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സൽ ഹാജരാക്കണം.വിഭിന്നശേഷി വിഭാ​ഗത്തിൽ പ്രവേശനം നേടുന്നവർ 40 ശതമാനത്തിൽ കുറയാത്ത വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന അം​ഗീകൃത മെഡിക്കൽ ബോർ‍ഡിന്റെ സർട്ടിഫിക്കറ്റ് ​ഹാജരാക്കണം.സാമുദായിക സംവരണത്തിന് എസ്എസ്എൽസി ബുക്കിലെ സമുദായ വിവരങ്ങൾ മതി. എന്നാൽ, അതിൽനിന്ന് മാറ്റമുണ്ടെങ്കിൽ റവന്യു ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഭാഷ ന്യൂനപക്ഷമാണെന്നത് യോ​ഗ്യത/എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ഇല്ലെങ്കിൽ തദ്ദേശ ഭാഷാ ന്യൂനപക്ഷ സംഘടനയുടെ സെക്രട്ടറി/ചെയർമാൻ പ്രസ്തുത സംഘടനയുടെ അം​ഗത്വ രജിസ്റ്ററിന്റെ അടിസ്ഥാനത്തിൽ ലെറ്റർ‍ ഹെഡിൽ നൽ‌കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.

അലോട്ട്മെന്റ് വിവരങ്ങൾ

(ജില്ല, അപേക്ഷകർ, അലോട്ട്മെന്റ് 
ലഭിച്ചവർ, ഒഴിവുള്ള സീറ്റ് ക്രമത്തിൽ)

തിരുവനന്തപുരം 34,588 22,775 3,590
കൊല്ലം 32,262 19,432 3,066
പത്തനംതിട്ട 13,859 8,265 1,707
ആലപ്പുഴ 25,113 13,825 3,234
കോട്ടയം 22,523 11,243 2,466
ഇടുക്കി 12,964 6,487 1,257
എറണാകുളം 38,375 20,330 4,322
തൃശൂർ 40,298 21,930 4,376
പാലക്കാട് 45,225 22,688 4,740
കോഴിക്കോട് 481,56 23,983 7,513
മലപ്പുറം 82,446 36,393 13,814
വയനാട് 12,095 7,285 1,737
കണ്ണൂർ 38,020 20,569 8,138
കാസർകോ‍ട്‌ 20,147 10,739 4,157
ആകെ 4,66,071 2,45,944 64,117

പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വോട്ട; 
ഒന്നാം അലോട്ട്മെന്റില്‍ 6155 പേര്‍

പ്ലസ് വൺ ഒന്നാംവർഷ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റിലെ സ്പോർട്സ് ക്വോട്ടയിൽ പ്രവേശനം നേടിയത് 6155 വിദ്യാർഥികൾ. 8559 അപേക്ഷകരാണ് ഉണ്ടായിരുന്നത്. 1842 സീറ്റാണ് ആദ്യ അലോട്ട്മെന്റിനുശേഷം ഒഴിവുള്ളത്.

ബുധൻ മുതൽ വെള്ളി വരെ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ പ്രവേശനം നേടണം. ആദ്യ അലോട്ട്മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശനസമയത്ത് അടയ്ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുശേഷം അടയ്‌ക്കണം. മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടണം.


Share our post

Breaking News

കോവിഡ് കേസുകള്‍ കൂടുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഹോങ്കോങ്ങും സിങ്കപ്പൂരും, ചൈനയിലും വര്‍ധന

Published

on

Share our post

ഏഷ്യയിലെ പല രാജ്യങ്ങളിലും കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതായി റിപ്പോർട്ടുകൾ. ഹോങ്കോങ്ങ്, സിങ്കപ്പൂർ എന്നിവിടങ്ങളിൽ അധികാരികൾ ജാ​ഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേസുകളിലെ ഈ വർധനവ് ഒരു പുതിയ കോവിഡ് തരം​ഗത്തെ സൂചിപ്പിക്കുന്നതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

കോവിഡ്-19 പോസിറ്റീവാകുന്ന സാമ്പിളുകളുടെ എണ്ണം ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായാണ് ഹോങ്കോങ്ങിലെ ആരോ​ഗ്യ അധികാരികൾ പറയുന്നത്. ​ഗുരുതരമാകുന്ന കേസുകളിലും മരണത്തിന് കാരണമാകുന്ന കേസുകളിലും ഇതേ രീതിയിൽ ആശങ്കാജനകമായ വർധനവുണ്ട്. ആദ്യമായാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

ചൈനയിൽ കോവിഡിന്റെ പുതിയ തരം​ഗമുണ്ടെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. മേയ് നാല് വരെയുള്ള അഞ്ച് ആഴ്ചകളിൽ ചൈനയിലെ ആളുകൾക്കിടയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഇരട്ടിയിലധികം വർധിച്ചതായും റിപ്പോർട്ടുണ്ട്.

സിങ്കപ്പൂരും അതീവ ജാ​ഗ്രതയിലാണ്. മേയ് മൂന്നിന് ആവസാനിക്കുന്ന ആഴ്ചയിലെ കണക്ക് പരിശോധിക്കുമ്പോൾ അതിന് മുമ്പുള്ള ആഴ്ചയിലേതിനേക്കാൾ 28 ശതമാനത്തോളം കേസുകൾ രാജ്യത്ത് വർധിച്ചിട്ടുണ്ട്. 14,200 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു വർഷത്തിനുശേഷം ഇത് ആദ്യമായാണ് സിങ്കപ്പൂർ ആരോഗ്യ മന്ത്രാലയം കോവിഡ് സംബന്ധിച്ച കണക്കുകൾ പുറത്തുവിടുന്നത്.

എഷ്യയിലുടനീളം കോവിഡ് അണുബാധ കഴിഞ്ഞ മാസങ്ങളിൽ വർധിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാക്സിനേഷൻ എടുക്കണമെന്നും അപകടസാധ്യത കൂടുതലുള്ളവർ ബൂസ്റ്റർ ഷോട്ടുകൾ എടുക്കേണ്ടിവരുമെന്നും ആരോ​ഗ്യവിദ​ഗ്ധർ ഓർമിപ്പിക്കുന്നുണ്ട്.


Share our post
Continue Reading

Kerala

സൂംബ ഡാൻസ്‌ പാഠപുസ്‌തകത്തിൽ; 1,60,000 അധ്യാപകർ പരിശീലകരാകും

Published

on

Share our post

തിരുവനന്തപുരം: വിദ്യാർഥികളിൽ ശാരീരിക ക്ഷമതയും മാനസികാരോഗ്യവും ഉറപ്പാക്കാൻ സ്‌കൂളുകളിൽ ആരംഭിക്കുന്ന സൂംബ ഡാൻസ്‌ പാഠ്യപദ്ധതിയുടെ ഭാഗമാക്കി. ഇതിന്റെ ഭാഗമായി എട്ടാം ക്ലാസിലെ ‘കലാപഠനം’ പാഠപുസ്‌തകത്തിൽ സൂംബ ഡാൻസ്‌ ഉൾപ്പെടുത്തി. പുതിയ അധ്യയന വർഷം സ്‌കൂളിൽ കുട്ടികളെ ഈ ഡാൻസ്‌ പ്രാക്ടീസ്‌ ചെയ്യിക്കാനായി മുഴുവൻ അധ്യാപകർക്കും പരിശീലനം ആരംഭിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഴുവൻ കുട്ടികളെയും സ്‌കൂളുകളിൽ സൂംബ ഡാൻസ്‌ ചെയ്യിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭഗമായാണ്‌ സൂംബ ഡാൻസ്‌ പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തിയത്‌. അടുത്തദിവസം പാഠപുസ്‌തകം കുട്ടികളുടെ കൈകളിലെത്തും.

നൃത്തവും ഫിറ്റ്‌നസ്‌ വർക്കൗട്ടും ഒരുമിക്കുന്ന സൂംബ ഡാൻസ്‌ ‘ജനപ്രിയ നൃത്തങ്ങൾ’ എന്ന പാഠഭാഗത്തിലാണ്‌ ചിത്രം സഹിതം പഠിപ്പിക്കുന്നത്‌. അതിന്റെ ഉത്‌ഭവവും മറ്റ്‌ വിവരങ്ങളുമുണ്ട്‌. ബ്രേക്ക്‌ ഡാൻസിനെകുറിച്ചും ഈ പാഠഭാഗത്ത്‌ പഠിപ്പിക്കുന്നുണ്ട്‌. ഡ്രംബീറ്റുകൾക്കൊപ്പം സൂംബാ ഡൻസ്‌ ചെയ്യാനും പരിശീലിപ്പിക്കുന്നുണ്ട്‌. ലഹിരി വിരുദ്ധ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി മുഖ്യമന്ത്രി വിളിച്ച ഉന്നത യോഗത്തിലാണ്‌ സൂംബ ഡാൻസ്‌ കുട്ടികളെ പരിശീലിപ്പിക്കാനും എല്ലാ ദിവസവും അവ ചെയ്യാനുള്ള സംവിധാനം സ്‌കൂളിൽ ഒരുക്കാനും അദ്ദേഹം നിർദേശം നൽകിയത്‌.

സംസ്ഥാനത്തെ യുപി മുതൽ എച്ച്‌എസ്‌ വരെയുള്ള മുഴുവൻ അധ്യാപകർക്കും സൂംബ ഡാൻസ്‌ പരിശീലിപ്പിക്കുമെന്ന്‌ എസ്‌സിഇർടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ്‌ പറഞ്ഞു. അതോടെ 1,60,000 അധ്യാപകർ സൂംബ പരിശീലകരാകും. നിലവിൽ നടക്കുന്ന അധ്യാപക പരിശീലത്തിന്റെ ഭാഗമായാണ്‌ ഇവയും പഠിപ്പിക്കുന്നത്‌. ഇതിനായി മുഴുവൻ ആർപിമാർക്കും പരിശീലനം നൽകി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. അധ്യാപകർക്കിടയിൽ ഇതിന്‌ നല്ല പ്രതികരണമാണ്‌ ലഭിക്കുന്നതെന്ന്‌ എസ്‌സിഇആർടി റിസർച്ച്‌ ഓഫീസർ കെ സതീഷ്‌കുമാർ പറഞ്ഞു.സ്‌കൂൾ തുറന്നാലുടൻ മുഴവൻ വിദ്യാർഥികളെയും സൂംബ ഡാൻസ്‌ ചെയ്യിപ്പിക്കും. കുറഞ്ഞ കുട്ടികളുള്ള സ്‌കൂളുകളിൽ അസംബ്ലിയുടെ ഭാഗമായി ഇവ ചെയ്യാനാകും. കുട്ടികൾ കൂടുതലുള്ള സ്‌കൂളുകളിൽ ഇവ എങ്ങനെ വേണം എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.


Share our post
Continue Reading

Kerala

വയനാട് ടൗൺഷിപ്പ് പദ്ധതിക്ക് 351 കോടി രൂപയുടെ ഭരണാനുമതി

Published

on

Share our post

തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് പദ്ധതിക്ക് മന്ത്രിസഭയോഗം ഭരണാനുമതി നൽകി. 351,48,03,778 രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. പ്രരംഭപ്രവർത്തനങ്ങൾക്കുള്ള ചെലവ് ഉൾപ്പെടെയാണിത്. കിഫ്കോൺ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന് നിബന്ധനയോടെയാണിത്.

കൽപ്പറ്റ എൽസ്‌റ്റൺ എസ്‌റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത 64 ഹെക്ടറിലാണ്‌ ടൗൺഷിപ്പ്‌ നിർമിക്കുന്നത്‌. ഇതിനായി മാർച്ച്‌ 27ന്‌ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ശിലയിട്ടത്‌. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്‌. ആറു മാസത്തിനകം ടൗൺഷിപ്പ്‌ പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ഓരോ കുടുംബത്തിനും ഏഴു സെന്റിൽ ആയിരം ചതുരശ്രയടി വിസ്‌തീർമുള്ള വീടാണ്‌ നിർമിക്കുന്നത്‌. ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്‌, കമ്യൂണിറ്റി സെന്റർ, മൾട്ടിപർപ്പസ്‌ ഹാൾ, ലൈബ്രറി എന്നിവ ഉൾപ്പെടെയാണ്‌ ടൗൺഷിപ്പ്‌ നിർമിക്കുന്നത്‌.

എൽസ്റ്റോൺ ടീ എസ്റ്റേറ്റ് ലിമിറ്റഡ് ഫയൽ ചെയ്ത കേസിലെ ഹൈക്കോടതിയുടെ ഏപ്രിൽ 11ലെ ഉത്തരവ് പ്രകാരം വയനാട് കലക്ടറുടെ സിഎംഡിആർഎഫ് അക്കൗണ്ടിൽ നിന്ന് ഹൈക്കോടതി രജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് പതിനേഴു കോടി രൂപ നിക്ഷേപിച്ച കലക്ടറുടെ നടപടി സാധൂകരിച്ചു.മെയ് 12ലെ ഉത്തരവ് പ്രകാരം വയനാട് കലക്ടർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പതിനേഴു കോടി രൂപ അനുവദിച്ച സർക്കാർ നടപടിയും സാധൂകരിച്ചു.

 

20 കോടി രൂപ വയനാട് ടൗൺഷിപ്പ് സ്പെഷ്യൽ ഓഫീസർക്ക് അനുവദിക്കും

വയനാട് ടൗൺഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട്, സ്പെഷ്യൽ ഓഫിസറും, ഇപിസി കോൺട്രാക്ടറും തമ്മിൽ ഇപിസി കരാർ ഒപ്പുവയ്ക്കുന്ന മുറയ്ക്ക്, ഇപിസി കോൺട്രാക്ടർക്ക് (യുഎൽസിസിഎസ്) മുൻകൂർ തുക അനുവദിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 20 കോടി രൂപ വയനാട് ടൗൺഷിപ്പ് സ്പെഷ്യൽ ഓഫീസർക്ക് അനുവദിക്കും.

മാതൃകാ വീടൊരുങ്ങുന്നു

മുണ്ടക്കൈ ദുരന്തബാധിതർക്കായി സർക്കാർ കൽപ്പറ്റയിൽ ഒരുക്കുന്ന ടൗൺഷിപ്പിലെ മാതൃകാവീടിന്റെ പ്രവൃത്തി പുരോ​ഗമിക്കുകയാണ്. തറയുടെയും കോൺക്രീറ്റ്‌ തൂണിന്റെയും നിർമാണം പൂർത്തിയായി. പതിനഞ്ചിനകം കെട്ടിടം കോൺക്രീറ്റ്‌ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്‌ നിർമാണച്ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റി.

ഏപ്രിൽ 16ന്‌ ആരംഭിച്ച പ്രവൃത്തി 70 ദിവസത്തിനുള്ളിൽ പൂർത്തിയാക്കി ഗുണഭോക്താക്കൾക്കായി പ്രദർശിപ്പിക്കും. വീടിന്റെ ഗുണമേന്മ പരിശോധിക്കാൻ അവസരം ഒരുക്കുന്നതിനാണിത്‌. മാതൃകാ വീടിന്റെ പ്രവൃത്തിക്കൊപ്പം ടൗൺഷിപ്പിലെ മറ്റു വീടുകളുടെ പ്രവൃത്തിയും ആരംഭിച്ചു. അഞ്ച്‌ സോണുകളായാണ്‌ നിർമാണം. ആദ്യസോണിൽ മാതൃകാ വീട്‌ ഉൾപ്പെടെ 99 വീടാണുണ്ടാകുക. നാനൂറ്റി അമ്പതിലധികം വീടുകൾ ഒരുക്കാനുള്ള സ്ഥലം സർക്കാർ ഏറ്റെടുത്ത ഭൂമിയിലുണ്ട്‌.

ആദ്യ സോണിലെ മുഴുവൻ വീടുകൾക്കും നിലമൊരുക്കി. ഒരുവീടിന്‌ ഏഴ്‌സെന്റ്‌ വീതമെന്ന നിലയിലാണ്‌ ഭൂമി ക്രമീകരിച്ചത്‌. ടൗൺഷിപ്പിനായി ഏറ്റെടുത്ത ഭൂമിയിലെ ഫാക്‌ടറിയിലും അനുബന്ധ കെട്ടിടങ്ങളിലും തൊഴിലാളികളെ താമസിപ്പിച്ച്‌ ഷിഫ്‌റ്റ്‌ അടിസ്ഥാനത്തിൽ രാത്രിയും പകലുമായാണ്‌ പ്രവൃത്തി. റോഡും വീടും യാഥാർഥ്യമായശേഷം പൊതുകെട്ടിടങ്ങളുടെ നിർമാണത്തിലേക്ക്‌ കടക്കും. മുഴുവൻ വീടുകളും നവംബറിനുള്ളിൽ ഗുണഭോക്താക്കൾക്ക്‌ കൈമാറാനാണ്‌ ശ്രമം.


Share our post
Continue Reading

Trending

error: Content is protected !!