കൊട്ടിയൂർ വൈശാഖോത്സവം; കനത്ത പൊലീസ് സുരക്ഷ ഒരുക്കും

കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖോത്സവത്തോടനുബന്ധിച്ച് കൊട്ടിയൂരിൽ കനത്ത പൊലീസ് സുരക്ഷ ഒരുക്കും. കണ്ണൂർ റൂറൽ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പേരാവൂർ ഡി.വൈ.എസ്.പി ടി.കെ അഷ്റഫിന്റെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കുന്നത്. മന്ദഞ്ചേരി, ഇക്കരെ കൊട്ടിയൂർ എന്നിവിടങ്ങളിൽ പോലീസ് ക്യാമ്പുകൾ പ്രവർത്തിക്കും. ഉത്സവ നഗരിയിൽ കൂടുതൽ മഫ്ത്തി പോലീസിനെ നിയോഗിക്കുന്നുണ്ട്. സുരക്ഷാക്രമീകരണത്തിനായി സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കും.
കൊട്ടിയൂർ ഉത്സവത്തിനോടനുബന്ധിച്ച് കൊട്ടിയൂർ വഴി മാനന്തവാടിയിലേക്കുള്ള ലോറി ഗതാഗതവും നിരോധിച്ചു. ലോറികൾ നെടുംപൊയിൽ വഴി മാനന്തവാടിയിലേക്ക് പോകേണ്ടതാണ്. പഞ്ചായത്തുമായി സഹകരിച്ച് യാചക നിരോധനം ഏർപ്പെടുത്തി. 30 സി.സി.ടി.വി ക്യാമറ ആണ് ക്ഷേത്രത്തിലും പരിസരത്തുമായി സ്ഥാപിച്ചിരിക്കുന്നത്. മോഷണം തടയാൻ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക സ്ക്വാഡിനെയും മഫ്ത്തി പോലീസിനെയും നിയോഗിച്ചു. കോഴിക്കോട് റൂറൽ, വയനാട്, കണ്ണൂർ സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
ഡി.വൈ. എസ്.പി അഷറഫ് തെങ്ങലകണ്ടിയുടെ നേതൃത്വത്തിൽ കേളകം എസ്. എച്ച്.ഒ.പ്രവീൺ കുമാർ, എസ്. ഐ.മിനിമോൾ എന്നിവർക്കാണ് സുരക്ഷാ ചുമതല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എഴുപതിലധികം പോലീസുകാരെയാണ് സുരക്ഷയ്ക്കായി കൂടുതൽ നിയോഗിച്ചിരിക്കുന്നത്. ഭക്തജനങ്ങൾക്ക് പോലീസിൻറെ സേവനം ലഭ്യമാകുന്നതിനായി പ്രത്യേക ഒ.പി.യും തുറന്നിട്ടുണ്ട്. 94 97 93 55 42 എന്ന നമ്പറിൽ ബന്ധപ്പെടാം.