ഇന്ത്യയിലെ കാൻസർ രോഗികളിൽ 20 ശതമാനം നാൽപതിനു താഴെയുള്ളർ

Share our post

ന്യൂഡൽഹി: ഇന്ത്യയിലെ കാൻസർ കേസുകളിൽ ഇരുപതുശതമാനവും നാൽപതു വയസ്സിനു കീഴെയുള്ളവരിലെന്ന് പഠനം. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കാൻസർ മുക്ത് ഭാരത് ഫൗണ്ടേഷൻ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുള്ളത്.നാൽപതു വയസ്സിനു താഴെയുള്ള അർബുദരോഗികളിൽ അറുപത് ശതമാനം പുരുഷന്മാരും നാൽപത് ശതമാനം സ്ത്രീകളുമാണെന്നും പഠനത്തിലുണ്ട്. ഹെഡ്&നെക്ക് കാൻസറാണ് ഏറ്റവുമധികംപേരിൽ റിപ്പോർട്ട് ചെയ്തതെന്നും പഠനത്തിലുണ്ട്. ഇരുപത്തിയാറ് ശതമാനം പേരിലാണ് ഈ കാൻസറുള്ളത്. പതിനാറ് ശതമാനത്തോടെ ഗ്യാസ്ട്രോഇന്റെസ്റ്റിനൽ കാൻസറാണ് രണ്ടാമത്തേത്. കുടൽ, വയർ, കരൾ തുടങ്ങിയവയെ ബാധിക്കുന്ന കാൻസറുകളാണ് ഇവയിൽ കൂടുതൽ.

സ്തനാർബുദരോഗികൾ പതിനഞ്ചുശതമാനവും രക്താർബുദ രോഗികൾ ഒമ്പതുശതമാനവുമാണെന്ന് പഠനത്തിൽ പറയുന്നു. മോശം ജീവിതരീതിയാണ് യുവാക്കൾക്കിടയിലെ ഉയർന്ന കാൻസർ നിരക്കിനു പുറകിലെന്ന് സീനിയർ ഓങ്കോളജിസ്റ്റും കാൻസർ മുക്ത് ഭാരത് ക്യാംപയിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായ ആഷിഷ് ഗുപ്ത പറഞ്ഞു. അമിതവണ്ണം, ആഹാരശീലങ്ങളിലെ മാറ്റങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിതോപയോഗം, ഉദാസീനമായ ജീവിതരീതി തുടങ്ങിയവ കാൻസർ നിരക്കുകൾ വർധിപ്പിക്കുന്നുണ്ട്. ഇതിനെ മറികടക്കാൻ ആരോഗ്യകരമായ ജീവിതരീതി സ്വീകരിക്കുകയും പുകയില, മദ്യപാനം പോലുള്ളവ ഉപേക്ഷിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ സ്ഥിരീകരിക്കുന്ന ഇരുപത്തിയേഴു ശതമാനം കാൻസർ കേസുകളും ഒന്നും രണ്ടും ഘട്ടങ്ങളിലുള്ളവയാണെന്നും 63 ശതമാനം മൂന്നും നാലും ഘട്ടങ്ങളിലുള്ളവയാണെന്നും പഠനത്തിൽ പറയുന്നു. മൂന്നിൽ രണ്ട് കാൻസറുകളും വൈകിമാത്രം സ്ഥിരീകരിക്കുന്നവയാണെന്നും സ്ക്രീനിങ് വൈകുന്നതാണ് ഇതിനുപിന്നിലെന്നും അദ്ദേഹം പറഞ്ഞു. 2040 ആകുമ്പോഴേക്ക് സ്തനാർബുദം ബാധിച്ചുള്ള മരണനിരക്കുകൾ പ്രതിവർഷം പത്തുലക്ഷം എന്ന നിലയിലേക്കെത്തുമെന്നും പ്രോസ്റ്റേറ്റ് കാൻസർ രോഗികൾ ഇരട്ടിയാകുമെന്നും അടുത്തിടെ മറ്റൊരു പഠനത്തിൽ കണ്ടെത്തിയിരുന്നു.

കാൻസർ രോഗികളുടെ നിരക്കിൽ വരും വർഷങ്ങളിലും വൻവർധനവ് രേഖപ്പെടുത്തുമെന്ന് ലോകാരോഗ്യസംഘടന അടുത്തിടെ നടത്തിയ ഗവേഷണത്തിലും കണ്ടെത്തിയിരുന്നു. 2050 ആകുമ്പോഴേക്ക് 77% കാൻസർ കേസുകളിലേക്കെത്തിച്ചേരുമെന്നാണ് ഗവേഷണത്തിൽ കണ്ടെത്തിയത്. ജീവിതരീതികളും പാരിസ്ഥിതികഘടകങ്ങളും കാൻസർനിരക്കുകളുടെ വർധനവിൽ പങ്കുവഹിക്കുന്നുണ്ടെന്നും ലോകാരോഗ്യസംഘടന പറയുന്നുണ്ട്. ഏഷ്യയിലെ പുകയില ഉപയോഗവും ശ്വാസകോശാർബുദവും തമ്മിൽ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നുവെന്നും പുകവലിക്കൊപ്പം മദ്യപാനം, അമിതവണ്ണം തുടങ്ങിയവയും കാൻസർ നിരക്കുകൾ വർധിപ്പിക്കുന്നുണ്ടെന്നും ലോകാരോഗ്യസംഘടന പറഞ്ഞിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!