തലശേരി മാഹി ബൈപ്പാസ് ; കുരുക്കില്ലാതെ കുതിക്കാം

കണ്ണൂർ: ദേശീയപാത വികസനത്തിൽ കേരളത്തിന്റെ നിർണായക ചുവടുവയ്‌പ്പാണ് തലശേരി –- മാഹി ബൈപ്പാസ്. പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയും നിരന്തര ഇടപെടലുമാണ് ദേശീയപാത 66ൽ മുഴപ്പിലങ്ങാടുമുതൽ അഴിയൂർവരെയുള്ള ബൈപ്പാസെന്ന സ്വപ്നം സഫലമാക്കിയത്.
തലശേരി, മാഹി ടൗണുകളിൽ റോഡ് വികസനം അസാധ്യമായതിനാൽ 1973ലാണ് ബൈപ്പാസ് നിർദേശം ഉയർന്നത്. 1977ൽ സ്ഥലം കണ്ടെത്തി. എൺപതുകളിൽ സ്ഥലമേറ്റെടുക്കലിലേക്ക് കടന്നു. 1984ലാണ് അലൈൻമെന്റിന് അംഗീകാരമായത്. സ്ഥലമെടുപ്പ് പൂർത്തിയാക്കാൻ 34 വർഷം വേണ്ടിവന്നു. മുടങ്ങിയ പദ്ധതിക്ക് ജീവൻവച്ചത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്.
കണ്ണൂർ, കോഴിക്കോട് ജില്ലകളിലും മാഹിയിലുമായി 85.5222 ഹെക്ടർ സ്ഥലം ഏറ്റെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിധിൻ ഗഡ്‌കരിയും ചേർന്ന് 2018 ഒക്ടോബർ 30നാണ് ബൈപ്പാസ് നിർമാണം ഉദ്‌ഘാടനം ചെയ്‌തത്. 2021 സെപ്‌തംബറിൽ പണി പൂർത്തിയാക്കാനായിരുന്നു കരാർ. പ്രളയത്തിൽ നിർമാണം പൂർത്തിയായ ഭാഗത്തും നാശമുണ്ടായി.
പലയിടത്തും മണ്ണൊലിച്ചുപോയി. കോവിഡ് കാലത്തും പ്രവൃത്തി തടസ്സപ്പെട്ടു. ആറു വർഷത്തിനുശേഷമാണ് നിർമാണം പൂർത്തിയായത്. 2024 മാർച്ച് 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിങ് വഴി ഉദ്‌ഘാടനം ചെയ്‌തു. എൽ.ഡി.എഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്‌ദാനമായിരുന്നു ദേശീയപാത 66ന്റെ വികസനവും തലശേരി– -മാഹി ബൈപ്പാസും.