Kerala
മാലിന്യം സബീഷിന് സമ്പത്താണ്; സംസ്ഥാനത്തെ ആദ്യ സ്വകാര്യ മാലിന്യപ്ലാന്റുമായി യുവസംരംഭകൻ
മാലിന്യമാണോ… ഇങ്ങ് കൊണ്ടുവന്നോളൂ എന്നു പറയുന്ന സബീഷ് ഒരത്ഭുത കഥാപാത്രമാണ്. വീട്ടിലെ മാലിന്യം അടുത്ത പറമ്പിലോ വഴിയരികിലോ നിക്ഷേപിച്ച് ‘രക്ഷപ്പെടുന്നവർ’ക്കിടയിലാണ് സ്വന്തമായി മാലിന്യപ്ലാന്റ് സ്ഥാപിച്ചുള്ള സബീഷിന്റെ ഇടപെടൽ. ആലപ്പുഴ തണ്ണീർമുക്കത്തെ ആർ. സബീഷ് മണവേലിയെ സംസ്ഥാനത്തെ ആദ്യ സ്വകാര്യ മാലിന്യ സംസ്‌കരണശാല ഉടമയെന്ന് വിളിക്കാം.
ഭക്ഷണമാലിന്യം യൂസർഫീ ഈടാക്കി വാങ്ങി വളമാക്കിമാറ്റുന്ന സബീഷിന്റെ പ്ലാന്റ് 2023ലാണ് തണ്ണീർമുക്കത്തെ പുതുശേരിയിൽ ആരംഭിച്ചത്. കല്യാണവീടുകളിൽ നിന്ന് മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ നിന്നുവരെ ഭക്ഷണാവശിഷ്ടം സ്വീകരിക്കുന്ന സബീഷ് മാലിന്യത്തെ സമ്പത്താക്കി മാറ്റാമെന്ന് (Waste is Wealth) കുറഞ്ഞ കാലംകൊണ്ട് തെളിയിച്ചു. മാസം ലക്ഷം രൂപ വരുമാനമുള്ള ‘മാലിന്യസംസ്‌കരണ സ്റ്റാർട്ടപ്’ എന്നു വിളിക്കാം സബീഷിന്റെ പദ്ധതിയെ.
തോട്ടിൽനിന്ന് നാട്ടിലേക്ക്
വീടിനു സമീപമുള്ള പറയൻചാൽ വൃത്തിയാക്കാൻ ഫൈബർ ബോട്ടുമായിറങ്ങി പ്ലാസ്റ്റിക് പെറുക്കി തുടങ്ങിയതാണ് സബീഷ്. മാലിന്യപ്പുഴയായ പറയൻചാൽ വൃത്തിയാക്കാനായി തുടങ്ങിയ നാട്ടുകൂട്ടായ്‌മയിൽ നിന്നാണ് സംരംഭത്തിന്റെ പിറവി. എത്ര വൃത്തിയാക്കിയാലും ജലാശയങ്ങളിൽ ഭക്ഷണ മാലിന്യം വന്ന് നിറയുന്നു. കരയിൽ മാലിന്യം സംസ്‌കരിക്കുന്നതാണ് പ്രതിവിധിയെന്ന് കണ്ടാണ് ഈ വഴി തെരഞ്ഞെടുത്തത്.
തോട്ടിലെറിയുന്ന മാലിന്യം സ്ഥലം വാടകയ്‌ക്കെടുത്ത് സ്ഥാപിച്ച മാലിന്യ നിക്ഷേപ കേന്ദ്രത്തിലേക്ക് സ്വീകരിച്ചു. തുടക്കത്തിൽ ആരും യൂസർ ഫീയൊന്നും തന്നില്ല. കുന്നംകുളം നഗരസഭയിലും മറ്റുംപോയി മാലിന്യം വിഘടിപ്പിക്കുക. ചകിരിച്ചോറും ഇനോക്കുലവും കലർത്തി വളമാക്കുക എന്നിവ ശാസ്‌ത്രീയമായി പഠിച്ചു. എസ്.എഫ്.ഐ.യുടെയും ഡി.വൈ.എഫ്.ഐ.യുടെയും ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റായിരുന്ന സബീഷിന്റെ സദുദ്യമത്തെ നാടാകെ പിന്തുണച്ചു. എറണാകുളത്തെ ഹയാതടക്കം പ്രശസ്‌തമായ വൻകിട സ്ഥാപനങ്ങൾ സബീഷിന്റെ ആത്മാർഥതയും പരിസ്ഥിതി സ്‌നേഹവും തിരിച്ചറിഞ്ഞ് മാലിന്യം കൈമാറുന്നുണ്ട്. ഒരുദിവസം ഒന്നര– രണ്ട് ടൺ ജൈവമാലിന്യമാണ് ശേഖരിക്കുന്നത്.
യൂസർ ഫീ മാത്രം ദിവസം 7500 രൂപ കിട്ടും. ചകിരിച്ചോറും ഇനോക്കുലവുമെല്ലാം ചേർത്താൽ 41 ദിവസത്തിനുള്ളിൽ ഇത് വളമാകും. ഒന്നരടൺ മാലിന്യത്തിൽനിന്ന് 300 കിലോ ജൈവവളം. കിലോയ്‌ക്ക് 30 രൂപയ്‌ക്ക് വളം വിൽക്കുന്നതിലൂടെ ആദായം വേറെയുമുണ്ട്. പന്നി, കോഴി, മത്സ്യം എന്നിവക്ക് തീറ്റയാക്കാവുന്ന പട്ടാളപ്പുഴു വിൽപ്പനയുമുണ്ട്. മാണിക്യമെന്ന പേരിൽ ജൈവവളം വിപണിയിലിറക്കാനുള്ള ശ്രമത്തിലാണിപ്പോൾ ഈ യുവസംരംഭകൻ. 30 രൂപയ്‌ക്ക് ഗ്രോബാഗ് നിറയെ വളമെന്ന സബീഷിന്റെ ക്യാമ്പയിന് കൃഷിക്കാരിൽ നല്ല പ്രതികരണമാണ്. മാലിന്യം തദ്ദേശസ്ഥാപനങ്ങളുടെ തലയിലിടാതെ പഞ്ചായത്തുകൾ തോറും ശാസ്‌ത്രീയമായ രീതിയിൽ സ്വകാര്യപ്ലാന്റ് സ്ഥാപിച്ചാൽ കേരളത്തിലെ മാലിന്യ പ്രശ്‌നം പരിഹരിക്കാമെന്ന് സബീഷ് അനുഭവത്തിൽനിന്ന് പറയുന്നു.
Kerala
പോളിയില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്; തുകയും അവസാന തീയതിയും അറിയാം
സര്‍ക്കാര്‍/ എയ്ഡഡ്/ സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളില്‍ മൂന്നു വര്‍ഷ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥിനികള്‍ക്ക് (മുസ്ലീം, ക്രിസ്ത്യന്‍ (എല്ലാ വിഭാഗക്കാര്‍ക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) 2024- 25 സാമ്ബത്തിക വര്‍ഷം എപിജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10 വരെ നീട്ടി.കേരളത്തില്‍ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. 6,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുകയായി അനുവദിക്കുന്നത്. സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളില്‍ മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കും. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മതവിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളള എ.പി.എല്‍ വിഭാഗത്തെയും പരിഗണിക്കും.
രണ്ടാം വര്‍ഷക്കാരേയും മൂന്നാം വര്‍ഷക്കാരേയും സ്‌കോളര്‍ഷിപ്പിനായി പരിഗണിക്കും. ഒറ്റത്തവണ മാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കുകയുളളൂ. കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവര്‍ ഈ വര്‍ഷം അപേക്ഷിക്കേണ്ടതില്ല.30% സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെണ്‍കുട്ടികള്‍ ഇല്ലാത്തപക്ഷം അര്‍ഹരായ ആണ്‍കുട്ടികളേയും സ്‌കോളര്‍ഷിപ്പിന് പരിഗണിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാത്കൃത ബാങ്ക്/ ഷെഡ്യൂള്‍ഡ് ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in ലെ സ്‌കോളര്‍ഷിപ്പ് മെന്യൂ ലിങ്ക് മുഖേനയോ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ ഫീല്‍ഡുകള്‍ പൂര്‍ണമായി പൂരിപ്പിച്ച് നിര്‍ദിഷ്ട രേഖകള്‍ അപ്ലോഡ് ചെയ്ത് പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുളളില്‍ സ്ഥാപനമേധാവിയ്ക്ക് സമര്‍പ്പിക്കണം.
Kerala
മലപ്പുറത്ത് നിക്കാഹ് കഴിഞ്ഞ 18-കാരി ജീവനൊടുക്കിയ നിലയിൽ
മലപ്പുറം: മഞ്ചേരിയിൽ നിക്കാഹ് കഴിഞ്ഞ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 18 വയസ്സുള്ള ഷേർഷ സിനിവറിൻ്റെ മകൾ ഷൈമ സിനിവർ ആണ് മരിച്ചത്. പെൺകുട്ടി ജീവനൊടുക്കിയ ഉടൻ തന്നെ അയൽവാസിയായ 19കാരനും കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു ഷൈമയുടെ നിക്കാഹ്.
ആൺസുഹൃത്തായ 19കാരനെ വിവാഹം കഴിക്കാനായിരുന്നു പെൺകുട്ടിക്ക് ആഗ്രഹം. വിവാഹത്തിന് താല്പര്യമില്ലാത്തതാണ് പെൺകുട്ടി ജീവനൊടുക്കാൻ കാരണമെന്നും പൊലീസ് പറഞ്ഞു. ഷൈമയുടെ മൃതദേഹം മഞ്ചേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ജീവനൊടുക്കാൻ ശ്രമിച്ച യുവാവും മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.മഞ്ചേരി തൃക്കലങ്ങോട് കാരക്കുന്നിലാണ് ഷൈമയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Kerala
വനിതകളിലെ അർബുദ നിയന്ത്രണത്തിന് ‘ആരോഗ്യം ആനന്ദം’ പദ്ധതി നടപ്പിലാക്കുന്നു
ലോക കാൻസർ ദിനമായ ഫെബ്രുവരി നാലിന് വനിതകളിലെ അർബുദ നിയന്ത്രണത്തിനുള്ള സംസ്ഥാന സർക്കാരിന്റെ ‘ആരോഗ്യം ആനന്ദം’ പദ്ധതിക്ക് ജില്ലയിൽ തുടക്കമാവും. നാലിന് രാവിലെ 11 മണിക്ക് ഇരിവേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് വനിതകളിലെ ഗർഭാശയ മുഖ, സ്തനാർബുദ കാൻസർ പരിശോധനാ ക്യാമ്പും ബോധവത്കരണ ക്യാമ്പയിനും നടക്കും. ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രാദേശിക തലത്തിലും പരിപാടി ആരംഭിക്കും. 30 വയസ്സ് കഴിഞ്ഞ മുഴുവൻ സ്ത്രീകളെയും സ്‌ക്രീനിംഗ് നടത്തി ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. മാർച്ച് എട്ട് വരെ നീളുന്ന ക്യാമ്പയിനിൽ കാൻസർ സ്‌ക്രീനിങ്ങും രോഗലക്ഷണങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിന്റെ പ്രാധാന്യം സംബന്ധിച്ച അറിവും പകരും.
ക്യാമ്പയിനിൽ വിവിധ വകുപ്പുകളുടെയും മെഡിക്കൽ കോളേജിന്റെയും കാൻസർ പരിചരണവുമായി ബന്ധപ്പെട്ട സംഘടനകളുടെയും പിന്തുണയും സഹകരണവും ഉറപ്പാക്കാൻ ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. സതീഷ് സുബ്രഹ്മണ്യം, കണ്ണൂർ ഗവ:മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സൈറു ഫിലിപ്, വിവിധ ആരോഗ്യ വകുപ്പ് പ്രോഗ്രാം ഓഫീസർമാർ, ആരോഗ്യ സംഘടന പ്രതിനിധികൾ, സ്വകാര്യ ആശുപത്രി മേധാവികൾ എന്നിവർ പങ്കെടുത്തു.ക്യാമ്പയിനിന്റെ ഭാഗമായി സർക്കാർ-സ്വകാര്യ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി തുടർ പരിശോധനക്കുള്ള സാഹചര്യം ഉറപ്പാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു