ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണ ഉത്തരവ് പുതുക്കി ഇറക്കി ഗതാഗത വകുപ്പ്

തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണ ഉത്തരവ് പുതുക്കി ഇറക്കി ഗതാഗത വകുപ്പ്. പുതുക്കിയ ഉത്തരവ് പ്രകാരം ഒരു മോട്ടോർ വാഹന ഇൻസ്‌പെക്ടറുള്ള ഓഫീസുകളിൽ 40 ടെസ്റ്റുകളും രണ്ട് മോട്ടോർ വാഹന ഇൻസ്‌പെക്ടർമാരുള്ള ഓഫീസുകളിൽ 80 ടെസ്റ്റുകളും നടത്താം. സംഘടനകളുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ പരിഗണിച്ചാണ് പുതിയ ഉത്തരവ്.
18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാം. ഗ്രൗണ്ട് ടെസ്റ്റിന് ശേഷം റോഡ് ടെസ്റ്റ് നടത്താനും അനുമതി. റോഡ് സുരക്ഷ പരിഗണിച്ച് ഡ്യുവൽ ക്ലച്ച്/ബ്രേക്ക് സംവിധാനം ഉള്ള വാഹനങ്ങൾ തുടർന്നും ഉപയോഗിക്കാം.
ടെസ്റ്റിന് അപേക്ഷകരെ ഹാജരാക്കുമ്പോൾ ഡ്രൈവിംഗ് ഇൻസ്ട്രക്ടർ സ്ഥലത്തുണ്ടെന്ന് ഡ്രൈവിംഗ് സ്‌കൂളുകൾ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു. ഗ്രൗണ്ട് നവീകരണത്തിന് പുതിയ ഡിസൈൻ തയ്യാറാക്കി ഡ്രൈവിംഗ് സ്‌കൂളുകൾ ഒരു മാസത്തിനുള്ളിൽ ഗതാഗത കമ്മീഷണർക്ക് സമർപ്പിക്കാനും നിർദ്ദേശം.