ഒരു ലിറ്ററിന് 15 രൂപ നിരക്ക്; ബസിനുള്ളിൽ ശുദ്ധജലം ലഭ്യമാക്കാൻ പദ്ധതിയുമായി കെ.എസ്.ആർ.ടിസി

തിരുവവന്തപുരം: ഹില്ലി അക്വായും കെ.എസ്.ആർ.ടിസിയുമായി ചേർന്ന് യാത്രക്കാർക്കായി ‘കുടിവെള്ള വിതരണ പദ്ധതി’ ആരംഭിക്കുന്നു. യാത്രക്കാർക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കുന്നതിനായിട്ടാണ് കെ.എസ്.ആർ.ടിസിയുടെ പുതിയ പദ്ധതി. സർക്കാർ സംരംഭമായ ഹില്ലി അക്വായുമായി ചേർന്ന് കെ.എസ്.ആർ.ടിസി കുപ്പിവെള്ള വിതരണം ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ലിറ്ററിന് 20 രൂപ നിരക്കിൽ കുപ്പി വെള്ളം വിതരണം ചെയ്യുന്ന കമ്പനികൾ അനുദിനം വർധിച്ചുവരികയാണ്.
കെ.എസ്.ആർ.ടിസി ഇത്തരത്തിൽ ഒരു സംരംഭം ആരംഭിക്കുമ്പോൾ ഏറ്റവും വിശ്വാസയോഗ്യമായ സർക്കാർ ഉടമസ്ഥതയിലുള്ള ഹില്ലി അക്വാ തന്നെ തെരഞ്ഞെടുത്തത് ഏറ്റവും ശുദ്ധവും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും തയ്യാറാക്കപ്പെടുന്ന ദാഹജലം കുറഞ്ഞ ചെലവിൽ യാത്രക്കാർക്ക് എത്തിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോട് കൂടിയാണെന്ന് അധികൃതര്‍ പറഞ്ഞു. ഒരു ലിറ്ററിന് 15 രൂപ നിരക്കിൽ സൂപ്പർ ഫാസ്റ്റ് മുതൽ ഉയർന്ന ശ്രേണിയിലുള്ള എല്ലാ സർവീസുകളിലും ബസിനുള്ളിൽ തന്നെ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് നടപ്പിലാക്കുന്നത്.
കൂടാതെ കെ.എസ്.ആർ.ടിസിയെ ആശ്രയിച്ച് എത്തുന്ന മറ്റു യാത്രക്കാർക്കായി കെ.എസ്.ആർ.ടിസി ബസ് സ്റ്റാൻഡുകളിൽ നിന്ന് ശുദ്ധജലം നേരിട്ട് വാങ്ങാവുന്നതാണ്. കൂടാതെ ബൾക്ക് പർച്ചേസിംഗ് സംവിധാനവും കെ.എസ്.ആർ.ടിസി ഒരുക്കുന്നുണ്ട്. ഇതിനായി ഹോൾസെയിൽ വിലയിൽ ലിറ്റിറിന് പത്തു രൂപ നിരക്കിൽ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.