വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം; വൻ പ്രതീക്ഷകളും ഉള്ളില്‍ ആശങ്കകളുമായി മുന്നണികള്‍

തിരുവനന്തപുരം:വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ വൻ പ്രതീക്ഷയിലും ഉള്ളില്‍ ആശങ്കയിലുമാണ് സംസ്ഥാനത്തെ മൂന്ന് മുന്നണികളും. കണക്കുകളില്‍ എല്ലാം ഭദ്രമെന്ന് അവകാശപ്പെടുമ്ബോഴും അടിയൊഴുക്കിലാണ് പേടി. ഫലം മുന്നണികള്‍ക്കെല്ലാം ഏറെ നിർണ്ണായകവും. വോട്ട് പെട്ടിയിലായിട്ട് ഒരു മാസത്തിലേറെയായി. ഫലം വരാൻ സമയമുണ്ടല്ലോ എന്ന് കരുത് ആളുകള്‍ തെരഞ്ഞെടുപ്പ് തന്നെ മറന്നോ എന്നുവരെ സംശയമുണ്ട്. ഇനിയാണ് നെഞ്ചിടിപ്പിന്റെ നാളുകള്‍. കൂട്ടലും കിഴിക്കലുമെക്കെ തീരുകയാണ്. ആ വലിയ ഫലം വരാൻ ഇനി ദിവസങ്ങൾ മാത്രം.
തുടക്കം മുതല്‍ ഇപ്പോഴും യു.ഡി.എഫ് ആവർത്തിക്കുന്നത് ഫുള്‍ സീറ്റ് വിജയമാണ്. എന്നാല്‍ പുറത്ത് അങ്ങനെ പറയുമ്ബോഴും അഞ്ചിലേറെ സീറ്റില്‍ നല്ല പോരാട്ടം നടന്നുവെന്ന് മുന്നണി സമ്മതിക്കുന്നു. എവിടെയെങ്കിലും പിഴച്ചാലും 17ല്‍ ഒരു കാരണത്താലും കുറയില്ലെന്നാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം. ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകീകരണവും സംസ്ഥാന സർക്കാറിനെതിരായ ജനവിരുദ്ധ വികാരത്തിലുമാണ് മുഴുവൻ പ്രതീക്ഷയും. എന്നാല്‍ ന്യൂനപക്ഷ വോട്ടുകള്‍ വിഭജിച്ചു പോയാല്‍ കണക്കുകള്‍ തെറ്റുമെന്ന ആശങ്കയും യു.ഡി.എഫ് ക്യാബിലുണ്ട്.
മോശം സ്ഥിതിയെ മികച്ച പ്രവർത്തനം കൊണ്ട് മറികടക്കാനായെന്നാണ് ഇടതുപക്ഷത്തെ പ്രതീക്ഷ. ഈസി വാക്കോവർ യുഡിഎഫ് കരുതിയപ്പോള്‍, അവസാനം പത്തിലെറെ സീറ്റുകളിള്‍ നല്ല പോരാട്ടം കാഴ്ച വെക്കാനായെന്നാണ് എല്‍.ഡി.എഫ് കണക്കുകൂട്ടല്‍. യു.ഡി.എഫ് പ്രതീക്ഷിക്കുന്ന ഭരണവിരുദ്ധ വികാരമില്ലെന്നാണ് മുന്നണി പറയുന്നത്. വിവാദ പരബരകളെ സംഘടനാശേഷി വഴി മറികടക്കാനായെന്നാണ് കരുതുന്നത്. 2019ലെ സ്ഥിതി മാറി ന്യൂനപക്ഷവോട്ടുകള്‍ ഇത്തവണ തങ്ങള്‍ക്കൊപ്പമെന്നാണ് പ്രതീക്ഷ. കണക്ക് തെറ്റിച്ച് ഭരണവിരുദ്ധവികാരം പ്രതിഫലിച്ചാല്‍ എന്താകുമെന്ന ആശങ്ക പക്ഷേ മുന്നണിക്കുണ്ട്.
ഇത്തവണ വിരിഞ്ഞില്ലെങ്കില്‍ ഇനിയില്ലെന്ന നിലയ്ക്കാണ് ബി.ജെ.പിയുടെ എല്ലാ കണക്കും. കേന്ദ്രമന്ത്രിമാരെ വരെ സ്ഥാനാർത്ഥികളാക്കിയായിരുന്നു പോരാട്ടം. പലവട്ടം പറന്നെത്തിയ മോദിയിലാണ് സകല പ്രതീക്ഷകളും. മോദിയുടെ ഗ്യാരണ്ടി കേരളത്തില്‍ വോട്ടാകുമെന്ന് ഉറച്ചുപറയുന്നു പാർട്ടി. ഡബിള്‍ ഡിജിറ്റ് സീറ്റ് പറയുന്നെങ്കിലും മൂന്നെണ്ണമാണ് അവസാന കണക്കില്‍. തിരുവനന്തപുരവും തൃശൂരും പിന്നെ ആറ്റിങ്ങലും.ഈ മൂന്ന് സീറ്റുകള്‍ ഉറപ്പിക്കുന്നുണ്ട് ബി.ജെ.പി. ഒരുവട്ടം കൂടി മോദിയെന്ന് ഉറപ്പായിരിക്കെ, രാഹുല്‍ ഫാക്ടറും ഇന്ത്യാസഖ്യവുമൊന്നും ഏശില്ലെന്നാണ് കണക്കുകൂട്ടല്‍. ക്രോസ് വോട്ടിൻറെ ഭീഷണി ഇത്തവണയും മുന്നിലുണ്ട്. ഇനിയും താമര വിരിഞ്ഞില്ലെങ്കില്‍ ബി.ജെ.പി കേരള ഘടകത്തിന് പിടിച്ചുനില്‍ക്കാനാകില്ല.