Kerala
കേരളത്തിലെ ആദ്യത്തെ ഭൂഗർഭ റെയിൽപാത തിരുവനന്തപുരത്ത്
കേരളത്തിലെ ആദ്യത്തെ ഭൂഗർഭ റെയിൽ പാതയ്ക്ക് കേന്ദ്രസർക്കാരിന്റെ അനുമതി ഉടൻ ലഭിച്ചേക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഭാഗമായാണ് ഭൂഗർഭ റെയിൽപാത നിർമിക്കുന്നത്. 1,200 കോടി രൂപയാണ് പദ്ധതിക്കായി ചെലവ് പ്രതീക്ഷിക്കുന്നത്. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.
പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതികൂടി ആവശ്യമാണ്. കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി കഴിഞ്ഞമാസം പദ്ധതി പ്രദേശം സന്ദർശിക്കുകയും യോഗം ചേരുകയും ചെയ്തിരുന്നു. ഇവരുടെ റിപ്പോർട്ട് കിട്ടിയാലുടൻ അനുമതി സംബന്ധിച്ച കാര്യത്തിൽ അന്തിമതീരുമാനം വരുമെന്നാണ് കരുതുന്നത്.
വിഴിഞ്ഞം തുറമുഖത്തു നിന്ന് ബാലരാമപുരം വരെയുള്ള 10.7 കിലോമീറ്റർ ദൂരത്തിലാണ് ഭൂഗർഭ റെയിൽപാത വരുന്നത്. ഇതിൽ ഭൂരിഭാഗം സ്ഥലങ്ങളിലും പാത കടന്നുപോകുന്നത് തുരങ്കത്തിനുള്ളിലൂടെയാണ്. ആകെ ദൂരത്തിൽ 9 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാകും കടന്നുപോകുക. പദ്ധതിച്ചെലവ് കൂടാനുള്ള കാരണവും ഇതാണ്. വിഴിഞ്ഞം ഭാഗത്ത് തൂണുകൾക്ക് മുകളിലൂടെയാകും പാത നിർമാണം. ജനങ്ങളെ കാര്യമായി ബാധിക്കാതിരിക്കാനാണ് പുതിയ രീതിയിൽ പാത നിർമിക്കുന്നത്.
വിഴിഞ്ഞത്ത് നിന്നും തുടങ്ങി മുടവൂർപ്പാറയിൽ എത്തി നേമത്തേക്കും നെയ്യാറ്റിൻകരയിലേക്കും തിരിയുന്ന രീതിയിലാണ് പാതയുടെ രൂപരേഖ. പദ്ധതിയുടെ നിർമാണച്ചുമതല കൊങ്കൺ റെയിൽവേ കോർപറേഷനാണ്. നാലു വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പാത നിർമാണം പൂർത്തിയാകുന്നതോടെ ബാലരാമപുരം ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ വികസനം മറ്റൊരു തലത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിവേഗം പണിപൂർത്തിയാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്കായി അഞ്ച് ഹെക്ടറോളം സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നാണ് ഔദ്യോഗീക വിശദീകരണം. റെയിൽപാത നിർമാണത്തിനായി കേന്ദ്രസഹായവും ഉണ്ടാകും.
പദ്ധതിയുടെ സ്ഥലമേറ്റെടുക്കാൻ 200 കോടി രൂപ ചെലവു വരുമെന്നാണ് കണക്കുകൂട്ടൽ. 30 മീറ്ററോളം ആഴത്തിലാകും പാത വരിക. ബാലരാമപുരം റെയിൽവേ സ്റ്റേഷൻ നിലവിലുള്ളിടത്ത് നിന്ന് മാറ്റിസ്ഥാപിച്ച് സിഗ്‌നലിംഗ് സ്‌റ്റേഷനാക്കും. 70 കണ്ടെയ്നറുകൾ വരെ കയറ്റാവുന്ന റേക്കുകളായിരിക്കും സർവീസ് നടത്തുക.
Kerala
ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി എം.വി.ഡി
പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അക്ഷയ, ഇ-സേവ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ ഇതുചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ മൊബൈല്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍.ടി.ഒ, ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ്, സബ് ആര്‍.ടി.ഒ ഓഫീസുകളില്‍ സ്പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.
Kerala
നീല കാര്‍ഡിന് കൂടുതല്‍ അരി
വെള്ള റേഷൻ കാർഡ് ഉടമകള്‍ക്ക് ഈമാസം ആറ് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. നീല കാർഡുകാർക്ക് മൂന്ന് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ അധികവിഹിതമായും നല്‍കും.നീല കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കില്‍ നല്‍കുന്നതിനു പുറമേയാണിത്. ഫെബ്രുവരിയിലെ റേഷൻ വിതരണം ആറിന് ആരംഭിക്കും. ജനുവരിയിലെ വിതരണം ഫെബ്രുവരി നാലു വരെ നീട്ടി. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ കടകള്‍ക്ക് അഞ്ചിന് അവധിയാണ്.
Kerala
ബസ് പെർമിറ്റ്: മുന്നിലും പിറകിലും മൂന്ന് ക്യാമറ,സ്ഥലവിവരമടങ്ങിയ ബോർഡ്, ഡ്രൈവറുടെ ക്ഷീണമറിയാനും ക്യാമറ
പുതിയ ബസ് പെർമിറ്റിന് ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ്‌സ് (എ.ഐ.എസ്.) 052 ബോഡി കോഡ് പ്രകാരമുള്ള പുതിയ വാഹനം നിർബന്ധമാക്കി ഗതാഗതവകുപ്പ്. സംസ്ഥാനമൊട്ടുക്കും നിയോജകമണ്ഡലാടിസ്ഥാനത്തിൽ നടത്തിയ ജനകീയസദസ്സിന്റെ ഭാഗമായി അനുവദിച്ച പുതിയ ബസ്‌റൂട്ടുകളിൽ പെർമിറ്റ് അനുവദിക്കുന്നതിനാണ് ഈ നിബന്ധന. ബസിനുള്ളിലും മുന്നിലും പുറകിലുമായി മൂന്ന് ക്യാമറ, മുന്നിലും പുറകിലും ഇടതുവശത്തും സ്ഥലവിവരം വെളിപ്പെടുത്തുന്ന ഡിജിറ്റൽ ബോർഡ് എന്നിവയും വേണം.ഡ്രൈവർ ക്ഷീണിതനാണോയെന്ന് കണ്ടെത്താനുള്ള സെൻസറോടുകൂടിയ ക്യാമറ ഇതിന് പുറമേയാണ്.
ഗ്ലോബൽ പൊസിഷനിങ് സംവിധാനം (ജി.പി.എസ്.), റെക്കോഡിങ് സൗകര്യത്തോടുകൂടിയ ജിയോഫെൻസിങ് എന്നിവയും വേണം. യാത്രക്കാർക്ക് കുടിവെള്ളത്തിനുള്ള സൗകര്യമുണ്ടാകണം. സാധാരണരീതിയിൽ പണം വാങ്ങുന്നതിന് പുറമേ ക്യു.ആർ. കോഡ് സ്കാൻ ചെയ്തും സ്വൈപ്പിങ്, യു.പി.എസ്. എന്നിവ വഴിയും ടിക്കറ്റ് തുക ഈടാക്കാൻ സൗകര്യമുള്ളതാകണം ടിക്കറ്റിങ് മെഷീൻ.ബസിന്റെ രജിസ്റ്റേഡ് ഉടമ, ഡ്രൈവർ, കണ്ടക്ടർ എന്നിവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫക്കറ്റ് ഉണ്ടാകണം. സാമ്പത്തികസ്ഥിതി ഉറപ്പാക്കാൻ ഉടമയുടെയും പെർമിറ്റ് ഹോൾഡറുടെയും മൂന്നുവർഷത്തെ ആദായനികുതി റിട്ടേണും സമർപ്പിക്കണം. തുടക്കത്തിൽ പുതിയ റൂട്ടുകളിലേക്ക് രണ്ട് ബസുകൾക്കാണ് പെർമിറ്റ് അനുവദിക്കുക. സംസ്ഥാനതലത്തിൽ 503 റൂട്ടുകളിലേക്കാണ് ഇത്തരത്തിൽ പെർമിറ്റ് അനുവദിക്കുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു