പള്ളൂർ സിഗ്നലിൽ അറിയിപ്പ് ബോർഡ് സ്ഥാപിച്ചു

മാഹി: ഉദ്ഘാടനം കഴിഞ്ഞ് 100 നാൾ വാഹനാപകടങ്ങൾ സ്ഥിരമായ മാഹി ബൈപാസിലെ ഈസ്റ്റ് പള്ളൂർ സിഗ്നലിന് മുന്നിൽ അറിയിപ്പ് ബോർഡ് സ്ഥാപിച്ചു. ഏറെ പരാതികൾക്കൊടുവിലാണ് സിഗ്നൽ പോയൻറ് ഉണ്ടെന്ന അറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. സിഗ്നൽ പോയന്റ് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറും എൻ.എച്ച് എ.ഐ ഉദ്യോഗസ്ഥ സംഘവും ബുധനാഴ്ച സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. രാവിലെ 11നാണ് സ്പീക്കർ സിഗ്നൽ പോയന്റ് സന്ദർശിക്കുക. അപകടങ്ങൾനടന്ന് മരണങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് സന്ദർശനം. രമേശ് പറമ്പത്ത് എം.എൽ.എ, റീജനൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻദാസ് എന്നിവരും സംഘത്തിലുണ്ടാവും.
ഒട്ടേറെ അപാകതകൾ സിഗ്നൽ പോയൻറിൽ നിലനിൽക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ബൈപാസ് പാതയിൽ വാഹനങ്ങൾ സിഗ്നൽ ലൈറ്റ് എത്തുന്നതിന് 200 മീറ്ററിന് മുമ്പ് ബൈപാസിൽ ഇരുവശത്തും സൂചനാ ബോർഡുകൾ സ്ഥാപിക്കേണ്ടതായിരുന്നു. വിമർശനങ്ങൾ ഉയർന്നപ്പോൾ മാത്രമാണ് കഴിഞ്ഞ ദിവസം അധികൃതർ അറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. സിഗ്നലിലെ അപകടങ്ങൾ ഒഴിവാക്കുവാൻ സാധ്യമായ നടപടികൾ എടുക്കുമെന്ന് എൻഫോഴ്സ്മെൻറ് ആർ.ടി.ഒ.ടി യു.മുജീബ് അറിയിച്ചു. ആറിന് കണ്ണൂരിൽ ചേരുന്ന റോഡ് സുരക്ഷാ അതോറിറ്റിയുടെ യോഗത്തിൽ ദേശീയപാത അതോറിറ്റി അധികൃതരും പങ്കെടുക്കും. ചെറുതും വലുതുമായ അപകടങ്ങളിൽ രണ്ട് പേർക്ക് ജീവൻ നഷ്ട പ്പെടുകയുണ്ടായി.