Kerala
ഇതുവരെ യാത്രക്കാര്‍ 11.71 കോടി; കൊച്ചി മെട്രോ ഏഴാം വയസ്സിലേക്ക്

കൊച്ചി: കേരളത്തിലെ ആദ്യ മെട്രോ കൊച്ചിയില്‍ സര്‍വീസ് തുടങ്ങിയിട്ട് ഈ മാസം ഏഴുവര്‍ഷമാകും. പ്രതിദിനം ഒരുലക്ഷം യാത്രക്കാരെന്ന ലക്ഷ്യം കൈവരിക്കാനായതിന്റെ സന്തോഷത്തിലാണ് ഇത്തവണത്തെ പിറന്നാളാഘോഷം. മേയ് അവസാന ആഴ്ച മുതലുള്ള ദിവസങ്ങളില്‍ മെട്രോയില്‍ പ്രതിദിനം യാത്ര ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലാണ്. 90,000 ത്തില്‍ നിന്നാണ് യാത്രക്കാരുടെ എണ്ണത്തില്‍ പെട്ടെന്ന് വര്‍ധനയുണ്ടായത്.
ഒരുലക്ഷം യാത്രക്കാരെന്ന ലക്ഷ്യത്തോടെ മെട്രോ ആസൂത്രണംചെയ്തു നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഫലമാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനയെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. നിത്യയാത്രകള്‍ക്കായി ആളുകള്‍ മെട്രോയെ കൂടുതലായി ആശ്രയിച്ചുതുടങ്ങി. മഴയും വെള്ളക്കെട്ടുമെല്ലാം കാരണമുള്ള ഗതാഗതക്കുരുക്കില്‍പെടാതെ യാത്ര ചെയ്യാമെന്നതും യാത്രക്കാരെ ആകര്‍ഷിക്കുന്നുണ്ട്. ഈ വര്‍ധന നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിനുള്ള ശ്രമത്തിലാണ് കെ.എം.ആര്‍.എല്‍.
കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി കാമ്പയിന്‍ ഉള്‍പ്പെടെയുള്ള പരിപാടികളാണ് ഏഴാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി മെട്രോ ആസൂത്രണം ചെയ്തിരിക്കുന്നത്. സര്‍വീസ് ആരംഭിച്ചശേഷം ഇതുവരെ ആകെ 11.71 കോടി ആളുകളാണ് മെട്രോയില്‍ യാത്ര ചെയ്തത്. 2017 ജൂണ്‍ 17 നായിരുന്നു മെട്രോയുടെ ഉദ്ഘാടനം. ജൂണ്‍ 19-നാണ് യാത്രാസര്‍വീസ് തുടങ്ങിയത്. ആലുവയില്‍ നിന്ന് തുടങ്ങിയ യാത്ര ആദ്യഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ വരെയെത്തിയത് ഈ വര്‍ഷമാണ്. മാര്‍ച്ചിലായിരുന്നു തൃപ്പൂണിത്തുറ സ്റ്റേഷന്റെ ഉദ്ഘാടനം. നിലവില്‍ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റര്‍ ദൂരം സര്‍വീസ് നടത്തുന്നുണ്ട് കൊച്ചി മെട്രോ.
കഴിഞ്ഞ ദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണം ഇങ്ങനെ-
മേയ് 27-1,05,094
28-1,03,706
29-1,08,357
30-1,00,776
31-1,04,262
കാക്കനാട് മെട്രോ: നിര്‍മാണക്കരാര്‍ അടുത്തയാഴ്ച നല്‍കും
മെട്രോയുടെ രണ്ടാംഘട്ടമായി കാക്കനാട്ടേക്ക് ആസൂത്രണം ചെയ്യുന്ന റൂട്ടിന്റെ നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ പറഞ്ഞു. നിര്‍മാണക്കരാര്‍ അടുത്തയാഴ്ച നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മെട്രോയ്ക്ക് അനുബന്ധമായി ഒട്ടേറെ വികസനപദ്ധതികള്‍ നടക്കുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍നിന്ന് കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള രണ്ടാംഘട്ടം. നിര്‍മാണം തുടങ്ങി 18 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ മേഖലയില്‍ മുന്നൊരുക്കപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്.
ബെയ്ജിങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കാണ് (എ.ഐ.ഐ.ബി.) മെട്രോയ്ക്ക് രണ്ടാംഘട്ടത്തിന് വായ്പ നല്‍കാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരുലക്ഷമെന്നത് നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിനാണ് ശ്രമം. യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് കൂടുതല്‍ കാമ്പയിനുകളുള്‍പ്പെടെ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ബെഹ്റ ചൂണ്ടിക്കാട്ടി.
വരുമാനവര്‍ധന ലക്ഷ്യമിട്ടുള്ള പദ്ധതികളും മെട്രോയുടെ നേതൃത്വത്തില്‍ നടപ്പാക്കുകയാണ്. പരസ്യവരുമാനത്തിലൂടെ നേട്ടമുണ്ടാക്കാന്‍ മെട്രോയ്ക്ക് കഴിയുന്നുണ്ട്. മെട്രോ സ്റ്റേഷനുകള്‍ സിനിമ, പരസ്യചിത്രീകരണങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതേരീതിയില്‍ വാട്ടര്‍മെട്രോയും ഉപയോഗപ്പെടുത്തും. എന്നാല്‍ ബോട്ടുകളുടെ എണ്ണം കുറവായതിനാല്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബോട്ടുകള്‍ കൂടുതലായി നല്‍കാനാകുന്നില്ല.
കൊച്ചി കപ്പല്‍ശാലയില്‍നിന്ന് നിലവില്‍ 14 ബോട്ടുകള്‍ മാത്രമാണ് മെട്രോയ്ക്ക് ലഭിച്ചിരിക്കുന്നത്. ബോട്ടുകള്‍ ലഭിക്കുന്നതിനനുസരിച്ച് കുമ്പളം, വില്ലിങ്ടണ്‍ ഐലന്‍ഡ്, പാലിയംതുരുത്ത്, കടമക്കുടി തുടങ്ങിയ റൂട്ടുകളിലേക്ക് സര്‍വീസ് തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
മൂന്നാംഘട്ടം: യോഗം ഉടന്‍
മെട്രോയുടെ മൂന്നാംഘട്ടത്തിനുള്ള ശ്രമങ്ങളും കെ.എം.ആര്‍.എലിന്റെ നേതൃത്വത്തില്‍ തുടങ്ങിയിട്ടുണ്ട്. ആലുവയില്‍നിന്നും അങ്കമാലിയിലേക്കും നെടുമ്പാശ്ശേരിയിലേക്കുമാണ് മൂന്നാംഘട്ടം ആസൂത്രണം ചെയ്യുന്നത്. മൂന്നാംഘട്ടത്തിന്റെ ഭാഗമായി സമഗ്ര ഗതാഗതപദ്ധതിയുടെ കരട് തയ്യാറാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അഭിപ്രായസമാഹരണത്തിന് വിവിധ ഏജന്‍സികളുടെ യോഗം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞശേഷം ചേരും.
മെട്രോ നാഴികക്കല്ലുകള്‍
2004 ഡിസംബര്‍ 22-കൊച്ചിയില്‍ മെട്രോ നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനം
ഡിസംബര്‍ 24-സാധ്യതപഠനത്തിന് ഡി.എം.ആര്‍.സി.യെ ചുമതലപ്പെടുത്തുന്നു
2005 ഒക്ടോബര്‍ 19-ഡി.എം.ആര്‍.സി.യെ കണ്‍സള്‍ട്ടന്റായി നിയമിക്കുന്നു
2011 ഓഗസ്റ്റ് 2-കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് രൂപവത്കരിച്ചു
2012 സെപ്റ്റംബര്‍ 13-മെട്രോയ്ക്ക് അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് കല്ലിട്ടു
2013 ജൂണ്‍ 7-മെട്രോയുടെ നിര്‍മാണ ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു
2017 ജൂണ്‍ 17-കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു
യാത്രക്കാര്‍ ഇതുവരെ 11.71 കോടി
*മെട്രോ സര്‍വീസ് തുടങ്ങിയതുമുതല്‍ ഈ വര്‍ഷം മേയ് 30 വരെ 11, 71, 53, 869 പേരാണ് മെട്രോയില്‍ യാത്രചെയ്തത്.
*2023 ജനുവരിയില്‍ ശരാശരി യാത്രക്കാര്‍ 79,130
*2023 ഡിസംബറില്‍ ശരാശരി യാത്രക്കാര്‍ 94000
വാട്ടര്‍ മെട്രോ
* 2023 ഏപ്രില്‍ 25-വാട്ടര്‍മെട്രോയുടെ സര്‍വീസ് തുടങ്ങി
* രാജ്യത്തെ ആദ്യ വാട്ടര്‍മെട്രോയാണ് കൊച്ചിയിലേത്
* വൈറ്റില, കാക്കനാട്, ഹൈക്കോടതി, ബോള്‍ഗാട്ടി, വൈപ്പിന്‍, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനല്ലൂര്‍, ഫോര്‍ട്ട്‌കൊച്ചി എന്നിവിടങ്ങളിലേക്കെല്ലാം വാട്ടര്‍ മെട്രോ സര്‍വീസുണ്ട്
Kerala
പൊതുവിതരണം കാര്യക്ഷമമാക്കുക ലക്ഷ്യം; 3872 റേഷൻകടകൾ പൂട്ടാൻ ശുപാർശ


തിരുവനന്തപുരം: പൊതുവിതരണം കാര്യക്ഷമമാക്കാൻ സംസ്ഥാനത്തെ 3872 റേഷൻകടകൾ പൂട്ടാൻ ശുപാർശ. റേഷൻവ്യാപാരികളുടെ വേതനപരിഷ്കരണമടക്കമുള്ള പ്രശ്നം പഠിക്കാൻ നിയോഗിച്ച റേഷനിങ് കൺട്രോളർ കെ. മനോജ്‌കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസമിതിയുടേതാണ് നിർദേശം. 13872 റേഷൻകടകളാണ് സംസ്ഥാനത്തുള്ളത്. ഒരു കടയിൽ പരമാവധി 800 കാർഡുകൾ എന്നനിലയിൽ ക്രമീകരിച്ചാൽ കടകളുടെ എണ്ണം 10,000 ആക്കി കുറയ്ക്കാം. ഇങ്ങനെ കുറച്ചാൽ റേഷൻ വ്യാപാരികൾക്ക് കൂടുതൽ കമ്മിഷൻ ലഭിക്കും.തെക്കൻ ജില്ലകളിൽ റേഷൻകടകളുടെ എണ്ണം കൂടുതലാണ്. 15 ക്വിന്റലിൽ താഴെ ഭക്ഷ്യധാന്യം വിൽക്കുന്ന 85 റേഷൻകടകൾ സംസ്ഥാനത്തുണ്ട്. അവ തുടരണമോയെന്നു പരിശോധിക്കണം. ഒരു ലൈസൻസിയുടെ അധികച്ചുമതലയിൽ പ്രവർത്തിക്കുന്ന മറ്റു കടകളെ ലയിപ്പിച്ച് ഒന്നാക്കണം.
സബ്‌സിഡിയുള്ളതും ഇല്ലാത്തതുമായ മുൻഗണനാവിഭാഗങ്ങൾക്ക് റേഷൻ നൽകാൻ കേന്ദ്രസഹായമില്ല. പദ്ധതീതര വിഹിതത്തിൽ നിന്നാണ് ഇതിനു റേഷൻവ്യാപാരികൾക്കു കമ്മിഷൻ നൽകുന്നത്.റേഷൻകടകൾ പൂട്ടിക്കൊണ്ടല്ല, വ്യാപാരികളുടെ വേതനം വർധിപ്പിക്കേണ്ടതെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂരും ജനറൽ സെക്രട്ടറി ടി.മുഹമ്മദാലിയും പറഞ്ഞു.
റേഷൻകടകൾ ലാഭത്തിലാക്കാൻ
സ്ഥലസൗകര്യമുള്ള എല്ലാ റേഷൻകടകളും കെ-സ്റ്റോറുകളാക്കണം.
* കെ-സ്റ്റോർ ഇടവേളകളില്ലാതെ പ്രവർത്തിക്കാൻ അനുമതി നൽകണം.
* പാല്, മുട്ട, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയവ പൊതുവിപണിയെക്കാൾ വിലകുറച്ചുവിൽക്കുന്ന കേന്ദ്രങ്ങളായി റേഷൻകടകളെ മാറ്റണം.
* കെ-സ്റ്റോറുകൾക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭ്യമാക്കണം.
* പ്രാദേശിക കാർഷിക-മലഞ്ചരക്ക് ഉത്‌പന്നങ്ങൾ, മൂല്യവർധിത ഉത്‌പന്നങ്ങൾ എന്നിവയും വിൽക്കാനാകണം.
Kerala
ബയോ കാരിബാഗുകളിലും വ്യാജൻ; വിപണിയിലെത്തുന്നത് പ്ലാസ്റ്റിക് ബാഗുകൾ, കിലോയ്ക്ക് 40 രൂപവരെ വിലക്കുറവ്


ബയോ കാരിബാഗുകളെന്ന (ബയോ കമ്പോസ്റ്റബിള്‍ ബാഗ്) പേരില്‍ വിപണിയിലെത്തുന്നതില്‍ പലതും പ്ലാസ്റ്റിക് കവറുകള്‍. പല കച്ചവടക്കാരും ഇതറിയാതെയാണ് കിലോക്കണക്കിന് കവര്‍വാങ്ങി ശേഖരിക്കുന്നത്. കമ്പോസ്റ്റബിള്‍ കാരി ബാഗുകളെപ്പോലെതന്നെ തോന്നിക്കുന്ന ഇവ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനും എളുപ്പമല്ല.
ചോളത്തിന്റെ സ്റ്റാര്‍ച്ചില്‍നിന്നാണ് കമ്പോസ്റ്റബിള്‍ കവറുകള്‍ നിര്‍മിക്കുന്നത്. അസംസ്‌കൃത വസ്തുക്കള്‍ കേരളത്തിന് പുറത്തുനിന്നെത്തിച്ചാണ് നിര്‍മാണം. പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കാത്ത ഇത്തരം ബാഗിന് ഒരുകിലോയ്ക്ക് 150 രൂപയാണ് ഈടാക്കുന്നത്. വെള്ളക്കവറില്‍ പച്ച എഴുത്തോടുകൂടിയാണ് ബയോ കാരി ബാഗുകള്‍ പുറത്തിറങ്ങുന്നത്. ‘ഐ ആം നോട്ട് പ്ലാസ്റ്റിക്’ എന്ന അടിക്കുറിപ്പും എവിടെ, എപ്പോഴാണ് നിര്‍മിച്ചത്, ആരുടെ അംഗീകാരമാണുള്ളത് എന്നുതുടങ്ങുന്ന വിവരങ്ങളും കവറിനുപുറത്തുണ്ടാകും. ഇതിനോടൊപ്പമാണ് ക്യു ആര്‍ കോഡും നല്‍കിയിരിക്കുന്നത്. വ്യാജ കവറുകളും ഇതേനിറത്തിലും എഴുത്തിലുംതന്നെയാണ് പുറത്തിറങ്ങുന്നത്. കിലോയ്ക്ക് 30-40 രൂപവരെ വിലക്കുറവുണ്ട്. ഭാരത്തില്‍ വ്യത്യാസമുണ്ടെങ്കിലും പെട്ടെന്ന് തിരിച്ചറിയുകയുമില്ല.
കച്ചവടസ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് ഉപയോഗം കണ്ടെത്താനുള്ള പരിശോധനയില്‍ ഇത്തരം കവറുകള്‍ പിടികൂടിയ സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. നേരത്തേ മറ്റ് സംസ്ഥാനങ്ങളില്‍നിന്നാണ് ബയോകവറുകള്‍ എത്തിയിരുന്നത്. ഇപ്പോള്‍ പാലക്കാട് ജില്ലയില്‍ മുണ്ടൂരും കഞ്ചിക്കോട്ടും കവര്‍നിര്‍മിക്കുന്ന സ്ഥാപനങ്ങളുണ്ട്.
വ്യാജനെ അറിയാന്‍ വഴിയുണ്ട്
കവറുകള്‍ പരിശോധനാ ലാബുകളിലെത്തിച്ച് ഡൈക്ലോറോ മീഥേന്‍ ലായനിയില്‍ മുക്കിയാല്‍ വ്യാജനെ തിരിച്ചറിയാം. കവര്‍ പൊടിഞ്ഞുപോകുന്നുണ്ടെങ്കില്‍ കമ്പോസ്റ്റബിള്‍ ബാഗാണ്. പ്ലാസ്റ്റിക്കിന് മാറ്റങ്ങളൊന്നും സംഭവിക്കില്ല.
Kerala
ഒറ്റ ദിവസം കൊണ്ട് സ്വർണ വില കത്തിക്കയറി; പവന് കൂടിയത് 880 രൂപ


കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഒറ്റ ദിവസംകൊണ്ട് കത്തിക്കയറി. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഒറ്റരാത്രികൊണ്ട് കൂടിയത്. വിവാഹ പാർട്ടികളെയും മറ്റും കനത്ത നിരാശയിലാക്കിയാണ് സ്വർണത്തിന്റെ ഇന്നത്തെ മുന്നേറ്റം.കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് പവന് 1,680 രൂപയുടെ വർധനയാണുണ്ടായത്. ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ഇന്ന് ഏറ്റവും കുറഞ്ഞത് പണിക്കൂലിയും നികുതികളും ഉൾപ്പെടെ 71,500 രൂപയാണ് നൽകേണ്ടി വരുന്നത്.18 കാരറ്റ് സ്വർണ വിലയും ഉയർന്നു. ഗ്രാമിന് 90 രൂപ കൂടി 6,770 രൂപയിലെത്തി. 24 കാരറ്റ് സ്വർണക്കട്ടിക്ക് ബാങ്ക് നിരക്ക് 93 ലക്ഷം രൂപ കടന്നിട്ടുണ്ട്. വെള്ളി വില 2 രൂപ വർദ്ധിച്ച് 110 രൂപയായി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്