Connect with us

Social

ഐഫോണ്‍ ബാറ്ററി ഹെല്‍ത്ത് എങ്ങനെ സംരക്ഷിക്കാം? ചാര്‍ജിങ് സൈക്കിള്‍ എങ്ങനെ കണക്കാക്കുന്നു?

Published

on

Share our post

ഐഫോണിലെ ബാറ്ററിയുടെ ശേഷി എങ്ങനെ നിലനിര്‍ത്താം എന്നത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ വിവിധ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ട് പലര്‍ക്കും ഐഫോണിന്റെ ബാറ്ററി ഹെല്‍ത്ത് മോശമാവാറുണ്ട്‌. എങ്ങനെയാണിത് സംഭവിക്കുന്നത്? നിശ്ചിതകാലത്തെ ഉപയോഗത്തിനൊടുവില്‍ ലിഥിയം അയേണ്‍ ബാറ്ററികളുടെ ശേഷി ഉപഭോഗത്തിനനുസരിച്ച് കുറയുന്നത് സ്വാഭാവികമാണ്. ഓരോരുത്തരുടേയും ഫോണ്‍ ഉപയോഗരീതി ബാറ്ററിയേയും ബാധിക്കും. ഫോണ്‍ നില്‍ക്കുന്നയിടത്തെ താപനില മുതല്‍ റീച്ചാര്‍ജ് ചെയ്യുന്ന രീതിവരെ പലവിധ ഘടകങ്ങള്‍ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഫോണിന്റെ ചാര്‍ജിങ് സൈക്കിളിന്റെ എണ്ണം നിശ്ചിത പരിധിൽ എത്തുന്നതിന് അനുസരിച്ച് ആപ്പിളിന്റെ ലിഥിയംഅയേണ്‍ ബാറ്ററിയുടെ ഹെല്‍ത്ത് അഥവാ ഫോണിന്റെ ശേഷി 80% വരെ കുറയും. സാധാരണ 500 ചാര്‍ജിങ് സൈക്കിള്‍ പൂര്‍ത്തിയാവുമ്പോഴേക്കുമാണ് ഇത് 80 ശതമാനത്തിലെത്തുക. ഓരോരുത്തരുടേയും ഉപയോഗരീതി അനുസരിച്ച് ഓരോരുത്തരുടേയും ചാര്‍ജിങ് സൈക്കിള്‍ ദൈര്‍ഘ്യം വ്യത്യാസപ്പെട്ടേക്കും.

ആപ്പിള്‍ ചാര്‍ജിങ് സൈക്കിള്‍ എങ്ങനെ?

എപ്പോള്‍ വേണമെങ്കിലും ഐഫോണ്‍ ബാറ്ററി ചാര്‍ജ് ചെയ്യാം. ഇതിനായി ബാറ്ററി 100% ഉപയോഗിച്ച് തീര്‍ക്കണം എന്നില്ല. ചാര്‍ജിങ് സൈക്കിള്‍ അടിസ്ഥാനമാക്കിയാണ് ബാറ്ററിയുടെ പ്രവര്‍ത്തനം. ഓരോ തവണ ബാറ്ററി ഉപയോഗിക്കുമ്പോഴും ബാറ്ററിയുടെ 100% ശേഷി അടിസ്ഥാനമാക്കി ഉപഭോഗം കണക്കാക്കും. അത് എത്രതവണ ചാർജ് ചെയ്തു എന്ന അടിസ്ഥാനത്തിലല്ല കണക്കാക്കുന്നത്.
ഉദാഹരണത്തിന്, ബാറ്ററി ചാര്‍ജ് ചെയ്ത് ഒരു ദിവസം 75% മാത്രമാണ് ഉപയോഗിച്ചത് എന്നിരിക്കട്ടെ, തൊട്ടടുത്ത ദിവസം ഫോണ്‍ വീണ്ടും ചാര്‍ജ് ചെയ്തതിന് ശേഷം 25% ഉപയോഗിക്കുമ്പോള്‍ അത് ഒരു ചാര്‍ജിങ് സൈക്കിള്‍ ആയി കണക്കാക്കും. ചാര്‍ജിങ് സൈക്കിള്‍ എണ്ണം ഫോണില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഒറ്റ റീച്ചാര്‍ജില്‍, രണ്ട് ദിവസങ്ങളിലായി ഉപയോഗിക്കുമ്പോള്‍ ചാര്‍ജിങ് സൈക്കിള്‍ രണ്ട് ദിവസത്തേക്ക് ലഭിക്കുന്നു.

നിശ്ചിത എണ്ണം റീച്ചാര്‍ജിങ് നടന്നുകഴിഞ്ഞാല്‍ ബാറ്ററിയുടെ ശേഷി കുറയുമെന്നാണ് ആപ്പിള്‍ പറയുന്നത്. ഓരോ ചാര്‍ജിങ് സൈക്കിള്‍ പൂര്‍ത്തിയാകുമ്പോഴും ഐഫോണ്‍ ബാറ്ററി ഹെല്‍ത്തില്‍ നിശ്ചിത അളവ് കുറവുണ്ടാവുന്നു. ചാര്‍ജ് സൈക്കിള്‍ നിശ്ചിത പരിധി കഴിയുന്നതോടെ അത് 80 ശതമാനത്തോളം പരിമിതപ്പെടും. ഓരോ ഉല്പന്നത്തിനും അനുസരിച്ച് ഇതില്‍ വ്യത്യാസമുണ്ടാവും.

ബാറ്ററി ഹെല്‍ത്ത് സംരക്ഷിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍

 

  • ഫോണ്‍ നിൽക്കുന്നയിടത്തെ താപനില ക്രമീകരിക്കാൻ ശ്രദ്ധിക്കുക.അന്തരീക്ഷത്തിലെ അമിതമായ ചൂടും തണുപ്പും ബാറ്ററി ശേഷിയെ ബാധിച്ചേക്കും.
  • ബാറ്ററി പൂര്‍ണമായും ഉപയോഗിച്ച് തീര്‍ക്കരുത്. 20 ശതമാനത്തിനും 40 ശതമാനത്തിനും ഇടയില്‍ ബാറ്ററി റീച്ചാര്‍ജ് ചെയ്യുന്നതാണ് നല്ലത്
  • രാത്രി ബാറ്ററി ചാര്‍ജ് ചെയ്യാനിടരുത്
  • ഒപ്റ്റിമൈസ്ഡ് ചാര്‍ജിങ് ഫീച്ചര്‍ ഉപയോഗിക്കുക. ഈ ഫീച്ചര്‍ നിങ്ങളുടെ ചാര്‍ജിങ് രീതി പഠിക്കുകയും അതിനനുസരിച്ച് ചാര്‍ജിങ് സമയം ക്രമീകരിക്കുകയും ചെയ്യും. അല്ലെങ്കില്‍ ഫോണ്‍ ബാറ്ററി ചാർജിങ് പരിധി 80 ശതമാനം വരെ ആക്കി നിശ്ചയിക്കാനുമാവും.
  • സ്‌ക്രീന്‍ ബ്രൈറ്റ്‌നെസും ടൈംഔട്ട് സമയവും കുറയ്ക്കുക. ബ്രൈറ്റ്‌നെസ് കുറയ്ക്കുന്നതും, ഓട്ടോ ലോക്ക് സമയം കുറയ്ക്കുന്നതും ബാറ്ററി ഉപയോഗം കുറയ്ക്കാന്‍ സഹായിക്കും. ഇതുവഴി ചാര്‍ജ് സൈക്കിള്‍ ദൈര്‍ഘ്യം വര്‍ധിപ്പിക്കാം.
  • ബാക്ഗ്രൗണ്ട് ആപ്പ് റിഫ്രഷ് ഓഫാക്കുക – പശ്ചാത്തലത്തില്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. ബാറ്ററിയുടെ അമിത ഉപയോഗം ഇതുവഴി കുറയ്ക്കാം. സെറ്റിങ്‌സ് വഴി ഓരോ ആപ്പിന്റെയും പശ്ചാത്തല പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാവും.
  • ലോ പവര്‍ മോഡ് ഓണ്‍ ആക്കുക – ഇതുവഴി പശ്ചാത്തല പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച് ബാറ്റിയുടെ അമിത ഉപയോഗം തടയാനാവും
  • ഐഒഎസ് പതിവായി അപ്ഡേറ്റ് ചെയ്യുക – അപ്ഡേറ്റുകളില്‍ പലപ്പോഴും നൂതനമായ ഊര്‍ജ്ജ സംരക്ഷണ സാങ്കേതികവിദ്യകള്‍ ഉള്‍പെടുത്താറുണ്ട്. അതിനാല്‍ നിങ്ങളുടെ iOS അപ്‌ഡേറ്റ് ചെയ്യുന്നത് ബാറ്ററി ക്ഷമത നിലനിര്‍ത്താന്‍ സഹായിക്കും.
  • ലൊക്കേഷന്‍ സേവനങ്ങള്‍ നിയന്ത്രിക്കുക – ബാറ്ററി കളയുന്ന പ്രധാന കാരണങ്ങളിലൊന്നാണ് ലൊക്കേഷന്‍ സേവനങ്ങള്‍. ആപ്പുകള്‍ നിരന്തരം ലൊക്കേഷന്‍ സംവിധാനം ഉപയോഗിക്കുന്നത് ബാറ്ററി നഷ്ടത്തിനിടയാക്കും. ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ മാത്രം അല്ലെങ്കില്‍ ഒരിക്കലും ഉപയോഗിക്കേണ്ട എന്നീ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം.
  • ബാറ്ററി ഉപയോഗം നിരീക്ഷിക്കുക: ബാറ്ററി സെറ്റിങ്‌സില്‍ ഏറ്റവും കൂടുതല്‍ ബാറ്ററി പവര്‍ ഉപയോഗിക്കുന്ന ആപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഐഒഎസ് നല്‍കുന്നുണ്ട്. ഇത് പരിശോധിച്ച് ആപ്പുകളെ നിയന്ത്രിക്കാവുന്നതാണ്.
  • ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിക്കരുത് – ചാര്‍ജ് ചെയ്യുമ്പോള്‍ വലിയ പ്രവര്‍ത്തനക്ഷമത ആവശ്യമായിവരുന്ന ജോലികള്‍ക്കായി ഐഫോണ്‍ ഉപയോഗിക്കരുത്. ഇത് ഫോണ്‍ ചൂടാവുന്നതിനിടയാക്കുകയും ബാറ്ററിയുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.

Share our post

Kerala

ഒൻപത് മക്കൾ ഒന്നിച്ച് സ്കൂളിലേക്ക് പോകാനിറങ്ങുന്ന കാഴ്ച; ഒൻപതിരട്ടി സന്തോഷം

Published

on

Share our post

കൊട്ടിയൂർ ∙ ഒൻപത് മക്കൾ ഒന്നിച്ച് സ്കൂളിലേക്ക് പോകാനിറങ്ങുന്ന കാഴ്ചയുടെ സന്തോഷത്തിലാണ് കൊട്ടിയൂരിലെ പോടൂർ സന്തോഷും ഭാര്യ രമ്യയും. ഇനി ഇത്തരമൊരു സ്കൂളിൽ പോക്ക് ഉണ്ടാവില്ല. കാരണം മൂത്ത മകൾ ഈ വർഷം പ്ലസ് ടു പൂർത്തിയാക്കുന്നതോടെ സ്കൂൾ ജീവിതത്തിൽ നിന്ന് മാറി ഉന്നത പഠനത്തിനായി പോകും. ഇളയ മകൾക്ക് പ്രായം വെറും മൂന്നര മാസം മാത്രമാണ്. മൂത്ത മകൾ ആൽഫിയ ലിസ്ബത്ത് കൊട്ടിയൂർ ഐ‍ജെഎം ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിക്കുന്നത്. രണ്ടാമത്തെ മകൾ ആഗ്നസ് മരിയയും മൂന്നാമത്തെ മകൾ ആൻ ക്ലെറിനും അതേ സ്കൂളിലെ പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്നു.

അതിന് താഴെയുള്ള അസിൻ തെരേസ് ആറിലും. ലിയോ ടോം നാലിലും ലെവിൻസ് ആന്റണി രണ്ടാം ക്ലാസിലും കാതറിൻ ജോക്കിമ യുകെജിയിലും പഠിക്കുന്നു. വീടിന് തൊട്ടടുത്ത് തന്നെയുള്ള തലക്കാണി ഗവ യുപി സ്കൂളിലാണ് ഇവർ നാലും പേരും പഠിക്കുന്നത്.ഇവരുടെ ഇളയ ഇരട്ട സഹോദരിമായ ജിയോവാന മരിയയും ജിയന്ന ജോസ്ഫിനയും അടുത്തുള്ള അങ്കണവാടിയിലും പോകും. കഴിഞ്ഞ രണ്ട് മാസമായി താലോലിക്കാനും കൂട്ടിരിക്കാനും ഉണ്ടായിരുന്ന ചേച്ചിമാരും ചേട്ടൻമാരും സ്കൂളിലേക്ക് പോകാൻ ഒരുങ്ങുന്നത് മുതൽ റ്റാറ്റാ പറഞ്ഞ് വീടിന്റെ പടി കടന്ന് റോഡിലൂടെ സ്കൂളിലേക്ക് പോകുന്നത് കൗതുകത്തോടെ നോക്കിയിരിക്കും മൂന്ന് മാസം മാത്രം പ്രായമുള്ള ഇളയ മകൾ അന്ന റോസ്‌ലിയ. 

തന്റെ ചെറുപ്പത്തിൽ സ്കൂൾ പഠനകാലത്തെ ഓർമകളും കുട്ടികളുടെ സന്തോഷവും കൗതുകത്തോടെയും സന്തോഷത്തോടെയും ആസ്വദിക്കുന്നുണ്ടെന്ന് പിതാവ് സന്തോഷും മാതാവ് രമ്യയും പറയുന്നു. മക്കൾ എല്ലാവരേയും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമാണ് പഠിപ്പിക്കുന്നതെന്നും മികച്ച പഠനമാണ് ലഭിക്കുന്നതെന്നും സന്തോഷ് പറയുന്നു. ഇളയ മോൾ സ്കൂളിൽ പോകാൻ പ്രായമാകുമ്പോഴേക്കും മൂത്തവർ സ്കൂൾ പഠനം കഴിഞ്ഞു പോകും എന്നതിനാൽ ഈ വർഷത്തെ അധ്യയന വർഷം തങ്ങൾക്ക് ഒരുപാട് പ്രത്യേകതകൾ ഉള്ളതാണെന്ന് സന്തോഷും രമ്യയും പറയുന്നു. മലയോരത്തെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ് പിതാവ് പി.ജെ.സന്തോഷ്.

കടപ്പാട്

ജോയ് ജോസഫ്


Share our post
Continue Reading

Kerala

സ്‌കൂള്‍ബസുകള്‍ക്ക് മഞ്ഞനിറം പൂശിയാൽ മാത്രം പോര ; നിര്‍ദേശങ്ങള്‍ പാലിക്കണം

Published

on

Share our post

കണ്ണൂര്‍: മധ്യവേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന തുടങ്ങി. സ്‌കൂള്‍വാഹനങ്ങളുടെ സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള പരിശോധനയാണ് നടക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 31 സ്‌കൂള്‍വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയായി. മറ്റ് വാഹനങ്ങളുടെ പരിശോധന ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കും.

സ്‌കൂള്‍ബസുകള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് സ്‌കൂള്‍ബസുകളുടെ സുരക്ഷാപരിശോധന കര്‍ശനമാക്കിയത്. ‘സേഫ് സ്‌കൂള്‍ ബസ്’ എന്നപേരിലാണ് പ്രത്യേക പരിശോധന. കൃത്യമായ അറ്റകുറ്റപ്പണി, വൃത്തി, യന്ത്രഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവര്‍ത്തനം, അഗ്‌നിരക്ഷാസംവിധാനം, പ്രഥമശുശ്രൂഷാ കിറ്റ്, ജിപിഎസ് എന്നിവയാണ് പ്രധാനമായും നോക്കുന്നത്. ജില്ലയിലെ സ്‌കൂള്‍ ബസുകളുടെ പരിശോധന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

സ്‌കൂള്‍ വാഹനങ്ങള്‍ എങ്ങനെയായിരിക്കണം

സ്‌കൂള്‍ വാഹനങ്ങള്‍ നിറം സ്വര്‍ണ മഞ്ഞനിറമായിരിക്കണം. ജനാലയ്ക്ക് താഴെ 15 സെന്റീമീറ്റര്‍ വീതിയുള്ള ബ്രൗണ്‍ ബോര്‍ഡ് നിര്‍ബന്ധമാണ്. വേഗപ്പൂട്ട്, സിസിടിവി, സുരക്ഷാവാതിലുകള്‍, വാതിലിന്റെ ഇരുവശവും പിടിച്ചുകയറാനുള്ള കൈവരി എന്നിവയൊരുക്കണം. ബസിന്റെ പിറകുവശത്ത് അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ഫോണ്‍ നമ്പര്‍ എഴുതണം. പോലീസ് (100), അഗ്‌നിരക്ഷാസേന (101), ആംബുലന്‍സ് ((108), ചൈല്‍ഡ് ഹെല്‍പ് ലൈന്‍ (1098) എന്നിവയാണ് അടിയന്തര ഫോണ്‍നമ്പറുകള്‍.

സ്‌കൂളിന്റെ പേരും മേല്‍വിലാസവും വാഹനങ്ങളുടെ ചുമതലയുള്ള നോഡല്‍ ഓഫീസറുടെ ഫോണ്‍ നമ്പറും ഇരുവശങ്ങളിലും രേഖപ്പെടുത്തണം. ഗുണനിലവാരമുള്ള ഇരിപ്പിടങ്ങളും സ്‌കുള്‍ ബാഗ്, കുട എന്നിവ സൂക്ഷിക്കാനുള്ള റാക്കും ബസിലുണ്ടാകണം. സ്‌കൂള്‍ ബസ് ഡ്രൈവറായി പ്രവര്‍ത്തിക്കാന്‍ കുറഞ്ഞത് 10 വര്‍ഷത്തെ ഡ്രൈവിങ് പരിചയം നിര്‍ബന്ധമാണ്. പരിശീലനം നേടിയ ആയയോ ഡോര്‍ അറ്റന്‍ഡറോ ബസില്‍ ഉണ്ടാകണം.

പരിശോധന കര്‍ശനമാക്കും -ആര്‍ടിഒ

സ്‌കൂള്‍ബസുകള്‍ക്ക് മഞ്ഞനിറം പൂശിയതുകൊണ്ടുമാത്രം കാര്യമില്ലെന്നും സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കണ്ണൂര്‍ ആര്‍ടിഒ ഇ.എസ്. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. വാഹനപരിശോധന ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കും. ഫിറ്റനസ് സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍ റോഡിലിറക്കാന്‍ അനുവദിക്കില്ല.

ബസുകളുടെ ഫിറ്റ്‌നസ്, കാലപ്പഴക്കം, ബ്രേക്ക്, ചക്രം, ഹെഡ് ലൈറ്റ്, വൈപ്പര്‍, സീറ്റ് ബെല്‍ട്ട് തുടങ്ങിയ മെക്കാനിക്കല്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. സിസിടിവി ക്യാമറകള്‍ ഘടിപ്പിക്കാന്‍ ജൂലായ് 31 വരെ സമയം നീട്ടിനല്‍കുമെന്നും ആര്‍ടിഒ അറിയിച്ചു.


Share our post
Continue Reading

Social

124 വർഷം വാടകക്കെട്ടിടത്തിൽ ; സ്കൂളിന് സ്വന്തമായി ഭൂമി വാങ്ങിനൽകി പൂർവവിദ്യാർഥി

Published

on

Share our post

പുന്നയൂര്‍ (തൃശ്ശൂര്‍): വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് സ്വന്തമായി സ്ഥലം വാങ്ങിനല്‍കി പൂര്‍വവിദ്യാര്‍ഥി. വ്യവസായിയായ എം.വി. കുഞ്ഞിമുഹമ്മദ് ഹാജിയാണ് താന്‍ പഠിച്ച വടക്കേപുന്നയൂര്‍ ജിഎംഎല്‍പി സ്‌കൂളിനു ഭൂമി വാങ്ങിനല്‍കിയത്. 51.9 ലക്ഷം രൂപ ചെലവില്‍ 30.25 സെന്റ് ഭൂമിയാണ് സ്‌കൂളിന് കൈമാറിയത്.

124 വര്‍ഷം പഴക്കമുള്ള വിദ്യാലയം വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അടിസ്ഥാനവികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാതെ അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്നു സ്‌കൂള്‍. പഞ്ചായത്ത് ഭരണസമിതിയുടെയും വാര്‍ഡ് അംഗം സെലീന നാസറിന്റെയും ഇടപെടലിനെത്തുടര്‍ന്നാണ് ഭൂമി വാങ്ങാന്‍ സാധിച്ചത്.

ഭൂമിയുടെ രേഖകള്‍ മന്ത്രി ആര്‍. ബിന്ദു ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രന്‍ അധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം റഹീം വീട്ടിപ്പറമ്പില്‍, പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം.കെ. നബീല്‍, ബ്ലോക്ക് പഞ്ചായത്തംഗം ജിസ്ന ലത്തീഫ്, എന്‍.പി. ഷീജ, റാഷിദ ഷിഹാബുദ്ദീന്‍, സുഹറ, പി.സി. വിലാസിനി എന്നിവര്‍ പ്രസംഗിച്ചു.


Share our post
Continue Reading

Trending

error: Content is protected !!