ഡ്രൈവർക്യാബിനിലിരുന്ന് വീഡിയോ എടുക്കണ്ട, വാഹനത്തിലെ ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ-ഹൈക്കോടതി

Share our post

വാഹനങ്ങളില്‍ അനധികൃതമായി രൂപമാറ്റം വരുത്തുന്നതില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശവുമായി കേരള ഹൈക്കോടതി. രൂപമാറ്റം വരുത്തി ഓടുന്ന വാഹനങ്ങളുടെ വീഡിയോയും മറ്റ് ദൃശ്യങ്ങളും ശേഖരിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനങ്ങളില്‍ വരുത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ ഈടാക്കാനാണ് ഹൈക്കോടതി വാഹന പരിശോധന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രൂപമാറ്റം വരുത്തിയതിന് പിടിച്ചെടുക്കുന്ന വാഹനങ്ങളും നിയമലംഘനത്തിന്റെ ദൃശ്യങ്ങളും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ കസ്റ്റഡി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മജിസ്‌ട്രേറ്റ് കോടതി ആയിരിക്കും തീരുമാനിക്കുന്നത്.അനധികൃതമായി രൂപമാറ്റം വരുത്തിയതിന് പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യണമെന്നാണ് കോടതി നിര്‍ദേശത്തില്‍ പറയുന്നത്.

ഇത്തരം വാഹനം ഉപയോഗിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓടുന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്യാബിനിലിരുന്ന്‌ വീഡിയോ പകര്‍ത്തുന്നതിനും കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അവര്‍ക്കെതിരേ നടപടി സ്വീകരിക്കും. നിയമലംഘനങ്ങള്‍ വീഡിയോ ആക്കി പ്രചരിപ്പിക്കുന്ന വ്‌ളോഗര്‍മാര്‍ക്കെതിരേ മോട്ടോര്‍ വാഹന നിയമം അനുസരിച്ച് നടപടി എടുക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്. വ്‌ളോഗര്‍മാരും വാഹന ഉടമകളും യുട്യൂബില്‍ ഉള്‍പ്പെടെ പങ്കുവെച്ചിട്ടുള്ള, നിയമവിരുദ്ധമായി വാഹനം ഉപയോഗിക്കുന്നതിന്റെ വീഡിയോ ശേഖരിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. യുട്യൂബര്‍ സഞ്ജു ടെക്കി വാഹനത്തില്‍ സ്വിമ്മിങ് പൂള്‍ നിര്‍മിച്ച കേസില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!